നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 29 May 2019

തിരുനെല്ലുരിന്റെ മോനുക്ക യാത്രയായി

തിരുനെല്ലൂർ മതിലകത്ത് വീട്ടിൽ അഹമ്മദ് ( മോനുക്ക) വിടവാങ്ങി.തിരുനെല്ലൂരിന്റെ പഴയ തലമുറ കണ്ണികളില്‍ പ്രഗത്ഭനായ വ്യക്തിത്വം ദീര്‍‌ഘകാലമായി രോഗ ശയ്യയിലായിരുന്നു.റമദാന്‍ അവസാന പത്തിലെ അനുഗ്രഹീതയാമങ്ങളില്‍ അല്ലാഹു തിരുനെല്ലുരിന്റെ മോനുക്കയെ തിരിച്ചു വിളിച്ചു.

ഇന്ത്യന്‍ നാഷനല്‍ കോഗ്രസ്സിന്റെ വിവിധ പ്രാദേശിക ഘടകങ്ങളില്‍ സജീവ സന്നിധ്യമായിരുന്നു.തിരുനെല്ലൂര്‍ മഹല്ല്‌ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍‌ക്കപ്പെട്ട മതിലകത്ത്‌ അഹമ്മദ്‌ സാഹിബിന്റെ നിര്യാണത്തില്‍ സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

തിരുനെല്ലുരിലെ പ്രവാസി കൂട്ടായ്‌മകള്‍ അനുബന്ധ സം‌ഘടനകള്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ യു.എ.ഇ ഘടകം,ഉദയം പഠനവേദി,നന്മ തിരുനെല്ലൂര്‍ തുടങ്ങി പ്രദേശിക സം‌ഘങ്ങളും സം‌ഘടനകളും അനുശോചനം അറിയിച്ചു.

ഖബറടക്കം മെയ്‌ 30 വ്യാഴാഴ്‌ച കാലത്ത് 11 മണിക്ക്‌ മഹല്ല്‌ തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.ഭാര്യ:‌ ഫാത്വിമ.മക്കള്‍:- അബ്‌ദുല്‍ അസീസ്‌,അബ്‌ദുല്‍ ലത്വീഫ്‌,അബ്‌ദുല്‍ സലാം,അബ്‌ദുല്‍ കലാം,അബ്‌ദുല്‍ കബീര്‍,ഷരീഫ,ജമീല.

മഹല്ല്‌ തിരുനെല്ലൂരിനു വേണ്ടി ആയുഷ്‌കാലം മുഴുവന്‍ സേവന നിരതനായ മോനുക്കയുടെ സ്‌മരണകള്‍ പങ്കുവെയ്‌ക്കാനും പരേതനു വേണ്ടി പ്രാര്‍‌ഥിക്കാനും മഹല്ല്‌ തിരുനെല്ലൂര്‍ പ്രാര്‍‌ഥനാ മജ്‌ലിസ്‌ ഒരുക്കുമെന്ന്‌ മഹല്ല്‌ ജനറല്‍ സെക്രട്ടറി പി.എം സുബൈര്‍ അറിയിച്ചു.ഖബറടക്കം കഴിഞ്ഞ ഉടനെ തന്നെ നൂറുല്‍ ഹിദായ മദ്രസ്സയില്‍ സം‌ഘടിപ്പിക്കുന്ന സദസ്സില്‍ എല്ലാവരും പങ്കെടുക്കണമെന്ന്‌ മഹല്ല്‌ വൃത്തങ്ങള്‍ അഭ്യര്‍‌ഥിച്ചു.
*******
അറുപതുകളിലെ ഓര്‍മ്മകളുടെ കെട്ടഴിച്ചു കൊണ്ട്‌ മതിലകത്ത്‌ മുഹമ്മദ്‌ എന്ന മോനുക്ക തിരുനെല്ലൂര്‍ ടീമുമായി 2017 ല്‍ പങ്കു വെച്ച കാര്യങ്ങളില്‍ പ്രസക്തമായത്‌ പകര്‍ത്തട്ടെ.തിരുനെല്ലുരിന്റെ കൂടെ ചരിത്രമാണിവിടെ പങ്കുവെക്കുന്നത്.

