നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 12 February 2025

തണലിൻ്റെ തണലായ ഈസക്ക!

ഖത്തറിലെ സഹൃദയസദസ്സുകളിലെ നിറസാന്നിധ്യം ഈസക്ക അഥവാ ഈസ അലി ഇന്റര്‍ നാഷണല്‍ എന്ന മനുഷ്യ സ്‌നേഹി വിടവാങ്ങിയിരിക്കുന്നു.

ദോഹയില്‍ വെച്ച് പുലര്‍‌ച്ചയോടെയാണ്‌ അന്ത്യം. ന്യൂമോണിയ ബാധിച്ചു മൂന്ന്‌ ദിവസമായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍‌ന്നാണ്‌ മരണം.

തണലിൻ്റെ തണലായ ഈസക്ക!
കെ.ടി ജലീല്‍ എഴുതിയ അനുസ്‌മരണം

പ്രവാസികൾക്കും കലാകാരൻമാർക്കും ജീവകാരുണ്യ പ്രവർത്തകർക്കും പ്രിയങ്കരനായ ഈസക്ക മരണപ്പെട്ട വിവരം രാവിലെ സുഹൃത്ത് ലത്തീഫ് വിളിച്ചാണ് പറഞ്ഞത്. ശരിക്കും ഞെട്ടലുളവാക്കിയ വാർത്ത! കുറച്ചു സമയത്തേക്ക് നാക്ക് ഇറങ്ങിപ്പോയ അവസ്ഥ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹവുമൊത്ത് കുറേ സമയം ചെലവിട്ടത്. ഞാൻ ഈസക്കയെ അടുത്ത് പരിചയപ്പെടുന്നത് പ്രിയമിത്രം ലത്തീഫിൻ്റെ മകളെ ഈസക്കയുടെ മകൻ നദീർ വിവാഹം കഴിച്ചതോടെയാണ്. അതിനുമുമ്പ് അദ്ദേഹത്തെ കുറിച്ച് കേട്ടുകേൾവിയേ ഉണ്ടായിരുന്നുള്ളൂ. കാണുകയും ഇടപഴകുകയും ചെയ്ത അന്ന് മുതൽ എനിക്ക് തോന്നിയത്, എത്രയോ മുമ്പ് പരിചയപ്പെടേണ്ട വ്യക്തിയായിരുന്നു ഈസക്ക എന്നാണ്. കലാസ്നേഹി, അപരൻ്റെ വേദനയറിഞ്ഞ മൃദുല ഹൃദയൻ, കഷ്ടപ്പെട്ടവരോട് ഐക്യപ്പെട്ടവൻ, ജീവകാരുണ്യ പ്രവർത്തനം തപസ്യയാക്കിയവൻ, കഴിവുറ്റ സംഘാടകൻ, മികച്ച സാമൂഹ്യ പ്രവർത്തകൻ, ശ്രദ്ധേയനായ തമിഴ്-മലയാളം ഗായകൻ, അറിയപ്പെടുന്ന പ്രവാസി ബിസിനസ്സുകാരൻ, പൊള്ളാച്ചിയിൽ ജനിച്ച് ഉമ്മവീടായ മൂന്നിയൂരുമായി ഗാഢബന്ധം കാത്തുസൂക്ഷിച്ച് മലയാളക്കരയുമായി ഇഴുകിച്ചേർന്ന "തമിയാളി"......അങ്ങിനെ പോകുന്നു ഈസക്കയുടെ എണ്ണിയാൽ മതിവരാത്ത വിശേഷണങ്ങൾ.

തൻ്റെ സമ്പാദ്യത്തിൻ്റെ നല്ലൊരു ഭാഗം ഈസക്ക ചെലവഴിച്ചത് അശരണരുടെ കണ്ണീരൊപ്പാനാണ്. അതിന് ജാതിയും മതവും രാഷ്ട്രീയവുമൊന്നും അദ്ദേഹത്തിന് തടസ്സമായില്ല. സമൂഹത്തിൽ അടുപ്പത്തിൻ്റെ കണ്ണികളായി വർത്തിക്കുന്ന കലാകാരൻമാരെ ഈസക്ക നെഞ്ചോട് ചേർത്തുവെച്ചു. ഇതിനായി കോഴിക്കോട് ആസ്ഥാനമാക്കി 'ആശ' എന്ന ഒരു കൂട്ടായ്മക്ക് രൂപംനൽകി. 'ആശ'യുടെ ദീർഘകാലത്തെ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹം നടത്തിയ സൽകൃത്യങ്ങൾ മാതൃകാപരമാണ്. മലയാളികളെ സംഗീത ലഹരിയിൽ ആറാടിച്ച് കടന്ന് പോയ ബാബുരാജിന് സ്വന്തമായി ഒരു കൂരപോലും ഇല്ലായിരുന്നു. ബാബുക്കയുടെ കുടുംബത്തിൻ്റെ വ്രണിത മനസ്സ് കണ്ട ഈസക്കയാണ് 2013-ൽ 'ആശ' വഴി വീടു വെച്ചു നൽകിയത്. പാട്ടും പറച്ചിലുമായി പതിറ്റാണ്ടുകൾ പതിനായിരങ്ങളെ ആവേശം കൊള്ളിച്ച കലാകാരിയാണ് റംലാബീഗം. സാമ്പത്തിക ബാധ്യതകളെ തുടർന്ന് സ്വവസതിയിൽ നിന്ന് അവർ കുടിയിറക്കപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോൾ ഓടിയെത്തി അവർക്ക് അത്താണിയായതും ഈസക്കയുടെ നേതൃത്വത്തിലുള്ള 'ആശ'യാണ്.  ഓരോ വർഷവും നാലു വീതം അവശ കലാകാരൻമാരെ തെരഞ്ഞെടുത്ത്  എട്ടുവർഷം തുടർച്ചയായി സഹായ ഹസ്തം നീട്ടിയ ഈസക്കയുടെ 'ആശ'യെ ആർക്ക് മറക്കാനാകും?

