നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 11 July 2025

നാടിന്റെ നാടിമിടിപ്പ്

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി സൂം ഓണ്‍ ലൈവില്‍ പ്രസിഡന്റ് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.കൃത്യമായ അജണ്ടകളുമായി കൂടിയ യോഗം അം‌ഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് ധന്യമായി.

മഹല്ലിന്റെ - നാടിന്റെ കാര്യത്തില്‍ സാധ്യമാകുന്നത്ര സഹകരിക്കുക എന്നതാണ്‌ ഖ്യുമാറ്റിന്റെ പ്രഖ്യാപിത നയം.ഒന്നിന്റെയും പിതൃത്വം ചേര്‍‌ക്കപ്പെടണം എന്നതല്ല അസോസിയേഷന്റെ രീതി.നാടിനും നാട്ടുകാര്‍‌ക്കും ഉപകാരപ്പെടുക എന്നതാണ്‌ നമ്മുടെ ആത്മാര്‍‌ഥമായ തേട്ടം.അധ്യക്ഷന്‍ ആമുഖത്തില്‍ വ്യക്തമാക്കി.

ഇവിടെ ആരും സമിതിയുടെ ഉത്തരവാദിത്തങ്ങളില്‍ മാത്രം മുഴുകിയിരിക്കുന്നവരല്ല.പരമാവധി സമയമുണ്ടാക്കി സാധ്യമാകുന്നത്ര പ്രവര്‍‌ത്തിക്കുകയാണ്‌.അതിനാല്‍ ഇതിലെ പ്രവര്‍‌ത്തന നൈരന്തര്യത്തിലെ നിംനോനതകളെ ആരോഗ്യകരമായി വായിച്ചെടുക്കണമെന്നും അധ്യക്ഷന്‍ ഓര്‍‌മിപ്പിച്ചു. 

മഹല്ലിന്‌ വേണ്ടി മാസാന്തം നിശ്ചിത വിഹിതം അയച്ചു കൊടുക്കാനുള്ള മുന്‍ തീരുമാനം കഴിഞ്ഞ മാസം മുതല്‍ സെക്രട്ടറി ഷാഹുല്‍ ഹുസ്സൈനിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കാനയതായി സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

മാസാന്തമുള്ള സാന്ത്വന സേവന പരിപാടികള്‍ യഥാവിധി നടക്കുന്ന കാര്യവും പങ്കുവെക്കപ്പെട്ടു

അസോസിയേഷന്റെ പ്രവര്‍‌ത്തക സമിതിയിലേക്ക് അനിവാര്യമായും ചേര്‍‌ക്കപ്പെടേണ്ട രണ്ട് പേരെ കുറിച്ച് (അബുബിലാല്‍,ഫിറോസ് അഹമ്മദ്) ജനറല്‍ സെക്രട്ടറി അം‌ഗങ്ങളെ ധരിപ്പിച്ചു.എല്ലാവരുടേയും അഭിപ്രായ സമവായത്തോടെ ആകാമെന്ന് ധാരണയായി.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തെ ആസ്‌പദമാക്കിയ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ രണ്ടാം ഘട്ടം മഹല്ലുമായി സഹകരിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ ലഭിക്കുന്ന മറുപടിയനുസരിച്ച് തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാമെന്ന് ധാരണയിലെത്തി.

വരും ദിവസങ്ങളില്‍ നേതൃനിരയിലുള്ളവര്‍ അധികവും നാട്ടിലെത്തിയാല്‍ മുഖാമുഖം തന്നെ സം‌സാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ സാധിക്കും എന്ന് അധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.(യോഗവസാനത്തില്‍ മഹല്ലില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നു)

ഏതൊരു പദ്ധതിയും അവതരിപ്പിക്കുക എന്നതിലുപരി ഓരോ ഘട്ടത്തിലെയും പ്രവര്‍‌ത്തനങ്ങള്‍ എത്രത്തോളം സമൂഹത്തിന്‌ ഉപകാരപ്പെടുന്നു എന്ന അന്വേഷണം അനിവാര്യമാണെന്നും കേവലമായ പരിപാടികള്‍ എന്നതിനെക്കാള്‍ എത്രത്തോളം പ്രയോജനപ്രദമാണ്‌ എന്നതില്‍  ശുഷ്‌കാന്തി ഉണ്ടാകണം എന്നും നിരീക്ഷിക്കപ്പെട്ടു.

മഹല്ലിന്റെ സുഭദ്രമായ ഭാവി ലക്ഷ്യം വെച്ചുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍‌ച്ച അധ്യക്ഷന്‍ തുടക്കമിട്ടു.പ്രവാസികള്‍ പുതിയ ആശയങ്ങളും ആസൂത്രണങ്ങളും വിഭാവനകളും തയാറാക്കുന്നതിന്റെ ആദ്യപടിയായി തുടക്കം മുതല്‍ തന്നെ മഹല്ലുമായി കാര്യങ്ങള്‍ കൂടിയാലോചിക്കുന്നത് നന്നായിരിയ്‌ക്കും എന്ന് അം‌ഗങ്ങള്‍ അഭിപ്രായപ്പെട്ടു.ഒപ്പം ഇതര ഗള്‍‌ഫ് പ്രവാസി കൂട്ടായ്‌മകളുമായും ഇത്തരം വിഷയങ്ങള്‍ പങ്കുവെക്കുന്നതും കൂടെ കൂട്ടുന്നതിന്റെ ആവശ്യകതയും സൂചിപ്പിക്കപ്പെട്ടു. 

ലാഭകരമായ കൃഷി രീതികള്‍‌ക്ക് പുറപ്പെടും മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാതലത്തിലുമുള്ള സാധുതയും സാധ്യതയും പഠിക്കണമെന്നും നിരീക്ഷിക്കപ്പെട്ടു.

നാട്ടില്‍ നിന്നും പുതുതായി വരുന്നവര്‍‌ക്കും,ഒരുപക്ഷെ ജോലി സം‌ബന്ധമായി പ്രയാസം അനുഭവിക്കുന്നവര്‍‌ക്കും ഒക്കെ സഹായകരമാകുന്ന വിധം സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ഉയര്‍‌ന്ന സാഹചര്യത്തില്‍ കൃത്യമായി പഠിച്ച ശേഷം നമുക്കാവുന്നവിധം നടപ്പിലാക്കാന്‍ സാധിച്ചേക്കും എന്ന് അധ്യക്ഷന്‍ പ്രതികരിച്ചു. 

ഇത്തവണ ഹജ്ജ് കര്‍‌മം നിര്‍‌വഹിച്ച് തിരിച്ചെത്തിയ സാന്ത്വനം കണ്‍‌വീനര്‍ സമീര്‍ കുഞ്ഞുമോന്റെ സാന്നിധ്യം പ്രസിഡന്റ്‌ പ്രത്യേകം പരാമര്‍‌ശിക്കുകയും സ്‌നേഹാഭിവാദ്യങ്ങള്‍ നേരുകയും ചെയ്‌തു .

ജനറല്‍ സെക്രട്ടറി കെജി റഷീദിന്റെ പ്രാര്‍‌ഥനയോടെ തുടങ്ങിയ യോഗം രണ്ട് സെഷനുകളിലായി രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.

==========