തിരുനെല്ലുരിലെ ഒരേയൊരു സര്‍ക്കാര്‍ ചിഹ്നമായ സ്‌കൂളില്‍ നിന്നും തുടങ്ങാം

ചാവക്കാട് താലൂക്കില്‍ മുല്ലശ്ശേരി പഞ്ചായത്തില്‍ പെട്ട തിരുനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് എ.എം.എല്‍.പി. സ്ക്കൂള്‍.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. അക്കാലത്തെ ധനാഢ്യനും പൌര മുഖ്യനുമായ പൊന്നെങ്കടത്ത്‌ അടിമുട്ടി സാഹിബ്‌ തന്റെ വീട്ടു വളപ്പിനോട്‌ ചേര്‍‌ന്നു കായലോരത്ത്‌ വിദ്യാലയത്തിന്‌ തുടക്കം കുറിച്ചു.പിന്നീട്‌ അദ്ധേഹത്തിന്റെ മകന്‍ എം.കെ.ഖാദര്‍ സാഹിബ് നിലവില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്‌ക്ക്‌ മാറ്റി സ്ഥാപിച്ചു.കാരണവന്മാരുടെ കാലത്തിനു ശേഷം മകന്‍ പരീദ്‌ സാഹിബ്‌ ഏറ്റെടുത്തു.പിന്നീട്‌ കാണൂര്‍ അപ്പുവിനു കൈമാറി.അദ്ധേഹത്തില്‍ നിന്നും വടക്കന്റെ കായില്‍ അബൂബക്കര്‍ ഹാജിയും തുടര്‍‌ന്നു ഹാജിയുടെ മകളിലേയ്‌ക്കും അനുബന്ധമായി മരുമകന്‍ കാട്ടില്‍ അബുവിലേയ്‌ക്കും സ്‌കൂള്‍ മാനേജര്‍ പദവി മാറിവന്നു.ജാതി അടിസ്ഥാനത്തിലോ മതാടിസ്ഥാനത്തിലോ ശത്രുതയോ സ്പര്‍ദ്ധയോ അന്നുണ്ടായിരുന്നില്ല.ഓരോ വിഭാഗത്തിന്റെയും സംസ്കാരവും ആരാധനാചാരവും പരസ്പരം അംഗീകരിച്ചും ആദരിച്ചും നടന്ന കാലമായിരുന്നു അന്ന്.ഒരു പിന്നോക്ക പ്രദേശമായിരുന്ന തിരുനെല്ലൂര്‍ ഗ്രാമത്തിലെ ജനങ്ങളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ വീട്ടിലെ അംഗങ്ങളെപ്പോലെ വളരെ സൌഹൃദ പൂര്‍ണ്ണമായ അന്തരീക്ഷമായിരുന്നു നില നിര്‍ത്തിയിരുന്നത്.ഇന്നും ആ രീതിക്ക് ഭംഗം വരാതിരിക്കാന്‍ ശ്രമിച്ചു പോരുന്നു.