ഭിന്നശേഷി ഒരു രോഗമല്ല. അതൊരു ജീവിതാവസ്ഥയാണ്. ഇതു മനസ്സിലാക്കാൻ എല്ലാവർക്കും കഴിഞ്ഞു കൊള്ളണമെന്നില്ല. ജീവിതത്തിൽ പ്രതീക്ഷയറ്റ കുരുന്നുകൾക്ക് സ്വപ്നങ്ങളുടെ ചിറകേറാൻ പര്യാപ്തമായ ഒരു "സ്നേഹതീരം" ഈസക്ക മുൻകയ്യെടുത്താണ് പൂനൂരിൽ സ്ഥാപിച്ചത്. ആ സ്ഥാപനത്തിൻ്റെ ചെയർമാനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സതുത്യാർഹമാണ്. ഡോ: ഇദ്രീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന "തണലി"ന് തണൽ തീർത്ത തണലാണ് ഈസക്ക. നരിക്കുനി "അത്താണി", എളേറ്റിൽ ഓർഫനേജ്, ചെറുകര ഓർഫനേജ്, വണ്ടൂരിലെ പുലിക്കോട്ടിൽ ഹൈദർ കലാപഠന കേന്ദ്രം, ഖത്തറിലെ കലാസാംസ്കാരിക സംഘടനയായ "സമീക്ഷ", മലപ്പുറത്തുകാരുടെ കലാ കൂട്ടായ്മയായ 'മംവാക്ക്', തിരുവനന്തപുരം സി.എച്ച് സെൻ്റർ, ഖത്തർ കെ.എം.സി.സി തുടങ്ങി നിരവധി സംഘടനകളുടെ ജീവാത്മാവും പരമാത്മാവുമായി ഈസക്ക തിളങ്ങി. അദ്ദേഹത്തിൻ്റെ  സംഘാടന മികവിനും സഹായ മനസ്ഥിതിക്കും ഇതിൽപരം എന്ത് ഉദാഹരണമാണ് വേണ്ടത്?

എ.കെ. ബാലൻ സാംസ്കാരിക മന്ത്രിയായിരിക്കെ പുലിക്കോട്ടിൽ ഹൈദർ പഠന കേന്ദ്രത്തിന് ബജറ്റിൽ ഫണ്ട് വകയിരുത്താൻ ഈസക്ക എന്നോട് സൂചിപ്പിച്ചു. ഞാനത് ധനമന്ത്രിയുടെയും ബാലേട്ടൻ്റെയും ശ്രദ്ധയിൽ പെടുത്തി. പറഞ്ഞ തുക അനുവദിച്ചു. നന്ദി സൂചകമായി ഹൈദർ സ്മാരകത്തിൻ്റെ ഉൽഘാടനത്തിന് മന്ത്രി എ.കെ ബാലനെയും ഈ വിനീതനെയും അദ്ദേഹം ക്ഷണിച്ചു. സന്തോഷത്തോടെ ഞങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഈസക്കയുടെ ഖത്തറിലെയും നാട്ടിലെയും വീടുകൾ കലാകാരൻമാരുടെ സംഗീത വിരുന്നിന് എപ്പോഴും വേദിയായി. കേരളത്തിൽ അദ്ദേഹത്തിൻ്റെ ഒരു കൈ സഹായം ലഭിക്കാത്ത ദുർബല കലാകാരൻമാർ കുറവാകും. പ്രശസ്ത സംഗീത സംവിധായകൻമാരായ എം.ജയചന്ദ്രനുമായും വിദ്യാധരൻ മാസ്റ്ററുമായും ഈസക്കക്ക് ഉണ്ടായിരുന്ന അടുത്ത ബന്ധം സുവിദിതമാണ്. മലയാളത്തിൻ്റെ ശബ്ദ സൗകുമാര്യം കെ.എസ് ചിത്രയുമായി അദ്ദേഹം പുലർത്തിയ സഹോദര സ്നേഹം അടുപ്പക്കാർ മറക്കില്ല. മോയിൻകുട്ടി വൈദ്യർ  സ്മാരകത്തിൽ നടന്ന ഒരു ചടങ്ങിൽ ചിത്ര പങ്കെടുത്തത് ഈസക്കയുടെ അഭ്യർത്ഥന മാനിച്ചാണ്.

ഈസക്കയുടെ പിതാവ് കൊടുങ്ങല്ലൂർ കാരനും മാതാവ് മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയുമാണ്. 1921-ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ തുടർന്ന് നിരവധി പേർക്ക് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കും ഓടിപ്പോകേണ്ടി വന്നു. അക്കൂട്ടത്തിൽ പൊള്ളാച്ചിയിലേക്ക് ചേക്കേറിയ കുടുംബമാണ് ഈസക്കയുടെ ഉമ്മയുടേത്. അവിടെ ജനിച്ച അദ്ദേഹം പത്താം ക്ലാസ് വരെ തമിഴ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ഡിഗ്രി പഠനം നമിഴ് നാട്ടിൽ നിന്ന് പൂർത്തിയാക്കിയ ശേഷമാണ് ജോലി തേടി ഈസക്ക ഖത്തറിലേക്ക് പോയത്. മൂന്നിയൂരുമായുള്ള ഹൃദയ ബന്ധമാണ് മാപ്പിളപ്പാട്ടിൽ അദ്ദേഹത്തെ തൽപരനാക്കിയത്. "മിഅറാജ് രാവിലെ കാറ്റെ, മരുഭൂ തണുപ്പിച്ച കാറ്റെ", "ഒട്ടകങ്ങൾ വരിവരി വരിയായ്, കാരക്ക മരങ്ങൾ നിരനിര നിരയായ്" തുടങ്ങിയ അനേകം ഹിറ്റ് ഗാനങ്ങൾ രചിച്ച പ്രഗൽഭ കവി പി.ടി അബദുറഹിമാനെ ആദ്യമായി ഈന്തപ്പനകളുടെ നാട്ടിലേക്ക് ക്ഷണിച്ചു കൊണ്ടു പോയത് ഈസക്കയാണ്. 'ബദ്രീങ്ങളെ പെറ്റ നാടുകാണാൻ' എന്ന പാട്ടെഴുതിയ കവി പ്രേംസൂരത്ത് ഉൾപ്പടെ ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തകർക്ക് മദ്ധ്യപൗരസ്ത്യ രാജ്യത്ത് ആതിഥ്യമരുളാൻ സൗഭാഗ്യം സിദ്ധിച്ചതും ഈസക്കക്കാണ്.

