നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 1 March 2015

മതിലകത്ത്‌ ഷിഹാബ്‌ വെട്ടേറ്റു മരിച്ചു

തിരുനെല്ലൂര്‍:അക്രമ പരമ്പരയില്‍ ഒരാള്‍ കൂടെ ബലിയാടായി. സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനാണ് (38) ഞായറാഴ്ച അജ്ഞാത സംഘത്തിന്‍െറ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് കാര്യവാഹ് തിരുനെല്ലൂര്‍ അറയ്ക്കല്‍ വിനോദ് എന്ന വിനു 2008 നവംബര്‍ 18ന് പാടൂരില്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് ഷിഹാബുദ്ദീന്‍. 2006ല്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് മുജീബ് റഹ്മാന്‍െറ സഹോദരനുമാണ്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ബൈക്കില്‍ പോവുകയായിരുന്ന ഷിഹാബുദ്ദീന് ഞായറാഴ്ച വൈകീട്ട് 7.15ന് പാവറട്ടി ചുക്കുബസാര്‍ പൂവ്വത്തൂര്‍ റോഡില്‍ വെച്ചാണ് വെട്ടേറ്റത്. സുഹൃത്തും സി.പി.എം പ്രവര്‍ത്തകനുമായ തിരുനെല്ലൂര്‍ സ്വദേശി ബൈജുവും ഒപ്പം ഉണ്ടായിരുന്നു. പിന്തുടര്‍ന്ന് എത്തിയ സില്‍വര്‍ നിറത്തിലുള്ള കാര്‍ ബൈക് തട്ടിയിട്ട് അതിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി വെട്ടുകയായിരുന്നു എന്നാണ് നിഗമനം. ബൈജു ഓടി രക്ഷപ്പെട്ടു. റോഡരികിലെ ഓടയില്‍ വീണ് രക്തം വാര്‍ന്ന ഷിഹാബുദ്ദീനെ സംഭവം അറിഞ്ഞത്തെിയ സുഹൃത്തുക്കളും സമീപവാസികളും മുതുവട്ടൂര്‍ രാജ ആശുപത്രയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്ന് തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെവെച്ചാണ് മരിച്ചത്. തലക്കും കൈക്കുമാണ് വെട്ടേറ്റത്.കാര്‍ പിന്നീട് തിരുനെല്ലൂര്‍ ഭാഗത്തേക്ക് പോയതായി സമീപവാസികള്‍ പറഞ്ഞു. 2006 ജനുവരി 20നാണ് മുജീബ് റഹ്മാന്‍ അന്നകര എലത്തൂരില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ചത്.
ഈ കേസിലെ പ്രധാന പ്രതി ആര്‍.എസ്.എസ് കാര്യവാഹ് തിരുനെല്ലൂര്‍ അറക്കല്‍ വിനോദ് എന്ന വിനു 2008 നവംബര്‍ 18ന് പാടൂരില്‍ കൊല്ലപ്പെട്ടു. വിനോദ് വധക്കേസിലെ പ്രധാന പ്രതിയാണ് ഷിഹാബുദ്ദീന്‍. ജാമ്യത്തിലിറങ്ങിയ ഷിഹാബുദ്ദീന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പാവറട്ടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി. സംഭവസ്ഥലത്ത് നിന്നും രണ്ടുജോടി ചെരിപ്പ്, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ഹെല്‍മെറ്റ് എന്നിവ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം മണലൂര്‍ ഏരിയ സെക്രട്ടറി പി.വി. ഹരിദാസ് ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഒഴിവാക്കിയതായി എല്‍.ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

ഷിഹാബ് പെയിന്റിങ് തൊഴിലാളിയാണ്. ഭാര്യ: മുബീന. മക്കള്‍: ഷിയാന്‍, ഫാത്തിമ.

ഷിഹാബുദ്ധീന്റെ മൃതദേഹം വൈകീട്ട്‌ 3.45 ന്‌ പുവ്വത്തൂര്‍ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ പ്രത്യേകം സജ്ജമാക്കിയ പാര്‍ട്ടിവേദിയില്‍ പൊതു ദര്‍ശനത്തിന്‌ വയ്‌ക്കും .അവിടെ നിന്നും വിലാപയാത്രയായി തിരുനെല്ലുരിലെ വസതിയിലേയ്‌ക്ക്‌ കൊണ്ട്‌ പോകും .സന്ധ്യയോടെ തിരുനെല്ലൂര്‍ ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും .

ഷിഹാബിന്റെ ദാരുണമായ മരണത്തില്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍  നടുക്കവും ദുഖവും രേഖപ്പെടുത്തി.ദുഖാര്‍ത്തരായ കുടുംബത്തിന്‌ അല്ലാഹു ആശ്വാസം പ്രധാനം ചെയ്യുമാറാകട്ടെ.ദയനീയമായി വധിക്കപ്പെട്ട സഹോദരന്‌ പരലോകമോക്ഷം ലഭിക്കുമാറാകട്ടെ. അനുശോചന സന്ദേശത്തില്‍ അറിയിച്ചു.