നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 28 April 2017

യുവതയെ കര്‍മ്മ സജ്ജരാക്കുക

ദോഹ:ഒരു യുവജന സം‌ഘത്തെ ക്രിയാത്മകമാക്കുക.കളിയും കാര്യവും സം‌സ്‌കാരവും സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങളിലും യുവാക്കളെ സജ്ജരാക്കുക എന്ന ഒരു അജണ്ടയാണ്‌ ഇവിടെ പൂര്‍‌ത്തീകരിക്കപ്പെടുന്നത്‌.ഷറഫു ഹമീദ്‌ പറഞ്ഞു.മുഹമ്മദന്‍‌സ്‌ ഖത്തര്‍ ഒരുക്കിയ സ്‌നേഹ വിരുന്ന്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഷറഫു.

ഇതര ഗള്‍‌ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ തിരുനെല്ലൂര്‍‌ക്കാരായ യുവാക്കളുടെ കൂടുതല്‍ സാന്നിധ്യമുള്ള ഖത്തറില്‍ അവരെ കൂട്ടിയിണക്കാന്‍ കായിക കൂട്ടായ്‌മയിലൂടെ കഴിയും എന്നതായിരുന്നു ഖ്യു.മാറ്റിന്റെ വിഭാവന.ഈ വിഭാവനയ്‌ക്ക്‌ വിരുദ്ധമായതെന്തെങ്കിലും മുഹമ്മദന്‍‌സ്‌ ഖത്തറിലൂടെ നടക്കുന്നുണ്ട്‌ എന്നു ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല.ഷറഫു വിശദീകരിച്ചു.മതപരമായി വീക്ഷണ വ്യത്യാസങ്ങളെ തരിമ്പും ഉള്‍‌കൊള്ളാതെയുള്ള സോഷ്യല്‍ മീഡിയാ വിപ്ലവം ഗുണം ചെയ്‌തു കൊള്ളണമെന്നില്ലെന്നും സാന്ദര്‍‌ഭികമായി ഉദ്‌ഘാടകന്‍ ഓര്‍മ്മപ്പെടുത്തി.

തുടര്‍ന്ന് ഖത്തറില്‍ അഥിതിയായെത്തിയ മുഹമ്മദന്‍‌സിന്റെ മുന്‍ താരം റഫീഖ്‌ കുഞ്ഞാമു സുവര്‍‌ണ്ണാവസരം വീണു കിട്ടിയെന്ന്‌  സദസ്സില്‍ പങ്കുവെച്ചു.എല്ലാവരും ആത്മ പരിശോധന നടത്തുകയാണ്‌ വേണ്ടതെന്ന്‌ സീനിയര്‍ അം‌ഗം ഹമീദ്‌ ആര്‍.കെ അഭ്യര്‍ഥിച്ചു.സന്നദ്ധ സേവന രം‌ഗത്തെ മുഹമ്മദന്‍‌സിന്റെ മുന്നേറ്റം ഷിഹാബ്‌ എം.ഐ പ്രശം‌സിച്ചു.നാട്ടുകാരുടെ കഴിവുകള്‍ മുളപ്പിക്കാനും മൂര്‍ച്ചപ്പെടുത്താനും എന്നതില്‍ ശ്രദ്ധയൂന്നണമെന്ന്‌ താജുദ്ധീന്‍ എന്‍.വി അഭിപ്രായപ്പെട്ടു.ക്ലബ്ബ്‌ എന്നു കേള്‍‌ക്കുമ്പോള്‍ ഉണ്ടാകുന്ന മുന്‍ വിധികള്‍ കാര്യങ്ങള്‍ വികൃതമാകുന്നു എന്നും ക്രിയാത്മകമായ കര്‍മ്മ മണ്ഡലങ്ങളെ വികസിപ്പിക്കുന്ന ഇടങ്ങളാണ്‌ യഥാര്‍ഥത്തില്‍ ഇത്തരം സം‌വിധാനങ്ങള്‍ എന്നും സീനിയര്‍ അം‌ഗം യൂസഫ്‌ ഹമീദ്‌ വിലയിരുത്തി.പള്ളിയോട് ചേര്‍‌ന്നതും ചേരാത്തതും എന്ന വിവേചനമല്ല നമുക്ക്‌ ആവശ്യം.നമ്മുടെ സം‌സ്‌കാരത്തിന്‌ വിഘാതം സൃഷ്‌ടിക്കാത്തത്‌ എന്നതായിരിക്കണം നമ്മെ നയിക്കേണ്ടത്‌ എന്ന്‌ അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ വിശദീകരിച്ചു.