തമിഴ് ഭക്തിഗാനങ്ങൾ ശ്രവണസുന്ദരമായി പാടിപ്പേരെടുത്ത നാഗൂർ ഹനീഫയുടെ കടുത്ത 'ഫാനാ'യിരുന്നു ഈസക്ക. ഡി.എം.കെ നേതാവായിരുന്ന നാഗൂർ ഹനീഫ, രോഗശയ്യയിലായിരിക്കെ, മുഖ്യമന്ത്രി കരുണാനിധി അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചത് അക്കാലത്ത് വലിയ വാത്തയായിരുന്നു. മൽസരിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിൽ എന്നോ നാഗൂർ ഹനീഫ ഡി.എം.കെ യുടെ എം.എൽ.എയോ എം.പിയോ മന്ത്രിയോ ഒക്കെ ആകുമായിരുന്നു. അദ്ദേഹം തമിഴിൽ പാടിയ ഏതാണ്ടെല്ലാ പാട്ടുകളും ഈസക്ക മനഃപാoമാക്കി. നാഗൂർ ഹനീഫ പാടിയ പത്തു പാട്ടുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അതേ ഈണത്തിൽ പാടി, ഒരാൽബം തന്നെ ഈസക്ക പുറത്തിറക്കി. ഏത് ഗാനമേളയിൽ ആണെങ്കിലും ഈസക്ക സദസ്സിലുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ ഒരു പാട്ട് തീർച്ചയായും ഉണ്ടാകും. അത് സംഘടനകളുടെ വാർഷികങ്ങളായാലും കല്യാണ വീടുകളായാലും ശരി. ഏറ്റവുമവസാനം ഞങ്ങൾ കണ്ടുമുട്ടിയ ഖത്തറിലെ വിവാഹ ചടങ്ങിലും ഈസക്ക പതിവു തെറ്റിച്ചില്ല.

ഖത്തർ മുനിസിപ്പാലിറ്റിയിൽ ഉദ്യോഗസ്ഥനായി പ്രവാസ ജീവിതം ആരംഭിച്ച ഈസക്ക, വൈകാതെ സ്വന്തം ബിസിനസ് ശൃംഘലക്ക് തുടക്കമിട്ടു. ദോഹ നഗരസഭയിൽ അദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥനായിരുന്ന ഖത്തറുകാരനായ അലി, ഈസക്കയുടെ ചടുലതയും പ്രതിബദ്ധതയും കഴിവും പ്രത്യേകം ശ്രദ്ധിച്ചു. സഹപ്രവർത്തകൻ്റെ ഉൽസാഹത്തിലും നൈപുണ്യത്തിലും ആകൃഷ്ടനായ അലി, ഖത്തറിൽ ആരംഭിച്ച കമ്പനിയിൽ ഈസക്കയെ പങ്കാളിയാക്കി. ഇന്ന് ആ സ്ഥാപനം "അലി ഇൻ്റെർനേഷണൽ കമ്പനി" എന്ന പേരിൽ ഗൾഫിലെ പ്രശസ്തരായ സ്പെയർപാർട്സ് വിതരണക്കാരാണ്. 'മംവാക്ക്' എന്ന ഖത്തറിലെ മലപ്പുറത്തുകാരുടെ കൂട്ടായ്മയുടെ മുഖ്യശിൽപി എന്ന നിലയിലും അദ്ദേഹം പേരെടുത്തു.

'മാപ്പിള സോംഗ് ലവേഴ്‌സ് അസോസിയേഷൻ', 'കേരള മാപ്പിള കലാ അക്കാദമി', ദുബായ് കേന്ദ്രമായ 'ഇശൽമാല'  തുടങ്ങി നിരവധി സംഘടനകൾ കലാ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ ശ്ലാഘനീയമായ ഇടപെടലുകളെ മുൻനിർത്തി ഈസക്കക്ക് അംഗീകാരപ്പതക്കങ്ങൾ സമ്മാനിച്ചു. ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്യാൻ കഴിയുന്നതിനപ്പുറം കർമ്മനിബിഡമാണ് ഈസക്കയുടെ ജീവിതം. സഫലമായ നശ്വര യാത്രക്ക് വിരാമമിട്ട് അനശ്വര പാർപ്പിടത്തിലേക്ക് നടന്നു പോയ ഈസക്കയെ, "താൻ മരണപ്പെടുന്നേടത്ത്, മറവു ചെയ്യണമെന്ന" വസിയ്യത്ത് പ്രകാരം ഖത്തറിലാണ് ഖബറടക്കുന്നത്. ഭാര്യ നസീമയുടെയും മക്കളായ നജ്‌ല, നൗഫൽ, നാദിർ, നമു, ആസാദ് എന്നിവരുൾപ്പടെ ഈസക്കയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനോവിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഇനി ഖത്തറിലെത്തുമ്പോൾ ആലിംഗനം ചെയ്ത് മുഖം നിറയെ ചിരിച്ച് സ്വീകരിക്കാൻ ഈസക്ക ഉണ്ടാവില്ലെന്ന ദുഃഖം മനസ്സിൽ ഒരു നീറ്റലായി എപ്പോഴുമുണ്ടാകും. നാഥാ, സ്വർഗ്ഗം നൽകി ഈസക്കയെ അനുഗ്രഹിച്ചാലും.

