നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 25 June 2017

ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍

തിരുനെല്ലൂര്‍:ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു.മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പിയുടെ അധ്യക്ഷതയില്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ വസതിയില്‍ പ്രത്യേകം വിളിച്ചു ചേര്‍ക്കപ്പെട്ട യോഗത്തിലാണ്‌ പുതിയ സമിതിയുടെ പ്രാഥമിക രൂപം പ്രാഫല്യത്തില്‍ വന്നത്.ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ അഡ്‌ഹോക് കമിറ്റി നിലവില്‍ വന്നതായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തക്ബീര്‍ മുഴക്കി അംഗങ്ങള്‍ അം‌ഗികാരം നല്‍കി.

ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ രൂപികരണത്തിന്റെ പശ്ചാത്തലവും അതു വഴി മഹല്ലിനും തിരുനെല്ലൂര്‍ ഗ്രാമത്തിനും പൊതുവായും നേടിയെടുക്കാനായേക്കാവുന്ന നേട്ടങ്ങളും പ്രതിനിധികള്‍ പങ്കുവെച്ചു.

ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ ചെയര്‍മാനായി ഉമര്‍ കാട്ടില്‍ നിയുക്തനായി.വൈസ്‌ ചെയര്‍‌മാന്‍ മാരായി ഇസ്‌മാഈല്‍ ബാവ അബു കാട്ടില്‍, എന്നിവരെയും തെരഞ്ഞെടുത്തു.അഡ്ഹോക് കമ്മിറ്റി കണ്‍‌വീനര്‍ പദവിയില്‍ ഷിഹാബ്‌ ഇബ്രാഹീം നിയോഗിക്കപ്പെട്ടു.ജോയിന്റ് കണ്‍‌വീനര്‍മാരായി ഷിയാസ്‌ അബൂബക്കര്‍,ആസിഫ്‌ മുഹമ്മദ്‌,ഷറഫുദ്ധീന്‍ പി.കെ എന്നിവരേയും സമിതിയുടെ ഫൈനാന്‍‌സ്‌ സെക്രട്ടരിയായി യൂസഫ്‌ ഹമിദിനേയും തെരഞ്ഞെടുത്തു.

ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ മീഡിയ സെക്രട്ടറിമാരായി അസീസ്‌മഞ്ഞിയില്‍ സൈനുദ്ധീന്‍ ഖുറൈഷി എന്നിവരേയും നിയോഗിച്ചു.ഹുസൈന്‍ കാട്ടില്‍,ഹനീഫ തട്ടുപറമ്പില്‍,അഷറഫ്‌ സൈദു മുഹമ്മദ്‌ എന്നിവര്‍ ഓര്‍‌ഗനൈസേഷന്‍ കോഡിനേറ്റര്‍‌മാരായിരിക്കും.തിരുനെല്ലൂര്‍ മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പിയായിരിക്കും സമിതിയുടെ രക്ഷാധികാരി.

ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍‌ക്ക്‌ പുറമെ വിവിധ പ്രവാസി സംഘങ്ങളെ പ്രതിനിധീകരിച്ച്‌ ഷറഫു ഹമീദ്‌,ഹാജി ഹുസൈന്‍ കെ.വി, ഇബ്രാഹീം ഹംസ,നൗഷാദ്‌ അഹമ്മദ്‌,സുബൈര്‍ അബുബക്കര്‍,ഷൈദാജ്‌ മൂക്കലെ,ഹാരിസ്‌ അബ്ബാസ്‌,കബീര്‍ മുഹമ്മദ്‌,അബ്‌ദുറഹിമാന്‍ ഹം‌സ,നസീര്‍ ചിറക്കാപുള്ളി തുടങ്ങിയ പ്രതിനിധികള്‍ ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായിരിക്കും.

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ തിരുനെല്ലൂര്‍ പ്രഖ്യാപന സമ്മേളനം ജൂണ്‍ 29 ന്‌ വൈകീട്ട്‌ തിരുനെല്ലുര്‍ എ.എം.എല്‍.പി സ്ക്കൂളില്‍ നടത്താന്‍ തിരുമാനിച്ചു.തിരുനെല്ലൂര്‍ ഗ്രാമത്തിലെ വിവിധ തുറകളില്‍ ശോഭിച്ചവരെയും ഉന്നത വിദ്യാഭ്യാസ നിലവാരം സൂക്ഷിച്ചവരേയും തദവസരത്തില്‍ ആദരിക്കുമെന്നും സദസ്സില്‍ വിശദീകരിക്കപ്പെട്ടു.ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ തിരുനെല്ലൂരിന്റെ ആദരവും അംഗികാരവും ലഭിക്കാന്‍ അര്‍ഹരായവരുടെ പേരുകള്‍ കണ്‍വീനര്‍ ഷിഹാബ്‌ ഇബ്രാഹിം ശേഖരിച്ചു വരികയാണെന്നും ഇനിയും അര്‍ഹരായവരുണ്ടെങ്കില്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെടണമെന്നും കണ്‍‌വീനര്‍ അറിയിച്ചു.

