നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 2 May 2018

മുഹമ്മദ്‌ മുനീറിന്റെ സ്വപ്‌ന സാക്ഷാല്‍‌ക്കാരം

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ /മഹല്ലില്‍ നിന്നും വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച തലമുറകള്‍ വളര്‍ന്നു വരുന്നു എന്നത് ഏറെ സന്തോഷ ദായകമത്രെ.എഴുത്തിലും സാഹിത്യത്തിലും കലാ കായിക വിഭാഗത്തിലും ഒക്കെ ഇത്‌ ദൃശ്യമാണ്‌.അതിലുപരി മത സാംസ്‌കാരിക വൈജ്ഞാനിക വിഭാഗത്തിലും ഈ ഉണര്‍‌വ്വ്‌ പ്രകടമാകുന്ന കാഴ്‌ച അഭിമാനകരമാണ്‌.

തിരുനെല്ലൂര്‍ മഹല്ലിൽ നിന്നും മത വിദ്യാഭ്യാസരംഗത്ത് അൽ ഖാദിരി  ബിരുദം നേടിക്കൊണ്ട് നാടിന്റെ അഭിമാനമായ രായംമരക്കാർ വീട്ടിൽ  പടിഞ്ഞാറയിൽ ഹംസക്കുട്ടി ഹാജിയുടെയും തിരുനെല്ലൂർ നാലകത്ത്  കൊട്ടിലിപ്പറമ്പിൽ  പരേതനായ ബാപ്പുട്ടി സാഹിബിന്റെ മകൾ റഹീമയുടെയും മകനായ  മുഹമ്മദ്‌  മുനീര്‍ മത വൈജ്ഞാനിക ശ്രേണിയില്‍ ബിരുദം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്‌.മെയ്‌ 3 ന്‌ പണ്ഡിത ശ്രേഷ്‌ടന്മാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മുഹമ്മദ്‌ മുനീറിന്റെ മാതാപിതാക്കളുടെയും സഹചാരികളുടെയും കണ്ണുകള്‍ കുളിര്‍‌പ്പിക്കുന്ന കരളില്‍ കുളിര്‍ പകരുന്ന മഹനീയമായ മുഹൂര്‍‌ത്തത്തിന്‌ സാക്ഷിയാകും.

മത വൈജ്ഞാനിക പഠനത്തിന് സൗഭാഗ്യം നല്‍‌കിയ ജഗന്നിയന്താവിനും അവസരമൊരുക്കിയവര്‍ക്കും ഈ മേഖലയിൽ പല വിധത്തിലും പ്രോത്സാഹനങ്ങൾ നൽകിയ വന്ദ്യ മാതാപിതാക്കൾ, ഗുരുവര്യർ, കൂട്ടുകാർ, സ്നേഹ ജനങ്ങൾ എല്ലാവരോടുമുള്ള അതിരറ്റ കടപ്പാടും സന്തോഷവും മുഹമ്മദ്‌ മുനീര്‍ ഓണ്‍‌ലൈന്‍ സന്ദേശത്തില്‍ പ്രകാശിപ്പിച്ചു.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,ഉദയം പഠന വേദി, തിരുനെല്ലുരിലേയും പ്രവാസ ലോകത്തേയും ഇതര കൂട്ടായ്‌മകള്‍ തുടങ്ങിയവ മുഹമ്മദ്‌ മുനീറിന്‌  അഭിനന്ദനങ്ങള്‍ നേര്‍‌ന്നു.