കെ.ടി ജലീല്‍ 
==========

പ്രിയങ്കരനായ ഈസക്ക ...
വി.ടി. ഫൈസൽ

പ്രിയങ്കരനായ ഈസക്ക അല്ലാഹുവിലേക്ക് യാത്രയായി  ... ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. രാവിലെ ജോലിക്ക് പോകുന്ന വഴിക്കാണ് കെ.വി.നൂറുദ്ദീൻ സാഹിബിൻ്റെ  മെസേജ് കാണുന്നത്. ഒരല്പ സമയം സ്റ്റക്കായിപ്പോയി. കാരണം ഏതാണ്ട് അഞ്ചു പതിറ്റാണ്ടോളം ഖത്തറിൻ്റെ പ്രവാസ ഭൂമിയിൽ സകല മേഖലയിലും നിറഞ്ഞു നിന്ന മഹാ വ്യക്തിത്വത്തിന്റെ വേർപാട് ഉൾകൊള്ളാൻ മനസ്സിനെ പാകപ്പെടുത്താൻ സമയമെടുത്തു. സകല കലാ വല്ലഭൻ എന്നൊക്കെ പറയുന്നത് പോലെ, ഈസാക്കാന്റെ കയ്യൊപ്പ് ചാർത്താത്ത ഒരു മേഖലയും ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കിടയിലില്ല എന്ന് തന്നെ പറയാം. കലാ സാഹിത്യ രംഗത്ത് ഒരു കുലപതിയെ പോലെ തിളങ്ങി. പാടുക മാത്രമല്ല, എല്ലാ ഗായകന്മാരെയും അതിരറ്റ് സ്നേഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഈസക്കാ. അവരിൽ അവശരായവരെ പ്രത്യേകം ശ്രദ്ധിച്ചു. മഹാ കവി മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൻ്റെ അതേ കെട്ടിടത്തിൽ തന്നെ 2013 ഫെബ്രുവരി 9 ന് മാപ്പിള കലാ അക്കാദമി ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അത് യാഥാർഥ്യമാക്കുന്നതിൻ്റെ പിന്നിലും ഈസക്കായുടെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. തനത് മാപ്പിളപ്പാട്ടുകളെ ഉൾപ്പെടുത്തി അവിസ്മരണീയമായ ഒരുപാട് മാപ്പിള കലാ സന്ധ്യകൾ ദോഹക്ക് നൽകിയ കലാകാരനായിരുന്നു ഈസക്ക. കവി പി.ടി. അബ്ദുറഹിമാൻ്റെ സ്മരണാർത്തം തനിമ ഖത്തർ സംഘടിപ്പിച്ചിരുന്ന മാപ്പിളപ്പാട്ട് മത്സരത്തെ തുടക്കം മുതൽ സ്പോൺസർ ചെയ്യുക മാത്രമല്ല അതിൻ്റെ മുഖ്യസംഘാടകനായി ഈസക്ക മുന്നിൽ നിന്നു. പാട്ടിൻ്റെ ഈണത്തെയും, താളത്തെയും, ശ്രുതിയെയും കുറിച്ച് എത്ര ആധികാരികമായിട്ടാണ് ഈസക്ക സംസാരിക്കുക! പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുണ്ട്.  കെഎംസിസി യുടെ ഉത്തരവാദപ്പെട്ട ആളായിട്ട് പോലും അതൊന്നും മറ്റ് സംഘടനകളുമായി സഹകരിക്കുന്നതിൽ അദ്ദേഹത്തിന് തടസ്സമായില്ല എന്നത് അദ്ദേഹത്തിൻ്റെ ഉയർന്ന നിലപാടിന്റെ നിദർശനമായിരുന്നു.

 ഖത്തറിൻ്റെ  കായിക രംഗത്ത് വോളിക്കും, ഖിഫും അടയാളപ്പെടുത്തിയ രണ്ട് സംഭവങ്ങളാകുന്നതിൽ  ഈസക്കയുടെ പങ്ക് അനിഷേധ്യമായിരുന്നു. ഓരോ രംഗത്തേക്കിറങ്ങുമ്പോഴും അതിനെ അതിരറ്റ് സ്നേഹിക്കുക, അതിൻ്റെ വിജയത്തിന് വേണ്ടി ആത്മാർഥമായി പരിശ്രമിക്കുക അദ്ദേഹത്തിൻ്റെ പ്രകൃതമായിരുന്നു.  ഖിഫ് ഫുട്‌ബോളിൻ്റെ  കരുത്തരായ ടീമുകളിലൊന്നായ കെഎംസിസി മലപ്പുറത്തിന്റെ എല്ലാമെല്ലാമായിരുന്നു ഈസക്ക. ഖിഫിന്റെ കഴിഞ്ഞ ഡിസംബറിലെ ഫൈനൽ മത്സരത്തിൽ ജയിച്ച് തൻ്റെ ടീമ കപ്പടിച്ചപ്പോൾ സന്തോഷത്തിന്റെ അശ്രുകണങ്ങൾ പൊഴുക്കി ടീമിലെ ഓരോ കളിക്കാരനെയും കെട്ടിപ്പിടിച്ച ഈസക്ക. ഇതിനേക്കാൾ വലിയ പ്രചോദനം ഒരാൾക്കും നൽകാൻ കഴിയില്ല.  

