നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 25 August 2018

പ്രളയ ദിനരാത്രങ്ങള്‍ക്ക് വിരാമം

മുല്ലശ്ശേരി:ഒരു നൂറ്റാണ്ടിനു ശേഷം ഉണ്ടായ പ്രളയവും തദനുസാരമുണ്ടായ രക്ഷാ പ്രവര്‍‌ത്തന സംരം‌ഭങ്ങളും മറക്കാനാകാത്ത കുറേ അനുഭവങ്ങളും സമ്മാനിച്ചുകൊണ്ട്‌ പോയൊളിച്ചിരിക്കുന്നു.

പ്രളയ നാളുകളില്‍ തൃശൂര്‍ ജില്ലയില്‍ മഴക്കെടുതിയില്‍ പരക്കെ ദുരന്തങ്ങളും അപകട മരണങ്ങളും റിപ്പോര്‍‌ട്ട്‌ ചെയ്‌തു കൊണ്ടിരുന്നു.ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചലിലും പ്രളയത്തിലും വൈദ്യുതി ആഘാതവുമാണ്‌ ജീവഹാനികള്‍ക്ക്‌ കാരണമായത്.കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കനത്ത നാശ നഷ്‌ടങ്ങളുടെ അവിശ്വസനീയമാം വിധം കണക്കുകളാണ്‌ പുറത്ത്‌ വന്നത്.കനത്ത മഴ സുഗമമായ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നുവെങ്കിലും പൂര്‍‌ണ്ണമായും സജീവമായിരുന്നു.കെട്ടിടങ്ങളും വീടുകളും ഒലിച്ചു പോകുന്ന സ്ഥിതി വിശേഷം അത്യന്തം ഭയാനകം.കേരളത്തിലെ എല്ലാ ജല സം‌ഭരണികളും തുറന്നിട്ടിരുന്നു എന്നത് പ്രളയത്തിന്റെ ഭീതിതമായ അവസ്ഥയെയാണ്‌ സൂചിപ്പിച്ചിരുന്നത്.നദികളും അനുബന്ധ കനാലുകളും തോടുകളും കവിഞ്ഞൊഴുകി.ജില്ലയിലെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ശക്തിയായി ഉയര്‍ന്നു. ആയരിക്കണക്കിന്‌ വീടുകള്‍ വെള്ളത്തിലായി.നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഹൗസിങ് കോളനികളില്‍ കുടുങ്ങിയവരെ വഞ്ചികളില്‍ പുറത്തെത്തിച്ചു. ആശുപത്രികളില്‍ വെള്ളം കയറിയതോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കുതിരാനില്‍ മണ്ണിടിഞ്ഞതോടെ തൃശൂര്‍ – പാലക്കാട് യാത്ര സ്തംഭിച്ചു.തൃശൂര്‍ – കൊച്ചി ദേശീയപാതയിലും വെള്ളം കയറി.

മുല്ലശ്ശേരി ബ്‌ളോക് പഞ്ചായത്ത് മേഖലകളിലും ദുരിതക്കെടുതിയുടെ ചിത്രം ഭായാനകം തന്നെ.പ്രദേശത്തെ കനാലും ഇടിയഞ്ചിറ പാലവും നിറഞ്ഞൊഴുകി.തിരുനെല്ലൂര്‍ സെന്റര്‍ മുതല്‍ വെള്ളക്കെട്ട്‌ രൂക്ഷമായിരുന്നു.റോഡിന്റെ ഇരു വശങ്ങളിലുള്ള വീടുകളിലും വെള്ളം കയറി.തിരുനെല്ലൂര്‍ റോഡില്‍ നാലടിയിലും കൂടുതല്‍ വെള്ളം പൊന്തിയിരുന്നു.