സ്‌കൂള്‍ രേഖ പ്രകാരം ജനന തിയതി 1929 ആണെന്നു മോനുക്ക പറഞ്ഞു.കൗമാരക്കാരനായിരിക്കേ തന്നെ നാടുവിട്ട മോനുക്ക 1947 ല്‍ രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ബോം‌ബെയിലായിരുന്നു.തിരുനെല്ലുരില്‍ അഞ്ചാം തരം വരെ പഠിച്ചിട്ടുണ്ട്‌.അഥവാ 1935 മുതല്‍ 1940 വരെ.മോനുക്ക സ്‌കൂളില്‍ ചേരുന്നതിന്റെ ചുരുങ്ങിയത്‌ പത്തു വര്‍‌ഷം മുമ്പെങ്കിലും തിരുനെല്ലൂര്‍ സ്‌കൂള്‍ സ്ഥാപിതമായിട്ടുണ്ടെന്നും അദ്ധേഹം സുചിപ്പിച്ചു.രണ്ട്‌ വര്‍ഷം പുവ്വത്തൂര്‍ സെന്റ്‌ ആന്റണീസിലും പഠിച്ചു.എട്ടാം തരത്തില്‍ പഠനം ആരംഭിച്ച കാലത്തായിരുന്നു പിതാവിന്റെ മരണം.അതോടെ പഠനവും അവസാനിപ്പിച്ച്‌ വണ്ടി കയറിയെന്നു മോനുക്ക പറഞ്ഞു.1942 ല്‍ ആയിരിക്കാം യാത്ര എന്നു കണക്കാക്കാം.തിരുനെല്ലൂര്‍ സ്‌കൂള്‍ സ്ഥാപിതമായത്‌ 1941 ലാണെന്നു പറയപ്പെടുന്നത്‌ വസ്തു നിഷ്‌ടമല്ലെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം പാദം എന്നതായിരിക്കാം കൂടുതല്‍ സൂക്ഷ്‌മം എന്നും അനുമാനിക്കുന്നു.1941 ഒരു പക്ഷെ അം‌ഗീകാരം കിട്ടിയ വര്‍‌ഷമായിരിക്കാം എന്നു സമാശ്വസിക്കാനേ നിര്‍‌വാഹമുള്ളൂ.കെ.ജി സത്താറും മോനുക്കയും സമ പ്രായക്കാരാണെന്നും മോനുക്ക പറഞ്ഞു.1928 ലാണ്‌ സത്താറിന്റെ ജനനം.2015 ല്‍ എമ്പത്തിയേഴാമത്തെ വയസ്സില്‍ അദ്ധേഹം പരലോകം പൂകി.

പഴങ്കഥകളില്‍ നിന്നും പലതും ഓര്‍‌ത്തെടുത്തു.ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ്‌  തിരുനെല്ലുരിലെ എ.എം.എല്‍.പി സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കാന്‍ പാടില്ലാത്ത കാലം. പാത്തും പതുങ്ങിയും ദേശീയ ഗാനം ആലപിച്ചതും ആസ്വദിച്ചതും പറയുമ്പോള്‍ മോനുക്ക വാചാലമായി.മോനുക്കയും പടിഞ്ഞാറയില്‍ മമ്മുക്കയുമായിരുന്നത്രെ പാടിയിരുന്നത്.പോലിസിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ പിടിച്ചു കൊണ്ടു പോകും.കുട്ടികള്‍ ദേശീയ ഗാനമാലപിക്കുമ്പോള്‍ അധ്യാപകന്‍ വരാന്തയില്‍ റോന്തു ചുറ്റിക്കൊണ്ടിരിക്കും.ബ്രിട്ടീഷ്‌ പോലീസ്‌ വരുന്നുണ്ടോ എന്നു അന്വേഷിക്കാനായിരുന്നു ഈ കാവല്‍ റോന്ത്.

മെച്ചപ്പെട്ട ജിവിതമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന്‌ അക്കാലത്ത്‌ കേരളത്തിലെ വിശിഷ്യാ ചാവക്കാട്ടുകാര്‍ കുടിയേറിയിരുന്നതും ആശ്രയിച്ചിരുന്നതും ബോം‌ബെ എന്ന മഹാനഗരത്തെയും അവിടുത്തെ ജോലി സാധ്യതകളേയും ആയിരുന്നു.നമ്മുടെ പ്രദേശ വാസികള്‍ പണ്ടു മുതലേ തൊഴിലന്വേഷകരും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടുന്നവരും ആയിരുന്നു.അതു കൊണ്ടാണ്‌ ഇന്ന്‌ ഇക്കാണുന്ന നിലയിലൊക്കെ എത്തപ്പെട്ടതും.