ജീവ കാരുണ്യ, ജന സേവന രംഗത്തും മാതൃകാ പരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്താണ് അദ്ദേഹം വിട പറയുന്നത്. തൻ്റെ ജോലിക്കാരിൽ രണ്ട് പേർ വർഷങ്ങൾക്ക് മുമ്പ് ഇന്റസ്ട്രിയൽ ഏരിയയിൽ വെച്ച് അപകടത്തിൽ മരിച്ചപ്പോൾ "എൻ്റെ കമ്പനി നിലനിൽക്കുന്നേടത്തോളം അവരുടെ ശമ്പളം കുടുംബത്തിന് അയച്ച് കൊടുക്കും" എന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്ത് സേവന രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ച പ്രിയങ്കരനായ ഈസക്ക. അവശരരേയും, നിലാരംബരെയും ആരുമറിയാതെ സഹായിച്ച വ്യക്തിത്വം. കനിവ് ഗ്രാമം ഖത്തർ ചാപ്റ്ററിൻ്റെ പ്രസിഡണ്ട് ആയിരുന്നു. സേവന രംഗത്ത് പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

സി.ഐ.സി ഖത്തറിൻ്റെ, ബഹുമുഖ പ്രവർത്തനങ്ങളിൽ, എല്ലാ പൊതു സംരംഭങ്ങളിലും നിസ്സീമമായ സഹകരണമാണ് ഈസാക്ക നൽകിയത്. "നന്മയുടെയും തഖ്‌വയുടെയും മാർഗ്ഗത്തിൽ പരസ്പരം സഹകരിക്കുക" എന്ന ഖുർആനിന്റെ അധ്യാപനം ശിരസ്സാ വഹിക്കുകയായിരുന്നു ഈസക്ക. ഗൾഫ് മാധ്യമം, മീഡിയ വൺ എന്നിവക്ക് കലവറയില്ലാത്ത പിന്തുണ നൽകി. എഫ്.സി.സി യുടെ ഖത്തർ കേരളീയത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ, തനിമ പി.ടി. അബ്ദുറഹിമാൻ ട്രോഫി മാപ്പിളപ്പാട്ട് മത്സരം തുടങ്ങി ഒട്ടേറേ പരിപാടികളിൽ സാമ്പത്തികമായും, ശാരീരികമായും, ഈസക്ക ചേർന്ന് നിന്നു.

താൻ ഏറ്റെടുക്കുകയും, ഏല്പിക്കപ്പെടുകയും ചെയ്യന്ന പരിപാടികൾ വൃത്തിയായും, വെടിപ്പായും നിർവഹിക്കുന്നതിൽ അദ്ദേഹം കണിശത പുലർത്തിയിരുന്നു. യോഗങ്ങളിൽ സമയ നിഷ്ഠ പാലിക്കുന്നതിൽ അദ്ദേഹം മാതൃകയായിരുന്നു.  

വ്യക്തിപരമായി 1992 മുതൽ എനിക്കുള്ള ബന്ധമാണ്. ഖത്തർ മുനിസിപ്പാലിറ്റിയിലേക്ക് റിക്രൂട്ട് ചെയ്യാൻ ഖലീഫ അൽ കുവാരിയോടൊപ്പം ഈസക്കയും കോഴിക്കോട്ട് ഉണ്ടായിരുന്നു. മലയാളിയായ ഒരാൾ ഭംഗിയായി കൊളോക്കിയൽ അറബി സംസാരിക്കുന്നത് ആദ്യമായി കേട്ടത് ഈസാക്കയിൽ നിന്നാണ്. അങ്ങിനെ ദോഹയിൽ എത്തിയത് മുതൽ ഉള്ള ആ ബന്ധം ഊഷ്മളമായി കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞു. അൻവർ ബാബു വടകരയുടെ മകൻ മരണപ്പെട്ട ദിവസം കെഎംസിസി ഓഫീസിൽ പോയപ്പോൾ അവിടെ നിന്നായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. കാൽമുട്ടിന്റെ വേദനയല്ലാതെ ആരോഗ്യപരമായി വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നൊക്കെ അന്നത്തെ സംസാരത്തിൽ പറഞ്ഞിരുന്നു.

ഈസാക്കാക് പകരം വേറെയൊരാളില്ല എന്നത് ഭംഗിവാക്കല്ല. 1976 ൽ ഖത്തറിലെത്തിയ ഈസക്ക അര നൂറ്റാണ്ടോളം ഖത്തറിൻ്റെ പ്രവാസ ഭൂമികയിൽ അനുകരിക്കാനും, അനുധാവനം ചെയ്യാനും ഒട്ടേറെ വേറിട്ട മാതൃകകൾ വിട്ടേച്ച് കൊണ്ടാണ്  നാഥൻ്റെ സവിധത്തിലേക്ക് യാത്രയായത്.  പല മരണങ്ങളും ഉൾകൊള്ളാൻ പ്രയാസപ്പെടുമെങ്കിലും, ആ യാഥാർഥ്യത്തെ ഉൾക്കൊള്ളുകയും അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തുകയും ചെയ്യുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.  അല്ലാഹു പ്രിയങ്കരനായ ഈസക്കാക് ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ. അദ്ദേഹത്തിൻ്റെ വിയോഗം താങ്ങുവാനും, സഹിക്കുവാനുമുള്ള കരുത്തും, ക്ഷമയും അദ്ദേഹത്തിൻ്റെ കുടുംബത്തിന് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ. ആമീൻ ... 

വി.ടി. ഫൈസൽ
=============
എല്ലാവരേയും പരിഗണിച്ചിരുന്ന ഈസക്ക
സുഹൈൽ വാഫി ആദൃശ്ശേരി.