തിരുനെല്ലൂര്‍ രണ്ട്‌ കരകള്‍ കിഴക്കേ കര,പടഞ്ഞാറെ കര എന്നിങ്ങനെ രണ്ടും തീര്‍‌ത്തും ഒറ്റപ്പെട്ട സ്ഥിതി വിശേഷം സം‌ജാതമായി.സലഫി പള്ളിയും,തിരുനെല്ലൂര്‍ പള്ളിയും,മഞ്ഞിയില്‍ തഖ്‌വ പള്ളിയും പ്രളയബാധയില്‍ വെള്ളം കയറി.വെള്ളിയാഴ്‌ച രണ്ട്‌ കരകളിലും ത്വാഹ മസ്‌ജിദിലും,തിരുനെല്ലൂര്‍ വലിയ പള്ളിയിലുമായി വേറെ വേറെ ജുമുഅകളാണ്‌ നടന്നത്.ഇടിയഞ്ചിറ തുറക്കുന്നതോടെ വെള്ളക്കെട്ടിന്‌ ആശ്വാസമുണ്ടാകും എന്ന പ്രതീക്ഷയില്‍ പരിസരവാസികള്‍ പ്രാര്‍‌ഥനാ നിരതരായി.

തിരുനെല്ലൂരിലും പരിസര പ്രദേശങ്ങളിലും പ്രളയ ദുരിതത്തില്‍ പെട്ടവരുടെ രക്ഷാ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ പ്രദേശത്തും സമീപ ഗ്രാമങ്ങളും കേന്ദ്രീകരിച്ച്‌
നന്മ തിരുനെല്ലൂരും മഹല്ല്‌ അധികൃതരും മുഹമ്മദന്‍‌സ്‌ സന്നദ്ധ സേവകരും സര്‍‌ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഗ്രാമ പഞ്ചായത്ത് സം‌വിധാനങ്ങളും സുമനസ്സുക്കളും ഒക്കെ മാതൃകാ പരമായ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ മുന്നിട്ടിറങ്ങി.പ്രദേശത്തെ വിദ്യാലയങ്ങളിലും,പൊതു സ്ഥാപനങ്ങളിലും ഒക്കെയായി സാധ്യമാകുന്ന വിധം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.പ്രദേശത്തെ പ്രളയ ബാധിത വീട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്കും ഇതര വീടുകളിലേയ്‌ക്കും മാറ്റി പാര്‍‌പ്പിക്കാനുള്ള ശ്രമങ്ങളും യഥാ സമയം നടന്നു.

തിരുനെല്ലൂര്‍ ഗ്രാമത്തിലെ സുമനസ്സുക്കളായ സഹോദരങ്ങളുടെ അവസരോചിതമായ ഇടപെടലുകളിലൂടെയുള്ള അവശ്യ സാധനങ്ങളുടെ വിതരണം പ്രശം‌സാര്‍‌ഹമായിരുന്നു.

ഒരു സംസ്‌ഥാനം മുഴുവന്‍ അതി ഭയാനകമായ പ്രകൃതി ദുരന്തത്തിന്‌ സാക്ഷിയായ ദിന രാത്രങ്ങളാണ്‌ പെയ്‌തൊഴിഞ്ഞത്.ആഗസ്റ്റ് മൂന്നാം വാരത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്നതോടെ കാര്യങ്ങള്‍ സാവകാശത്തിലാണെങ്കിലും സാധാരണ ഗതിയിലേയ്‌ക്ക്‌ തിരിച്ച്‌ വന്നേക്കും എന്ന ശുഭ പ്രതീക്ഷ പോലെ തന്നെയായിരുന്നു പിന്നീടുണ്ടായതെല്ലാം.

