നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 10 June 2017

ഐക്യമുള്ളിടത്താണ്‌ ഐശ്വര്യം

ദുബൈ:പ്രവാസത്തിന്റെ പ്രയാസ ഭൂമികയിലിരുന്നും പതിതരേയും അശരണരേയും നിരാലം‌ബരേയും കുറിച്ച്‌ ഓര്‍ക്കാന്‍ മനസ്സ്‌ വെയ്‌ക്കുന്നു എന്നത് പ്രവാസിയുടെ പുണ്യമാണ്‌.സ്നേഹവും സൗഹൃദവും ഇഴപിരിയാത്ത ബന്ധവും മനുഷ്യപ്പറ്റുള്ള വിചാര വികാരങ്ങളും കാത്തു സൂക്ഷിക്കുന്നവരത്രെ പ്രവാസികള്‍.സാമ്പത്തിക ഭദ്രത എന്നതിലുപരി സാമൂഹിക പരിഷ്‌കരണം എന്ന തലം കൂടെ പ്രവാസികളിലൂടെ നാടിന്‌ ലഭിക്കുന്നുണ്ട്‌.എ.കെ ഹുസൈന്‍ പറഞ്ഞു.

എമിറേറ്റ്‌സിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മകള്‍ സം‌യുക്തമായി സം‌ഘടിപ്പിച്ച ഇഫ്‌ത്വാര്‍ വിരുന്നില്‍ സദസ്സിനെ അബിസം‌ബോധന ചെയ്യുകയായിരുന്നു.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡണ്ട്‌ എ.കെ.ഹുസൈന്‍. ഐക്യമുള്ളിടത്താണ്‌ ഐശ്വര്യം.ഐശ്വര്യമുള്ളിടങ്ങളിലാണ്‌ ആരോഗ്യകരമയ സമൂഹത്തിന്റെ ഉയര്‍‌ച്ചയും വളര്‍ച്ചയും ഹുസൈന്‍ വിശദീകരിച്ചു.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തില്‍ വിശിഷ്യാ തിരുനെല്ലൂര്‍ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും തുടക്കമിട്ട പദ്ധതികളും,ഹരിത കേരളം വഴി നേടിയെടുക്കാനായ നേട്ടങ്ങളും പ്രിയങ്കരനായ പ്രസിഡണ്ട്‌ സവിസ്‌തരം പങ്കു വെച്ചു.തിരുനെല്ലുരിനൊരു കളിക്കളം എന്ന ആവശ്യം അക്ഷരാര്‍‌ഥത്തില്‍ പൂവണിയുമെന്ന സന്തോഷവും പ്രസിഡണ്ട്‌ പങ്കു വെച്ചു.നാടിന്റെ പുരോഗതിയില്‍ അതീവ തല്‍പരരായ പ്രവാസി സം‌ഘങ്ങളുടെ കൂട്ടായ്‌മ ഒരു അനിവാര്യതയായി മനസ്സിലാക്കുന്നു എന്നും എ.കെ കൂട്ടിച്ചേര്‍ത്തു.


ഇടിയഞ്ചിറയും അതിനോടനുബന്ധിച്ച പ്രവര്‍‌ത്തനങ്ങളിലെ പ്രദേശത്തിന്റെ പ്രകൃതിപരമായ സുരക്ഷയും മുന്‍ നിറുത്തിയുള്ള പ്രവര്‍‌ത്തനങ്ങള്‍,തണ്ണീര്‍ കായലും അനുബന്ധ കൃഷിയിറക്കല്‍ പദ്ധതികള്‍,പ്രദേശത്തിന്റെ സൗന്ദര്യ വത്കരണ പ്രക്രിയകള്‍,ആരോഗ്യ കേന്ദ്രം തുടങ്ങിയ കാര്യങ്ങള്‍ തിരുനെല്ലൂര്‍ അബുദാബി പ്രവാസി കൂട്ടായ്‌മയുടെ സാരഥി ഉമര്‍ കാട്ടില്‍ തന്റെ പ്രഭാഷണത്തില്‍ അവതരിപ്പിച്ചു.പ്രസ്‌തുത വിഷയങ്ങളില്‍ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ സത്വര ശ്രദ്ധയും നടപടിയും ഉമര്‍ കാട്ടില്‍ അഭ്യര്‍ഥിച്ചു.

