നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 3 May 2017

ബാവുക്ക ഓര്‍മ്മകളിലേയ്‌ക്ക്‌ നടന്നകന്നു

തിരുനെല്ലൂര്‍:പെരിങ്ങാട്ടെ പള്ളിയിലെ പഴയകാല മുഅദ്ധിനുകളിരൊളായ ബാവുക്ക അല്ലാഹുവിലേയ്‌ക്ക്‌ യാത്രയായി.വാര്‍‌ദ്ധക്യ സഹജമായ പ്രയാസത്താല്‍ രോഗശയ്യയിലായിരുന്നു.അല്ലാഹു പരേതന്റെ ആഖിറം വെളിച്ചമാക്കിക്കൊടുക്കട്ടെ.ഇന്ന്‌ വ്യാഴാഴ്‌ച മധ്യാഹ്നത്തിനു മുമ്പ്‌ തിരുനെല്ലൂര്‍ ഖബര്‍സ്ഥാനില്‍ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.ഖബറടക്കത്തിനു ശേഷം പരേതനോടുള്ള ആദര സൂചകമായി അനുശോചന യോഗം ചേര്‍‌ന്നു.മുഅദ്ധിന്‍ ബാവുക്കയുടെ വിയോഗത്തില്‍  ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരും വിവിധ പ്രവാസി സം‌ഘങ്ങളും  അനുശോചനം രേഖപ്പെടുത്തി.

നാടിന്റെ നൊമ്പരമായി മുഅദ്ധിന്‍ ബാവുക്ക വിട പറഞ്ഞ സാഹചര്യത്തില്‍ ഖ്യു.മാറ്റ്‌ നടത്താനുദ്ധേശിച്ചിരുന്ന സൗഹൃദ യാത്ര മാറ്റിവെച്ചതായി പ്രസിഡണ്ട്‌ ഷറഫു ഹമിദ്‌ അറിയിച്ചു.ഇന്ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 07.30 ന്‌ പ്രത്യേക പ്രവര്‍‌ത്തക സമിതിയോഗം വിളിക്കുന്നതായി ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹിം അറിയിച്ചു.

പ്രവാസി കൂട്ടായ്‌മ പ്രത്യേകം ആദരിച്ച വ്യക്തിത്വങ്ങളാണ്‌ ബാവുക്കയും  മുഅദ്ധിന്‍ മുഹമ്മദലിക്കയും.കൗമാരപ്രായം വിട്ടുണരാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബാവുക്ക പള്ളിയുടെ പരിപാലന പരിപാടികളുമായി ഇഴുകിച്ചേര്‍‌ന്നു തുടങ്ങിയിരുന്നു. അയമുക്കാടേയും, മകന്‍ മുഹമ്മദാലിക്കയുടേയും ഒപ്പം ഖബര്‍ ഒരുക്കുന്ന പണികളിലും ഏര്‍‌പെട്ടിരുന്നു.

ഖ്യുമാറ്റ്‌ സുവനീര്‍ ടീമുമായി ബാവുക്ക പങ്കുവെച്ചതില്‍ നിന്നും ഒരു ഭാഗം സാന്ദര്‍ഭികമായി കുറിക്കട്ടെ.

പള്ളി ഖബര്‍‌സ്ഥാനില്‍ ആദ്യത്തെ ഖബറൊരുക്കുമ്പോള്‍ 16 വയസ്സായിരുന്നു പ്രായം എന്നു ബാവുക്ക ഓര്‍‌ക്കുന്നു.ഉപജീവന മാര്‍ഗം എന്ന നിലയില്‍ വെള്ളവലിയ്‌ക്ക്‌ പോയിരുന്നു.പള്ളി ഹൗദില്‍ വെള്ളം നിറക്കുക.ഹൗദും പള്ളി പരിസരവും ശുചിയാക്കുക തുടങ്ങിയ പരിപാലന പരിപാടികള്‍‌ക്കായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്.