എന്തു പറയുമ്പോഴും എന്ത് ചെയ്യുമ്പോഴും ചടുലതയോടെ മാത്രം കാണപ്പെട്ട പ്രിയപ്പെട്ട  ഈസക്ക ഇന്ന് ഖത്തറിലെ മിസൈമീർ മഖ്ബറയിലെ പള്ളിയിൽ ഇഷാ നമസ്കാര സമയത്ത് പൂർണ്ണമായും ചലനമറ്റുപോയൊരു ശരീരമായി അന്ത്യയാത്രക്കൊരുങ്ങിക്കിടന്നു..ജനത്തിരക്കിന്റെ അസാധാരണ കാഴ്ച കണ്ട് "ഇന്ന് മരിച്ചയാൾ അനേകരുടെ പ്രിയപ്പെട്ടവനാണ്.. താഴെ സ്ഥലമില്ലെങ്കിൽ  മുകൾത്തട്ടിലെ ലൈറ്റുകൾ ഓൺ ചെയ്തുതരാൻ ജോലിക്കാരോട് ആവശ്യപ്പെടുക" എന്ന് ഇടയ്ക്കിടെ അനൗൺസ് ചെയ്തുകൊണ്ടിരുന്ന പള്ളി ഇമാം മുകളിലും താഴെയും കവിഞ്ഞ് മുറ്റത്ത് പള്ളിക്ക് ചുറ്റിലും തളംകെട്ടി നിൽക്കുന്ന ജനസമുദ്രം കണ്ട് നിസ്സഹായനായി.. 

നിസ്കാരം കഴിഞ്ഞ് പുറത്തേക്ക് കടക്കുന്ന തിക്കിലും തിരക്കിലും തൊട്ടുപിന്നിൽ നിന്ന് രണ്ട് സുഡാനികൾ അടക്കം പറയുന്നത് കേട്ടു; "ആ മനുഷ്യന്റേത് ശുഭകരമായ അന്ത്യമാണെന്നതിന് ഇതിൽപരം എന്ത് തെളിവ് വേണം!" എന്ന്.

മിസൈമിർ പള്ളിയിലെ പതിവ് രീതികളും സമയക്രമങ്ങളും പാടെ തെറ്റിച്ച ഈസക്കയുടെ അന്ത്യയാത്രക്ക് ഉദാരമായി ഒത്താശകൾ ചെയ്ത അവിടുത്തെ ഒന്നാം ചുമതലക്കാരനായ ഖത്തരി പൗരനെ പ്രിയപ്പെട്ട മഹമൂദ് നാലകത്ത് സാഹിബ് നന്ദി സൂചകമായി പരിചയപ്പെടുത്തി കൊടുക്കാൻ മുനവ്വറലി തങ്ങളുടേയും ഇടി മുഹമ്മദ് ബഷീർ സാഹിബിന്റെയും  അടുത്തേക്ക് കൊണ്ടുവന്നു.. തിരക്കും പ്രായവും ക്ഷീണവും ഒന്നും വകവയ്ക്കാതെ ഈസക്കയെ യാത്രയാക്കാൻ വേണ്ടി മാത്രം വാർത്ത കേട്ടയുടനെ കടലുകടന്ന് ഓടിയെത്തിയതാണവരും ടിവി ഇബ്രാഹിം സാഹിബും നെല്ലറ ശംസുക്കയും മറ്റനേകം പേരും.. മേൽനോട്ടക്കാരനെ അടുത്ത് ഒത്തുകിട്ടിയപ്പോൾ ഞാൻ ചോദിച്ചു; ഇതിനെക്കാൾ വലിയൊരു ജനാസ നിങ്ങൾ ഇവിടെ കണ്ടിട്ടുണ്ടോ എന്ന്. ഈജിപ്ത് ഗവൺമെൻറ് വധശിക്ഷ വിധിച്ച ഒരു വലിയ പണ്ഡിതൻ 2022 ൽ മരണപ്പെട്ടപ്പോൾ മാത്രമേ ഇതിനേക്കാൾ വലിയൊരു ജനക്കൂട്ടം ഞാനിവിടെ കണ്ടിട്ടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.. അതായത് ശൈഖ് യൂസഫുൽ ഖർളവിയുടെ ജനാസ കഴിഞ്ഞാൽ മിസൈമിർ പള്ളിയിൽ ഏറ്റവും വലിയ ജനക്കൂട്ടം തടിച്ചു കൂടിയത് നമ്മുടെ പ്രിയപ്പെട്ട ഈസക്കയെ യാത്രയാക്കാനായിരുന്നു എന്ന്.. അവസാനമായി ഒരു നോക്ക് കാണാനുള്ള ഭീമാകാരനായ ക്യൂ എത്ര വേഗത്തിൽ ചലിപ്പിക്കാൻ ശ്രമിച്ചിട്ടും രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും അവസാനിച്ചിട്ടുണ്ടായിരുന്നില്ല.

ബാഹുല്യം പോലെ തന്നെ ഏറെ വിചിത്രമായിരുന്നു ആ ജനക്കൂട്ടത്തിന്റെ വൈവിധ്യവും.. 

സാരിയുടുത്ത അമുസ്ലിം സഹോദരിമാർ പോലും ഖനീഭവിച്ച ദുഃഖഭാരം കൊണ്ട് തലതാഴ്ത്തി പള്ളിയുടെ ഓരം ചേർന്ന് വരിയായി പോകുന്നത് കണ്ടു.. നേതാക്കന്മാരും പണക്കാരും മാത്രമല്ല, വളരെ സാധാരണക്കാരായ പ്രവാസികൾ ധാരാളമായി അവിടെയെല്ലാം നിറഞ്ഞുനിന്നു.. കമൻറ് ബോക്സുകളിൽ പരസ്പരം കൊലവിളിക്കുന്നവരും വേദി പങ്കിട്ടാൽ ആദർശം ചോർന്നു  പോകുന്നവരും കണ്ടാൽ സലാം പറയാത്തവരും ഒത്തൊരുമയോടെ തോളുരുമ്മി നിന്നു.. ഈസക്ക എല്ലാവരുടേതുമായ ഒരു തണലായിരുന്നു..  അദ്ദേഹത്തിൻറെ നാനോൻമുഖമായ കാരുണ്യ സ്പർശങ്ങൾക്ക് ഇത്രയും വ്യാപ്തിയും വൈവിധ്യവും ആഴവും പരപ്പുമുണ്ടായിരുന്നോ എന്ന് അവിടെ കൂടിയ ഓരോരുത്തരും ഉള്ളിൽ അത്ഭുതം കൂറി.. 