ബോം‌ബെ മഹാ നഗരം ലക്ഷ്യം വെച്ച്‌ നടന്നു പോയവരും മൂന്നു മാസത്തെ യാത്രക്കൊടുവില്‍ അവിടെ എത്തിയവരുമൊക്കെയായ പെരിങ്ങാട്ടുകാരുണ്ട്‌.അറേബ്യന്‍ ഉപ ദ്വിപുകളിലേയ്‌ക്ക്‌ പ്രവാസം തുടങ്ങിയ തുടക്കക്കാര്‍ താളി കുഞ്ഞോമദും ബീരാവുക്കയുടെ മകന്‍ കുഞ്ഞു മുഹമ്മദുമാണെന്നു മോനുക്ക സംശയലേശമേന്യ പറഞ്ഞു.ചരക്കു ലോഞ്ചുകള്‍ വഴിയൊക്കെയാണ്‌ അക്കാലത്ത്‌ പലരും കടല്‍ കടന്നിരുന്നത്.ഒരിക്കല്‍ ലോഞ്ചു ദുരന്തത്തില്‍ മലയാളികളടക്കം ഒട്ടേറെ പേര്‍ അപകടത്തില്‍ പെട്ടു.പെരിങ്ങാട്ടുകാരും ഉണ്ടായിരുന്നു.മഞ്ഞിയില്‍ മാമദ് ഹാജിക്ക്‌,നെടിയന്‍ അയമുക്കാടെ മകളില്‍ പിറന്ന  മകന്‍ സുലൈമാന്‍  യുവത്വത്തില്‍ മരണപ്പെട്ടത് ദുബായിലേക്കുള്ള ലോഞ്ചു യാത്രയിലായിരുന്നു.

ബോം‌ബെയില്‍ ആദ്യമാദ്യം ചെന്നെത്തിയ പെരിങ്ങാട്ടുകാരില്‍ പ്രമുഖരായ പലര്‍ക്കും ചെറിയ ടീ സ്റ്റാളുകള്‍ ഉണ്ടായിരുന്നു.ബോം‌ബെയിലെ മുഹമ്മദാലി റോഡിനോട്‌ ചേര്‍ന്നു കിടക്കുന്ന ബിസ്തി മൊഹല്ലയിലായിരുന്നു ചാവക്കാട്‌ നിന്നുള്ളവരുടെ വലിയ കേന്ദ്രം.ബോം‌ബെ മുസ്‌ലിം മലയാളികളുടെ സം‌യുക്തമായ കേന്ദ്രം എന്ന നിലയില്‍ കേരള മുസ്‌ലിം ജമാ‌അത്ത്‌ സ്ഥാപിക്കപ്പെട്ടിരുന്നു.ഇതിന്റെ പ്രാരം‌ഭ പ്രവര്‍‌ത്തനങ്ങളുടെ സാമ്പത്തിക സമാഹരണം പ്രധാന ലക്ഷ്യമാക്കി മത പ്രഭാഷണം സം‌ഘടിപ്പിക്കപ്പെട്ടു.ഇതിലെ മുഖ്യ പ്രഭാഷകന്‍ ബഹു.വൈലിത്തറ കുഞ്ഞു മുഹമ്മദ്‌ മുസ്‌ല്യാര്‍ ആയിരുന്നു.വെന്മേനാട്‌ പള്ളി ദര്‍സിലെ സമര്‍ഥനായ ഈ വിദ്യാര്‍ഥി കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകരിലൊരാളായിരുന്നു.ജാതി മത ഭേദമേന്യ എല്ലാവരും അദ്ധേഹത്തിന്റെ പ്രസംഗം കേള്‍‌ക്കാന്‍ വരുമായിരുന്നു.അക്ഷര സ്‌ഫുടതയോടെ നല്ല മലയാളത്തില്‍ പ്രഭാഷണം നടത്തിയിരുന്ന പ്രമുഖരില്‍ മുന്‍ നിരക്കാരനായിരുന്നു വൈലിത്തറ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ഈ പണ്ഡിതന്‍.കെ.ജി സത്താറിന്റെ സാമൂഹിക വിമര്‍‌ശനങ്ങളോടു കൂടിയ ഗാനങ്ങളുടെ ആസ്വാദകനായ വൈലിത്തറ സത്താറുമായി നല്ല ബന്ധം വെച്ചു പുലര്‍‌ത്തുകയും ചെയ്‌തിരുന്നു.