കിണറ്റിന്‍ കരയില്‍ ഘടിപ്പിച്ച ഒരു മുളന്തണ്ടിന്റെ തൂങ്ങി നില്‍‌ക്കുന്ന ഭാഗത്ത്‌ ഒരു തോല്‍ തൊട്ടിയുണ്ടാകും.മുളയുടെ കരയിലുള്ള ഭാഗത്ത്‌ കല്ല്‌ വെച്ച്‌ ഭാരവും തൂക്കിയിട്ടുണ്ടാകും.തൊട്ടിയോടൊപ്പം ഞാന്നു കിടക്കുന്ന കയറില്‍ തൊട്ടി കിണറ്റിലേയ്‌ക്ക്‌ താഴ്‌ത്തും.വെള്ളം നിറച്ച തൊട്ടി കരയിലൊരുക്കിയ ഭാരത്തിന്റെ സഹായത്താല്‍ അനായാസം പൊങ്ങുകയും ചെയ്യും.വലിയ അധ്വാനമില്ലാതെ വെള്ളം കോരിയെടുക്കാന്‍ പണ്ടുകാലങ്ങളില്‍ സ്വീകരിച്ചിരുന്ന രീതിയാണിത്.ഇലക്‌ട്രിസിറ്റിയും മോട്ടോറും ഒക്കെ വരും മുമ്പ്‌ ഇവ്വിധമായിരുന്നു നമ്മുടെ ഹൗദുകള്‍ നിറച്ചിരുന്നത്.ഈ ജോലികളില്‍ ഏര്‍‌പ്പെട്ടുകൊണ്ടിരുന്നതു കൊണ്ടാകാം തണ്ണി മുക്രി എന്നൊരു പേരും ബാവുക്കാടെ പേരിനോടൊപ്പം പറയപ്പെട്ടിരുന്നു.പള്ളിയുമായി ബന്ധപ്പെട്ട ഇത്തരം ജോലികള്‍‌ക്കൊന്നും കണക്കു പ്രകാരം എന്ന നിലക്കുള്ള ശമ്പളമൊന്നും നിലവിലുണ്ടായിരുന്നില്ല.ഖബറൊരുക്കുന്നതിനും അങ്ങിനെ തന്നെ.ബന്ധപ്പെട്ടവര്‍ തൃപ്‌തിപ്പെട്ട് കൊടുക്കുന്നതായിരുന്നു കൂലി.

ഖബറൊരുക്കുന്ന സേവനം തുടങ്ങിയതു മുതല്‍ നൂറിലേറെ പേര്‍‌ക്ക്‌ അവസാന ഗേഹം ഒരുക്കാനുള്ള അവസരമുണ്ടായിട്ടുണ്ടാകാം എന്നും ബാവുക്ക ഓര്‍ത്തെടുത്തു.ഖബര്‍ പണിയുന്നതില്‍ കാര്യമായ കൂട്ട്‌ പരേതനായ മുക്രി മുഹമ്മദലിയായിരുന്നു.ഒടുവില്‍ മുഹമ്മദാലിക്ക്‌ വേണ്ടി മണ്ണറ പണിയുന്നതിലും ബാവുക്കയുണ്ടായിരുന്നു.2012 നവംബര്‍ രണ്ടിന്‌  വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു മുഹമ്മദാലിക്കയുടെ അന്ത്യം.ജുമ‌അ തുടങ്ങും മുമ്പ്‌ ഖബറടക്കാമെന്ന തീരുമാനത്തിനനുസരിച്ച്‌ ധൃതഗതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചു.മുഹമ്മദാലിക്കയുടെ ജനാസ ഖബറില്‍ വെയ്‌ക്കുമ്പോള്‍ പള്ളി മിനാരത്തിലെ ശബ്‌ദ സംവിധാനത്തിലൂടെ ബാങ്കൊലികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.തന്റെ സഹകാരിയും സഹചാരിയുമായിരുന്ന കൂടപ്പിറപ്പിന്റെ വിയോഗത്തില്‍ ബാവുക്കാടെ മനസ്സ്‌ തേങ്ങുകയും ചെയ്‌തിരിക്കാം.

മരണപ്പെട്ടതിന്റെ നാലാം മണിക്കൂറില്‍ സംസ്‌കാര ക്രിയകളെല്ലാം ഭംഗിയായി കലാശിച്ചതിനുശേഷം വെള്ളിയാഴ്‌ച ബാങ്കൊലിയുടെ അന്തരീക്ഷത്തില്‍ പരേതനെക്കുറിച്ചുള്ള നനവൂറുന്ന ഓര്‍മ്മകള്‍ തിരുനെല്ലൂര്‍ക്കാരുടെ മനസ്സില്‍ വേദനിക്കുന്ന ഓര്‍മ്മയാക്കിയതും  പച്ചപിടിപ്പിച്ചതും അല്ലാഹുവിന്റെ നിശ്ചയമായിരുന്നു.യഥാര്‍ഥത്തില്‍ ഇതു പരേതനു ലഭിച്ച ഭാഗ്യമാണ്‌.അനുഗ്രഹമാണ്‌.സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു കൊണ്ടിരുന്നു.

ഒടുവില്‍ ബാവുക്കയും നനവൂറുന്ന ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി ഇതാ ജീവിതത്തിന്റെ മലമ്പാത നടന്നു തീര്‍ത്തിരിക്കുന്നു.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.