ഒരു ഭാഷയുടെയും ഒരു അതിർവരമ്പുകളുടെയും പരിധിയിൽ ഒതുങ്ങാത്ത ഈസക്കയുടെ സംഗീതത്തെയും വ്യക്തിത്വത്തെയും പോലെ കണ്ണെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന ആ കബർസ്ഥാനിലെ മീസാൻ കല്ലുകളെ തഴുകി എല്ലാവരുടേതുമായൊരു കാറ്റിന്റെ കുളിർമ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു..

ചടങ്ങുകളും പ്രാർത്ഥനകളും എല്ലാം കഴിഞ്ഞിട്ടും ഈസക്കയെ മണ്ണിലിട്ടുപോരാൻ  മനസ്സിലാതെ കബറിന് ചുറ്റും ഏറെനേരം വെറുതെ തങ്ങിനിന്ന പ്രിയപ്പെട്ടവരുടെ വലിയൊരു സംഘം അന്യദേശക്കാരായ അവിടുത്തെ തൊഴിലാളികളിൽ ആശ്ചര്യം പടർത്തി.. 

പച്ചപ്പിന്റെ ഒരു പുൽക്കണം പോലുമില്ലാതെ വരണ്ട് പരന്നുകിടന്ന ആ മരുമണ്ണിൽ പൊടുന്നനെ മഞ്ഞുകണങ്ങളേന്തിയ കുറേ പൂക്കൾ വിരിഞ്ഞതുപോലെ അനേകമനേകം കണ്ണുകൾ സങ്കടമായി മാറിയ സ്നേഹം സഹിക്കാനാവാതെ കണ്ണുനീർ തൂകി നിന്നു.. 

പോറ്റമ്മയായ ഖത്തറിനെ ഇത്രയേറെ സ്നേഹിച്ച ഒരു മകനെ ഈ മണ്ണിനിന്നി കിട്ടുമോ എന്നറിയില്ല.. ഖത്തറെന്ന രാജ്യം പ്രയാസകരമായ ചില സമയങ്ങളിലൂടെ കടന്നു പോയപ്പോൾ ഇത്രയേറെ ആത്മാർത്ഥമായി അസ്വസ്ഥനായ, സങ്കടപ്പെട്ട, ഐക്യദാർഢ്യപ്പെട്ട ഒരു പ്രവാസിയെയും ഞാൻ കണ്ടിട്ടില്ല..

നാട്ടിലേക്ക് കൊണ്ടുപോകേണ്ട, അന്തിയുറങ്ങാൻ ഈ മണ്ണു തന്നെ മതി എന്നദ്ദേഹം ആദ്യമേതന്നെ അറിയിച്ചിരുന്നത്രേ..

ഈസക്കാക്ക് ചെയ്യുന്നതും പറയുന്നതും എന്തുതന്നെയാവട്ടെ അതെല്ലാം കാര്യമായിരുന്നു. അതിനി കളിയാണെങ്കിലും..ഉത്തരവാദിത്തങ്ങൾ അദ്ദേഹം എന്നും ഏറ്റെടുത്തു, പൂർണ്ണ ഗൗരവത്തോടെ. ചെറിയതോ വലിയതോ ആവട്ടെ, പങ്കെടുക്കുന്ന ഏതു പരിപാടിയിലും മീറ്റിങ്ങുകളിലും സമയത്തിനെത്താനും മുഴുവൻ ശ്രവിക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും നേട്ടങ്ങളിൽ പ്രശംസിക്കാനും  ഇത്രയും വലിയ പണക്കാരൻ എന്ന പദവി പലരെയും പോലെ അദ്ദേഹത്തിന് എന്തേ തടസ്സമാകുന്നില്ല എന്ന് പലപ്പോഴും ആശ്ചര്യം തോന്നിയിട്ടുണ്ട്.. വലിയവർക്കും ഉയർന്നവർക്കും മാത്രമല്ല, ഇടപഴകിയ ഓരോരുത്തർക്കും ഉദാരമായി അനുവദിച്ച ആദരവും പരിഗണനയും അദ്ദേഹത്തിൻറെ വ്യക്തിത്വത്തെ ഏറെ ഉയർത്തി നിർത്തി.. കാളികാവ് വാഫി ക്യാമ്പസ് നിർമ്മാണത്തിന് ഖത്തറിൽ നിന്നുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവന അദ്ദേഹത്തിൻറെതായിരുന്നു.. സാമ്പത്തിക കാര്യത്തിൽ ഇത്ര കൃത്യതയും സത്യസന്ധതയും പറഞ്ഞ വാക്കിന് വിലയുമുള്ള അധികം പേരെയൊന്നും കാണാൻ കഴിയില്ല..

ഇതുപോലെ നമ്മുടെ പ്രിയപ്പെട്ട ഈസക്കയെ പറ്റി പറയാൻ എത്രയെത്രയാളുകൾക്ക് എത്രയെത്ര വലിയ വലിയ കാര്യങ്ങൾ.. അല്ലാഹുവേ നീ ഏറ്റെടുക്കണേ റബ്ബേ.. നിൻറെ സന്നിധിയിൽ ആദരിക്കണേ റബ്ബേ..

സുഹൈൽ വാഫി ആദൃശ്ശേരി.
=============

Friday, 7 February 2025

ഖ്യുമാറ്റ് പുതിയ നേതൃത്വം

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ 2025 - 27 കാലയളവിലേക്കുള്ള നേതൃത്വവും പ്രവര്‍‌ത്തക സമിതിയും നിലവില്‍ വന്നു.ഷറഫു ഹമീദ്  പ്രസിഡണ്ട് പദവിയിലേക്ക് തുടര്‍‌ച്ചയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു .ജനറല്‍ സിക്രട്ടറി സ്ഥാനത്തേക്ക് കെ.ജി റഷീദിനെയും ജനറല്‍ ബോഡി അം‌ഗീകരിച്ചു. പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍‌ന്ന പ്രഥമ പ്രവര്‍‌ത്തക സമിതിയില്‍ വെച്ച് ഇതര ഭാരവാഹികളെ തെരഞ്ഞെടുത്തു. മീഡിയ & ഐ.ടി, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള വൈസ് പ്രസിഡണ്ടുമാരായി യഥാക്രമം അസീസ് മഞ്ഞിയിലും ആരിഫ് ഖാസിമും തെരഞ്ഞെടുക്കപ്പെട്ടു.