ഒരു കഥ പറഞ്ഞു കൊണ്ടായിരുന്നു മഞ്ഞിയിലിന്റെ തുടക്കം.ഒരാള്‍ പതിവായി ഒരു വൃദ്ധയില്‍ നിന്നും മധുര നാരങ്ങ വാങ്ങിക്കും. ഒന്നെടുത്ത് രുചിച്ച് പുളി രസമാണെന്നു പറഞ്ഞ് രുചിച്ചു നോക്കാന്‍ ആവശ്യപ്പെട്ട് ഒരെണ്ണം വൃദ്ധയ്ക്ക് കൊടുക്കും. ദിവസങ്ങള്‍ നീങ്ങി. ഒരിക്കല്‍ ഇയാളുടെ സഹധര്‍മ്മിണി ആശ്ചര്യപ്പെട്ടപ്പോള്‍ വൃദ്ധയെ നാരങ്ങ കഴിപ്പിക്കാനുള്ള തന്ത്രമാണിതെന്നു അയാള്‍ വിവരിച്ചു. കുറ്റം പറഞ്ഞ് നിത്യവും നാരങ്ങ വാങ്ങിക്കുന്ന ഇയാള്‍ക്ക് തൂക്കത്തിലധികം കൊടുക്കുന്ന വൃദ്ധയോട് സമീപസ്ഥനായ കച്ചവടക്കാരന്‍ അതിശയം പ്രകടിപ്പിച്ചപ്പോള്‍ അയാളുടെ നന്മ മനസ്സിലാക്കിക്കൊണ്ടാണെന്നു അവര്‍ പ്രതിവചിച്ചു. അഥവാ രണ്ട് സദ്‌വിചാരങ്ങള്‍ സമ്മേളിച്ച ഇടപാടില്‍ ഒരു നാരങ്ങത്തോട്ടം തന്നെ രൂപം കൊള്ളുന്നു എന്നര്‍ഥം. ഭൂമിയിലെ സകല മധുരങ്ങളേയും വെല്ലുന്ന സ്വര്‍ഗീയാരാമങ്ങള്‍ ഇത്തരം മുഹൂര്‍ത്തങ്ങളില്‍ വിഭാവന ചെയ്യാന്‍ സാധിക്കുമായിരിക്കും.ഇടപെടലുകളുടെ പൂര്‍ണ്ണ സൗന്ദര്യം പീലിവിടര്‍ത്തിക്കൊണ്ട് നമ്മുടെ മാനത്ത് രൂപം പൂണ്ട കാര്‍മേഘങ്ങളെ പെയ്‌തൊഴിപ്പിക്കാന്‍ ഇനിയും താമസിക്കരുത്. മധുര മനോഹരമായ ഒരു സൗഹൃദത്തില്‍ അനുഭവേദ്യമായ ഇരട്ടി മധുരത്തിന്റെ കഥ പങ്കുവെച്ചു കൊണ്ട് മഞ്ഞിയില്‍ വിരാമമിട്ടു.

കൈരളി എക്‌സലന്‍‌സി അവാര്‍‌ഡ്‌ കരസ്ഥമാക്കിയ ഷറഫു ഹമീദിനെ മുഹമ്മദന്‍സ്‌ ഖത്തര്‍ പ്രത്യേകം ആദരിച്ചു.അഥിതിയായി ഖത്തറിലെത്തിയ മുഹമ്മദന്‍‌സ് മുന്‍ താരം റഫീഖ്‌ കുഞ്ഞാമുവിനേയും,മുഹമ്മദന്‍‌സിന്‌ വേണ്ടി ഒട്ടേറെ കാല്‍ പന്തു കളികളില്‍ പങ്കെടുത്ത ഷരീഫ്‌ എന്‍.വി യേയും മുഹമ്മദന്‍‌സ്‌ ഖത്തര്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍‌കി ആദരിച്ചു.

മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സാരഥി സലീം നാലകത്തിന്റെ അധ്യക്ഷതയില്‍ എഫ്‌.സി.സി യില്‍ മധ്യാഹ്നത്തിനു ശേഷം ചേര്‍‌ന്ന യോഗത്തില്‍ മുഹമ്മദന്‍‌സ്‌ മാനേജര്‍ ഷൈദാജ്‌ മൂക്കലെ,ക്യാപ്‌റ്റന്‍ ഷിഹാബ്‌ കുഞ്ഞുമോന്‍ എന്നിവരും സം‌സാരിച്ചു.മുഈനുദ്ധീന്റെ ഖിറാ‌അത്തോടെ ആരം‌ഭിച്ച യോഗത്തില്‍ റഷീദ്‌ കെ.ജി സ്വാഗതം ആശം‌സിച്ചു.ജോ.സെക്രട്ടറി റഹ്‌മാന്‍ സഗീര്‍ നന്ദി പ്രകാശിപ്പിച്ചു.

സഹൃദയരുമായി ഒരുമിച്ചിരുന്ന്‌ ഉച്ച ഭക്ഷണം കഴിച്ച്‌,മധ്യാഹ്നത്തിന്‌ ശേഷമായിരുന്നു പരിപാടികള്‍ തുടങ്ങിയത്‌.മുഹമ്മദന്‍സ്‌ പ്രതിനിധാനം ചെയ്യുന്ന തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ ഖത്തറിലെ പ്രവാസി കൂട്ടായ്‌മയുടെ നേതൃനിരയിലുള്ളവരാലും അം‌ഗങ്ങളാലും ധന്യമായ ആദ്യ സെഷന്‌ ശേഷം മുഹമ്മദന്‍സ്‌ കലാകാരന്മാര്‍ ഒരുക്കിയ കലാവിരുന്നും അരങ്ങേറി.

ഷഹീര്‍ അഹമ്മദ്‌,ഫാസില്‍ അഹമ്മദ്‌,തൗഫീഖ്‌ താജുദ്ധീന്‍ എന്നിവര്‍ അണിയറയിലും മാപ്പിളപാട്ടിന്റെ ഹരമായ ഹം‌ദാന്‍ ഹംസ  അരങ്ങിലും പരിപാടികള്‍ നിയന്ത്രിച്ചു.

ദിതിരുനെല്ലൂര്‍