തിരുനെല്ലൂര്‍ മഹല്ലിന്റെ സമഗ്രമായ വികസനവും വളര്‍‌ച്ചയും ലക്ഷ്യം വെച്ചുള്ള ഈ സംഘടനാ രൂപികരണം പലപ്പോഴും പലരും മനസ്സില്‍ താലോലിച്ചതിന്റെ പ്രതിഫലനമാണ്‌ ഇന്നു റമദാനിന്റെ അവസാനത്തെ ദിവസം പുലര്‍ന്നിരിക്കുന്നതെന്നു മീഡിയ സെക്രട്ടറി വിശദീകരിച്ചു.

പെരുന്നാള്‍ സുദിനത്തില്‍ നിയുക്ത വൈസ്‌ ചെയര്‍‌മാന്‍ അബു കാട്ടിലിന്റെ വസതിയില്‍  ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ തിരുനെല്ലൂര്‍ ഔദ്യോഗിക ഭാരവാഹികളുടെ യോഗം ചേരാന്‍ ധാരണയായി.പ്രസ്തുത യോഗത്തില്‍ ജൂണ്‍ 29 ലെ പ്രഖ്യാപന സമ്മേളനത്തിന്റെ വിശദമായ രൂപം തയ്യാറാക്കുമെന്നു കണ്‍വിനര്‍ അറിയിച്ചു.ജനപ്രതിനിധികളും പൗര പ്രമുഖരും സംബന്ധിക്കുന്ന യോഗം തിരുനെല്ലൂര്‍ മഹല്ലിന്റെ വിശിഷ്യാ തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ നാഴികക്കല്ലായി പരിണമിക്കും എന്നു ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ രക്ഷാധികാരി ഹാജി അഹമ്മദ്‌ കെ.പി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

തിരുനെല്ലൂര്‍ക്കാരുടെ ചിരകാല സ്വപ്‌നമായ ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ രൂപികരണാനന്തരം എല്ലാവരും നോമ്പുതുറന്നു ഒരുമിച്ച്‌ മഗ്‌രിബ്‌ നിസ്‌കരിച്ചു.റമദാന്‍ മുപ്പതു തികഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍ മുഴക്കി അല്ലാഹുവിനെ സ്തുതിച്ചു.ഹാജി ഹുസൈന്‍ കെ.വി നേതൃത്വം നല്‍കി.

ഭക്ഷണം വിളമ്പാനുള്ള ഇടവേള പരസ്‌പരം പരിചയം പുതുക്കാനും വിശേഷങ്ങള്‍ ആരായുന്നതിലും സജീവരായി.ഒരു വലിയ ദൗത്യം ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക സദസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പലരും തുറന്നു പറയുന്നുണ്ടായിരുന്നു.പിന്നെ ചുട്ടെടുത്ത കുഞ്ഞാടിന്റെ വിശപ്പിളക്കുന്ന രുചിയുടെ മണമിളകിയപ്പോള്‍ സുപ്രയിലേക്കായി ശ്രദ്ധമുഴുവന്‍.പ്രായം ചെന്ന ചില സീനിയറുകള്‍ മേശപ്പുറത്തിരുന്നെങ്കിലും മറ്റെല്ലാവരും പഴയ കാല സൗഹൃദത്തിലെ ഗൃഹാതുരമായ ഓര്‍മ്മകളില്‍ മത്സരിച്ചു മുന്നേറി.അഞ്ചും ആറും പേര്‍ ഒരുമിച്ച്‌ ഒരു താലയിലിരുന്നപ്പോള്‍ ആരും പിന്നിലായില്ലെന്നു തോന്നി.ഭക്ഷണത്തിനു ശേഷം കാപ്പിയും വിശേഷപ്പെട്ട ഈത്തപ്പഴവും വീണ്ടും എത്തി.ആഥിതേയന്റെ സല്‍കാരത്തില്‍ അം‌ഗങ്ങള്‍ വീര്‍‌പ്പുമുട്ടിയിരിക്കും.ഒടുവില്‍ എല്ലാവരും ഒരുമിച്ചിരുന്നൊരു ക്ലിക്കും. ചുരുക്കത്തില്‍ എല്ലാം സുഭിക്ഷമായിരുന്നു.ഹൃദ്യവും അതിലേറെ രുചികരവും.
ദിമീഡിയ