സ്‌നേഹ സമ്പന്നമായ ഈ കൂട്ടായ്‌മയും ഇതുവഴി നേടിയെടുക്കാനാകുന്ന നന്മകളും ഇഹപര ജീവിതത്തില്‍ മുതല്‍കൂട്ടാകട്ടെ എന്ന പ്രാര്‍‌ഥനാ നിര്‍‌ഭരമായ സന്ദേശമായിരുന്നു ദുബൈ കൂട്ടായ്‌മയുടെ സാരഥി ഹുസൈന്‍ കാട്ടിലിന്റെ വാക്കുകളില്‍ നിഴലിച്ചത്‌.സം‌ഗമത്തിലെ മുഖ്യാഥിതിയായ പഞ്ചായത്ത്‌ പ്രസിഡണ്ടിന്‌ വിശുദ്ധ ഖുര്‍‌ആനിന്റെ കോപി നല്‍‌കി.ഒപ്പം സം‌ഗമത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഖുര്‍‌ആന്‍ കോപി ഒരുക്കിയിരുന്നു.അബുദാബി ദുബൈ കൂട്ടായ്‌മകളുടെ സെക്രട്ടറിമാരായ ഷറഫുദ്ധീന്‍ പികെ,ഷിയാസ്‌ അബൂബക്കര്‍ എന്നിവരും ആശം‌സകള്‍  നേര്‍‌ന്നു.തിരുനെല്ലൂരിന്റെ കായിക ചിഹ്നമായ മുഹമ്മദന്‍‌സിന്റെ എമിറേറ്റ്‌സ്‌ ഘടകം നിലവില്‍ വന്നതായി സദസ്സില്‍ പ്രഖ്യാപിക്കപ്പെട്ടു.ഇഫ്‌ത്വാര്‍ വേളയില്‍ സാഫര്‍ പൂത്തോക്കില്‍ കവിത അവതരിപ്പിച്ചു.
ക്യു.മാറ്റ്‌ പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അഭാവത്തില്‍ ക്യു.മാറ്റിന്റെ സന്ദേശം ഷിഹാബ്‌ പരീദ്‌ അവതരിപ്പിച്ചു.പ്രവാസി കൂട്ടായ്‌മകളുടെ ഐക്യവേദി എന്ന ചിരകാല സ്വപ്‌നം പൂവണിയുന്നതിന്റെ പ്രഥമ ചുവടുവെപ്പായി ഈ സം‌ഗമം നാന്ദി കുറിക്കട്ടെ എന്നു ക്യു മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ സന്ദേശത്തില്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ പ്രത്യാശ പ്രകടിപ്പിച്ചു.
പള്ളിപ്പരിസരവും വിശിഷ്യാ പള്ളിക്കുളവും അതിനോടനുബന്ധിച്ചുള്ള കായലോര പ്രദേശത്തിന്റെയും സൗന്ദര്യ വത്കരണം,കായലോരത്തെ വിശ്രമ സങ്കേതം,മദ്രസ്സാ പുനരുദ്ധാരണം,മദ്രസാങ്കണ സൗന്ദര്യ വത്കരണം,മദ്രസ്സാ അധ്യാപകര്‍‌ക്കും പള്ളി ഖത്വീബിനും ആശ്രയിക്കാവുന്ന ഭോജനശാല,ബലിയറുക്കുന്നതിനും വിതരണത്തിനും പറ്റുന്ന വിധത്തിലുള്ള പ്രത്യേക സൗകര്യം,ദാഹജല സൗകര്യം ,കമ്പ്യൂട്ടര്‍ വത്കരണം,പള്ളി അങ്കണത്തിലേയ്‌ക്ക്‌ സുരക്ഷിതമായ കവാടവും സുഭദ്രമായ വാതിലും.ഒപ്പം നിരീക്ഷണ സം‌വിധാനവും തുടങ്ങിയവയൊക്കെ ഈ പ്രവാസി സം‌ഘത്തിന്റെ ഔദ്യോഗിക അനൗദ്യോഗിക ചര്‍‌ച്ചകളില്‍ ഇടം പിടിച്ച അജണ്ടകളായിരുന്നു വെന്നും സന്ദേശത്തില്‍ വിശദീകരിച്ചു.
തിരുനെല്ലൂര്‍ പാതയോരത്തെ വൃക്ഷത്തൈ വെച്ചു പിടിപ്പിക്കല്‍,പൊതു വായന ശാല,കൗണ്‍സിലിങ് സെന്റര്‍,ആം‌ബുന്‍സ്‌, സര്‍‌ക്കാര്‍ അം‌ഗീകൃത ആരോഗ്യ കേന്ദ്രം തുടങ്ങിയ പൊതു സമൂഹത്തിന്റെ കൂടെ പ്രാധിനിത്യമുള്ള കാര്യങ്ങളും വികസന ചര്‍‌ച്ചകളില്‍ സ്ഥലം പിടിച്ചിരുന്നു.ഇത്തരം അജണ്ടകള്‍ മുന്നില്‍ വെച്ചു കൊണ്ട്‌ പ്രയത്നിക്കാന്‍ ഒരു ഗ്ലോബല്‍ സമിതി അനിവാര്യമാണെന്നു ക്യു മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അഭിപ്രായപ്പെട്ടു.