ബോം‌ബെയില്‍ വെച്ച്‌ തിരുനെല്ലൂര്‍കാരായ നമ്മുടെ സഹോദരങ്ങള്‍ തിരുനെല്ലുരില്‍ ഒരു പ്രഭാഷണം നടത്തണമെന്നു ഇദ്ധേഹത്തോട്‌ ആവശ്യപ്പെടുകയും ആവശ്യം അം‌ഗികരിക്കപ്പെടുകയും ചെയ്‌തു.
ചിരപുരാതനമായ പെരിങ്ങാട്ടെ പള്ളി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചര്‍‌ച്ചകള്‍‌ താമസിയാതെ പുരോഗമിക്കാന്‍ വൈലിത്തറയുടെ പ്രഭാഷണത്തിനുള്ള ബുക്കിങ് പ്രചോദനമായി എന്നു പറയാം.

പെരിങ്ങാട്ടെ പള്ളിയെ കുറിച്ച്‌ അവിശ്വാസികള്‍‌ക്കിടയില്‍ പോലും ഒരു തരം വീരാരാധന നിലവിലുണ്ടായിരുന്നു.ഇടേയിലെ പള്ളി വിളിച്ചാല്‍ വിളികേള്‍ക്കും എന്നു സഹോദര സമുദായക്കാര്‍ പോലും പറയുമായിരുന്നു.പള്ളിയുടെ കെട്ടും മട്ടും ഭാവവും പ്രൗഡിയും ഗംഭീരമായിരുന്നു.പള്ളിയെ തൊടാന്‍ പോലും ഭയം എന്നു പറഞ്ഞാല്‍ അതിശയോക്തിയായി കരുതേണ്ടതില്ല.ഒടുവില്‍ പള്ളി പുതുക്കാനൊരുങ്ങുന്നു എന്ന പ്രസിഡണ്ടിന്റെ നിശ്ചയദാര്‍ഢ്യ സ്വരം കേട്ടപ്പോള്‍ കാരണവന്മാര്‍ പലരും ഏറെ വേദനയോടെ വിതുമ്പിയിരുന്നത്രെ.കാട്ടിലെ കുഞ്ഞു മൊയ്‌തുക്ക പടിഞ്ഞാട്ട്‌ തിരിഞ്ഞ്‌ നിന്നു സങ്കടപ്പെട്ടതും പ്രാര്‍‌ഥിച്ചതും പഴയ സാരഥി വൈകാരികമായി തന്നെ പങ്കുവെച്ചു.