ആഗസ്റ്റ് 19 ന്‌ ശേഷം മഴക്ക്‌ ശമനമുണ്ടായി.വെള്ളക്കെട്ടും പ്രളയ ജല ഒഴുക്കും ശാന്തമായില്ല.തിരുനെല്ലൂര്‍ സെന്ററില്‍ നിന്നും മദ്രസ്സപ്പടിവരെ താല്‍‌ക്കാലിക ജലവാഹനങ്ങള്‍ വഴിയായിരുന്നു അവശ്യ സാധനങ്ങള്‍ എത്തിച്ചിരുന്നത്.തിരുനെല്ലൂര്‍ സ്‌കൂളിലും മദ്രസ്സയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.പുവ്വത്തൂര്‍ സ്‌കൂളിലും മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹാളില്‍ വേറേയും ക്യാമ്പുകള്‍ തുറന്നു.പ്രദേശത്തെ സഹൃദയ കൂട്ടായ്‌മകളുടെ കോഡിനേറ്റര്‍മാര്‍ മുഖേന സമയാസമയ ആശയവിനിമയങ്ങള്‍ സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങള്‍ സുഖമമാക്കി.തുടര്‍‌ച്ചയായി നാല്‌ ദിവസം മഴക്ക്‌ ശാന്തത കൈവന്നപ്പോള്‍ ആഗസ്റ്റ് 22 പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ദുര്‍താശ്വാസ ക്യാമ്പില്‍ നിന്നും പലരും യാത്ര പറയാന്‍ തുടങ്ങി.പ്രാഥമിക ശുചിത്വം നടത്തി പലരും വീണ്ടും ക്യാമ്പില്‍ തിരിച്ചെത്തി.ആഗസ്റ്റ് 23 ന്‌ വീണ്ടൂം ക്യാമ്പുകളില്‍ നിന്നും തങ്ങളുടെ പുരയിടങ്ങളിലേയ്‌ക്കും ബന്ധു വീടുകളിലേയ്‌ക്കും കുടും‌ബങ്ങള്‍ മാറിക്കൊണ്ടിരുന്നു.സേവന സന്നദ്ധരായ യുവാക്കള്‍ സം‌ഘം സം‌ഘങ്ങളായി ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.തദ്ധേശ സ്വയം ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പ്രാദേശിക പ്രതിനിധികളും നിയമപാലകരും പ്രാദേശിക സര്‍‌ക്കാര്‍ പ്രതിനിധികളും സന്നദ്ധ സം‌രംഭങ്ങളുടെ പ്രവര്‍‌ത്തനങ്ങളും പുരോഗതിയും വിലയിരുത്തിക്കൊണ്ടിരുന്നു.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട നാശ നഷ്‌ടങ്ങളും നഷ്‌ട പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രദേശ വാസികള്‍‌ക്ക്‌ ആവശ്യമായ നിര്‍‌ദേശങ്ങളും സഹായ സഹകരണങ്ങളും നല്‍‌കാനുള്ള ഒരുക്കത്തിലാണ്‌ നന്മതിരുനെല്ലൂരും അനുബന്ധ സം‌വിധാനങ്ങളും.

ദിതിരുനെല്ലൂര്‍ എന്ന സൈറ്റിലെ കേരള സര്‍‌ക്കാര്‍ എന്ന തലക്കെട്ടിലുള്ള ഉപ ലിങ്കുകള്‍ വഴി പഞ്ചായത്ത് പേജിലേയ്‌ക്കും തുടര്‍‌ന്ന്‌ അതത് ഗ്രാമപഞ്ചായത്ത് വിശേഷങ്ങളിലേയ്‌ക്കും പ്രവേശിക്കാന്‍ സാധിക്കും.

1924 ന്‌ ശേഷം സം‌ഭവിച്ച മറ്റൊരു പ്രളയ ദുരിത ചരിത്രത്തിന്‌ സാക്ഷിയാകേണ്ടി വന്നതിലെ പ്രയാസങ്ങളേക്കാള്‍ തുടര്‍ രക്ഷാ പ്രവര്‍‌ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്‌തിയിലാണ്‌ പ്രദേശത്തെ സുമനസ്സുക്കള്‍ വിശിഷ്യാ കര്‍‌മ്മ നിരതരായ യുവനിര.