അബുദാബി ദുബൈ പ്രവാസി കൂട്ടായ്‌മകളുടെ സാരഥികള്‍ ഉമര്‍ കാട്ടില്‍ ഹുസൈന്‍ കാട്ടില്‍,മുല്ലശ്ശേരി കുന്നത്ത് മഹല്ലിന്റെ പ്രതിനിധികളായ  ഇഖ്‌ബാല്‍ ഹസന്‍,ഇഖ്‌ബാല്‍ തെക്കെയില്‍,മൂസ നാലകത്ത്‌, മനാഫ്‌ ഇബ്രാഹീം, മുഹമ്മദന്‍‌സ്‌ തിരുനെല്ലുരിന്റെ പ്രതിനിധി അഷ്‌റഫ്‌ സെ്‌യ്‌ദു മുഹമ്മദ്‌ തുടങ്ങിയവര്‍ ബഹുമാന്യനായ എ.കെ ഹുസൈന്‍ സാഹിബിന്‌ ഉപഹാരം നല്‍‌കി. 


ദുബൈ പാരഗണ്‍ ഹോട്ടലില്‍ വൈകീട്ട്‌ 4.30ന്‌ ഷിയാസ്‌ അബൂബക്കറിന്റെ ആമുഖത്തോടെ പരിപാടികള്‍‌ക്ക്‌ പ്രാരം‌ഭം കുറിച്ചു.പ്ലസ്‌വണ്‍ പരീക്ഷയില്‍ ഫുള്‍ എപ്ലസ്‌ വാങ്ങി ഉയര്‍ന്ന ശതമാനത്തോടെ വിജയിച്ച ഐപറമ്പില്‍ റാഫിയുടെ മകള്‍ ഫായിസയെ പ്രത്യേക പുരസ്‌കാരം നല്‍‌കി ആദരിച്ചു.ഷറഫുദ്ധീന്‍ പി.കെ യുടെ നന്ദി പ്രകാശനത്തോടെ സംഗമത്തിനു തിരശ്ശീല വീണു.അഫ്‌സല്‍ ഇബ്രാഹീം സ്റ്റേജ്‌ നിയന്ത്രിച്ചു.

എമിറേറ്റ്‌സിലെ പ്രവാസികളായ തിരുനെല്ലൂര്‍ക്കാര്‍ ഇഫ്ത്വാര്‍ വിരുന്നില്‍ പങ്കെടുത്തത്‌ മറക്കാനാവാത്ത ഒരനുഭവമായതിന്റെ പ്രതിഫലനം ഓരോരുത്തരുടേയും മുഖ പ്രസാദ ഭാവങ്ങള്‍ പറയാതെ പറയുന്നുണ്ടായിരുന്നു.ദിമീഡിയക്ക് വേണ്ടി മിലേഷ്‌ അബ്‌ദുല്‍ മജീദ്‌ മീഡിയ നിയന്ത്രിച്ചു.ആയിരത്തിലേറെ പ്രേക്ഷകര്‍ തത്സമയ പ്രസാരണം ശ്രദ്ധിച്ചതായി ദിമീഡിയ എഡിറ്റര്‍ അസീസ്‌ മഞ്ഞിയില്‍ അറിയിച്ചു.

ദിമീഡിയ