1966 ല്‍ പള്ളിയുടെ പുനര്‍ നിര്‍‌മ്മാണ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പള്ളിയുടെ പ്രസിഡണ്ട്‌ സ്ഥാനം വഹിച്ചിരുന്നത്‌ കിഴക്കേപുരയില്‍ പരീതു സാഹിബ്‌ ആയിരുന്നു.ആര്‍.പി അബ്‌ദുല്ല ഹാജി ട്രഷററും,മതിലകത്ത്‌ മുഹമ്മദ്‌ ജനറല്‍ സെക്രട്ടറിയും.വലിയ വരമ്പിനോട്‌ ചേര്‍ന്നുള്ള പെരിങ്ങാട്‌ പാടത്ത്‌ വലിയ അലങ്കാരങ്ങളോടെ അണിയിച്ചൊരുക്കിയ പാടത്ത് പ്രഭാഷണം കേള്‍‌ക്കാന്‍ വലിയ ജനസഞ്ചയം തന്നെ ഉണ്ടായിരുന്നതായി മോനുക്ക പറഞ്ഞു.ജനങ്ങളുടെ സൗകര്യാര്‍‌ഥം തിരുനെല്ലൂര്‍ സെന്റര്‍ മുതല്‍ പ്രഭാഷണ നഗരിവരെ വൈദ്യൂതി ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു.

ഏഴു ദിവസം നീണ്ടു നിന്ന പ്രഭാഷണം എല്ലാം കൊണ്ടും വിജയമായിരുന്നു.പള്ളിപ്പണിയിലേയ്‌ക്ക്‌ ഓരോ കുടും‌ബ നാഥന്മാരോടും തങ്ങളുടെ പറമ്പുകളിലെ തെങ്ങുകള്‍ സം‌ഭാവന നല്‍‌കാനുള്ള വൈലിത്തറയുടെ ആഹ്വാനം നല്ല പ്രതികരണമാണുണ്ടാക്കിയത്‌.പലരും പള്ളിപ്പണി കഴിഞ്ഞിട്ടും തങ്ങളുടെ സം‌ഭാവനകളെ തിരിച്ചെടുത്തിട്ടില്ലായിരുന്നു.

പള്ളിയുടെ നിര്‍‌മ്മാണത്തിലേയ്‌ക്ക്‌ നല്ല തുക ബോം‌ബെയില്‍ നിന്നും ലഭിച്ചു.അയ്യായിരം രുപ പ്രതീക്ഷിച്ചിറങ്ങി പതിനയ്യായിരം സമാഹരിക്കാന്‍ കഴിഞ്ഞു.നാട്ടുകാരില്‍ നിന്നും മാത്രമല്ല.സഹൃദയരായ അയല്‍ക്കാരും മറ്റു ദേശ ഭാഷക്കാരും സഹകരിച്ചതായി മോനുക്ക ഓര്‍‌ക്കുന്നു.നാട്ടുകാരുടെ സഹായം എന്നു പറയുന്നത്‌ കേവല സാമ്പത്തികമല്ല.ശാരീരികം കൂടെയുണ്ടായിരുന്നു.പല കൂലി വേലക്കാരും കൂലിയില്ലാതെ സഹായിച്ചിരുന്നു.മറ്റു ചിലര്‍ സാധാരണയില്‍ നിന്നും കുറഞ്ഞ വേതനം മാത്രം പറ്റിയിരുന്നു.ഒഴിവു സമയങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആവുന്നത്ര പ്രവര്‍ത്തികളില്‍ നാട്ടുകാര്‍ സഹകരിച്ചിരുന്നു.പള്ളി പ്രസിഡണ്ട്‌ പരീതു സാഹിബും കല്ലും മണ്ണും സിമന്റും ചുമന്നിരുന്നു.ഇത്തരം പണികളില്‍ ഏര്‍‌പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ കൈ പൊള്ളച്ചതും ചോര വന്നതും ഒക്കെ ഓര്‍മ്മയുണ്ടെന്നും മോനുക്ക അനുസ്‌മരിച്ചു.

പള്ളിയുടെ വികസനവുമായി ബന്ധപ്പെട്ട്‌ തെക്ക്‌ കിഴക്ക്‌ മൂലയില്‍ മണ്ണെടുക്കുമ്പോള്‍ പുരാതനമായ ഖബറിന്റെ മൂടുകല്ലില്‍ കൊണ്ട കഥയും അദ്ധേഹം വിശദീകരിച്ചു.അത്‌ ഇളകിയ ഭാഗത്ത്‌ കൂടെ നോക്കിയപ്പോള്‍ ദ്രവിച്ചതാണെങ്കിലും കേടില്ലാത്ത കഫന്‍ പുടവ ദൃഷ്‌ടിയില്‍ പെട്ടതും അതേ പടി അടക്കം ചെയ്‌ത സംഭവവും പഴയകാല നേതൃനിരയിലുണ്ടായിരുന്ന മോനുക്ക തിരുനെല്ലൂര്‍ ടീമിനോട്‌ പറഞ്ഞു.

ഏകദേശം അറുപത്തി അയ്യായിരം രൂപയാണ്‌ പള്ളി നിര്‍‌മ്മാണത്തിനു ചെലവായതെന്നു അന്നത്തെ സെക്രട്ടറിയായിരുന്ന മോനുക്ക ഓര്‍ത്തെടുക്കുന്നു.പുതുക്കി പണിത പള്ളിയില്‍ ആദ്യത്തെ ശബ്‌ദ സം‌വിധാനം കൊണ്ടു വന്നത്‌ കെ.ജി സത്താര്‍ സാഹിബായിരുന്നു എന്നും മോനുക്ക ഓര്‍ക്കുന്നുണ്ട്‌.

1969 ല്‍ പള്ളി ഉദ്‌ഘാടനം ചെയ്യപ്പെട്ട ശേഷം മദ്രസ്സയുടെ പുനര്‍ നിര്‍‌മ്മാണവും നടന്നു.തയ്യപ്പില്‍ സെയ്‌തുക്കയും മോനുക്കയുമായിരുന്നു മദ്രസ്സയുടെ പണികള്‍ നോക്കി നടത്തിയത്‌.പള്ളി ഉദ്‌ഘാടനം നടന്ന വര്‍ഷവും പലരും പലതു പറയുന്നുണ്ടെങ്കിലും 1969 തന്നെയാണ്‌ സൂക്ഷ്‌മമായും ശരി.കാരണം.അന്നത്തെ പഞ്ചായത്ത് വകുപ്പ്‌ മന്ത്രി അവുക്കാദര്‍ കുട്ടി നഹയായിരുന്നു ഉദ്‌ഘാടനം നിര്‍‌വഹിച്ചത്‌.അവുക്കാദര്‍ കുട്ടി നഹ പ്രസ്‌തുത സ്ഥാനം അലങ്കരിച്ച കാലം 1969 ആണെന്നു സര്‍‌ക്കാര്‍ രേഖകളില്‍ കാണുന്നു.

പള്ളി പുനരുദ്ധാരണത്തിനു ശേഷം ദര്‍സ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ ഹിബതുല്ലാഹ് തങ്ങളായിരുന്നു.ആലി മുസ്‌ല്യാര്‍ ഉപ്പാവയെ കുറിച്ച്‌ കൃത്യമായ ധാരണകള്‍ ഇല്ല.എങ്കിലും അദ്ധേഹത്തിന്റെ സിദ്ധികളെ കുറിച്ചുള്ള കേട്ടറിവുകള്‍ മോനുക്ക പങ്കു വെച്ചു.മുസ്‌ല്യാര്‍ പിന്നീട്‌ പെരിങ്ങാട്‌ വിട്ടതും അദ്ധേഹം ഓര്‍ത്തെടുത്തു.1966 ല്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരാണ്‌ ഹല്‍‌ഖ സ്ഥാപിച്ചതെന്നും ഈ മുതിര്‍ന്ന കാരണവര്‍ പങ്കിട്ടു.2017 ല്‍ അമ്പത്തിരണ്ടാമത്തെ ദിക്കര്‍ ഹല്‍‌ഖാ വാര്‍ഷികമായിരുക്കും എന്നതില്‍ നിന്നും വര്‍ഷം കൃത്യമാണെന്നു ഉറപ്പിക്കാം.പെരിങ്ങാട്ടു പള്ളിയില്‍ കൊണ്ടാടപ്പെട്ടിരുന്ന കൊടി കുത്തുത്സവം 1983 ല്‍ പൂര്‍‌ണ്ണമായും നിര്‍ത്തലാക്കുന്ന പ്രവര്‍‌ത്തക സമിതിയില്‍ മോനുക്കയും ഉണ്ടായിരുന്നതായും അദ്ധേഹം വിശദികരിച്ചു.കുഞ്ഞോമദ്‌ മുസ്‌ല്യാരുടെ പിതാവ്‌ മുഹമ്മദാലി മുസ്‌ല്യാരോട്‌ പലരും കൊടികുത്തുത്സവം പരാമര്‍ശിച്ചു അന്വേഷിച്ചപ്പോള്‍ പലപ്പോഴും ഹാസ്യാത്മകമായ മറുപടിയില്‍ ഒതുക്കുകയായിരുന്നെന്നും പങ്കുവെക്കപ്പെട്ടു.ഒരിക്കല്‍ ഈത്തപ്പഴം തിന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരാളുടെ ഇവ്വിഷയത്തിലെ ചോദ്യം.അപ്പോള്‍ മറുപടി നല്‍‌കപ്പെട്ടത് ഇങ്ങനെ.'ഇതൊക്കെ തിന്നാന്‍ ഒരവസരം'.മറ്റൊരിക്കല്‍ കൊടി കയറ്റ സമയത്തെ മുട്ടും വിളിയും ബഹളവും ഒപ്പം തക്‌ബീറും.അപ്പോഴും ഒരാള്‍ സംശയമുന്നയിച്ചു.ഉടനെ കൊടുത്തു രസകരമായ പ്രത്യുത്തരം.'ഇപ്പോഴെങ്കിലും ഈ മനുഷ്യന്‍ അല്ലാഹു എന്നുച്ചരിച്ചല്ലോ ?ഇസ്‌ലാമിക കാര്യങ്ങളില്‍ നിഷ്‌ട കാണിക്കാത്ത ഒരാളെ ചൂണ്ടി പറഞ്ഞു.ഏതായാലും വൈകിയാണെങ്കിലും ആ ദുരാചാരം തുടച്ചു നീക്കപ്പെട്ടു.

വളരെ കൃത്യമായ ഭൂമി റജിസ്റ്റ്രേഷന്‍ പണ്ടു കാലം മുതലേ കേരളത്തില്‍ ഉണ്ടായിരുന്നു.പഴയ കാലത്ത്‌ സവര്‍‌ണ്ണര്‍ക്ക്‌ മാത്രമേ ഭൂമി ജന്മം കിട്ടുകയുള്ളൂ. മറ്റുള്ളവര്‍‌ക്ക്‌ ഭൂമി കാണം നല്‍‌കുകയുള്ളൂ.ജന്മം നല്‍‌കുകയില്ല.വിശ്വാസ തീരെന്ന രീതിയും ഉണ്ടായിരുന്നു.ഒരു നിശ്ചിത തുകയ്‌ക്ക്‌ വിശ്വാസ തീര്‍ അനുസരിച്ച്‌ ഭൂമി കച്ചവട ചെയ്‌താല്‍ മൂന്നു വര്‍‌ഷത്തിനുള്ളില്‍ നല്‍കിയ തുക തിരിച്ചു നല്‍കി വസ്‌തു തിരിച്ചെടുക്കാം.

നാട്ടുകാര്യങ്ങള്‍ പലതും പറഞ്ഞു മോനുക്ക നിര്‍ത്തി. പ്രസിദ്ധപ്പെടുത്തരുതെന്ന അപേക്ഷയോടെ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നില്ല.

തിരുനെല്ലൂര്‍ ടീം..