ഷമീര്‍ കുഞ്ഞുമോന്‍ (കണ്‍‌വീനര്‍ സാന്ത്വനം),ഷൈദാജ് മൂക്കലെ (കണ്‍‌വീനര്‍ സ്‌പോര്‍‌ട്‌സ്),അനസ് ഉമര്‍ (അസി.ജനറല്‍ സിക്രട്ടറി),ഷാഹുല്‍ ഹുസൈന്‍ (സിക്രട്ടറി),അനീസ് അബ്ബാസ്( സ്വാന്തനം സിക്രട്ടറി),റ‌ഈസ് സഗീര്‍ (മീഡിയ & ഐടി സിക്രട്ടറി), ഷഹീര്‍ അഹമ്മദ് (ഫിനാന്‍‌സ് സിക്രട്ടറി), റഷാദ് കെ.ജി (അസി.ഫിനാന്‍‌സ് സിക്രട്ടറി), എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

സിദ്ദീഖ് അബ്‌ദുല്‍കരീം,യൂസുഫ് ഹമീദ്‌, അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,സലീം നാലകത്ത്,ഹംദാന്‍ ഹം‌സ,ജ‌അ‌ഫര്‍ ഉമര്‍,ജാസിം മുഹമ്മദ്,ഷാഹിദ് ഹുസൈന്‍,സാജിദ് യൂസുഫ്,ഹാരിസ് അബ്ബാസ്,ശക്കീര്‍ പടയത്ത്,തൗഫീഖ് താജുദ്ദീന്‍,ഫൈസല്‍ ഫാറൂഖ് എന്നിവര്‍ അം‌ഗങ്ങളാണ്‌.

ആരിഫ് ഖാസിമിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയാണ്‌ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍‌കിയത്.
==========
മീഡിയ ടീം

=============









ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രഥമ പ്രവര്‍ത്തക സമിതി പ്രസിഡണ്ടിന്റെ വസതിയില്‍ ഫിബ്രുവരി 7 ന്‌ ചേര്‍‌ന്നു.പ്രാര്‍‌ഥനക്കും ആമുഖങ്ങള്‍‌ക്കും ശേഷം ജനറല്‍ ബോഡി അം‌ഗീകാരം നല്‍‌കിയ പ്രകാരം കുറച്ച് അം‌ഗങ്ങളെ കൂടെ നാമനിര്‍‌ദേശം ചെയ്‌ത് ഉള്‍‌പ്പെടുത്തി.അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,ശക്കീര്‍ പടയത്ത്,ഹാരിസ് അബ്ബാസ്,ഫൈസല്‍ ഫാറൂഖ്,ജാസ്സിം ഹനീഫ തുടങ്ങിയവരാണ്‌ ചേര്‍‌ക്കപ്പെട്ട അം‌ഗങ്ങള്‍.ഇതോടെ ആദ്യ സെഷന്‌ വിരാമമായി.

------------

രണ്ടാമത്തെ സെഷന്‍ തെരഞ്ഞെടുപ്പ് ടീം ആരിഫ് ഖാസിമിന്റെ നേതൃത്വത്തില്‍ നടന്നു.ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയക്ക് രൂപം കൊടുത്തത്.

മീഡിയ & ഐ.ടി, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള വൈസ് പ്രസിഡണ്ടുമാരായി യഥാക്രമം അസീസ് മഞ്ഞിയിലും ആരിഫ് ഖാസിമും തെരഞ്ഞെടുക്കപ്പെട്ടു.

ഷമീര്‍ കുഞ്ഞുമോന്‍ (കണ്‍‌വീനര്‍ സാന്ത്വനം),ഷൈദാജ് മൂക്കലെ (കണ്‍‌വീനര്‍ സ്‌പോര്‍‌ട്‌സ്),അനസ് ഉമര്‍ (അസി.ജനറല്‍ സിക്രട്ടറി),ഷാഹുല്‍ ഹുസൈന്‍ (സിക്രട്ടറി),അനീസ് അബ്ബാസ്( സ്വാന്തനം സിക്രട്ടറി),റ‌ഈസ് സഗീര്‍ (മീഡിയ & ഐടി സിക്രട്ടറി), ഷഹീര്‍ അഹമ്മദ് (ഫിനാന്‍‌സ് സിക്രട്ടറി), റഷാദ് കെ.ജി (അസി.ഫിനാന്‍‌സ് സിക്രട്ടറി), എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

സിദ്ദീഖ് അബ്‌ദുല്‍കരീം,യൂസുഫ് ഹമീദ്‌, അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,സലീം നാലകത്ത്,ഹംദാന്‍ ഹം‌സ,ജ‌അ‌ഫര്‍ ഉമര്‍,ജാസിം മുഹമ്മദ്,ഷാഹിദ് ഹുസൈന്‍,സാജിദ് യൂസുഫ്,ഹാരിസ് അബ്ബാസ്,ശക്കീര്‍ പടയത്ത്,തൗഫീഖ് താജുദ്ദീന്‍,ഫൈസല്‍ ഫാറൂഖ് എന്നിവര്‍ അം‌ഗങ്ങളാണ്‌.

പ്രസിഡണ്ട് ഷറഫു ഹമീദിന്റെ നേതൃത്തില്‍ 25 അം‌ഗ പ്രവര്‍‌ത്തക സമിതി നിലവില്‍ വന്നതായി പ്രഖ്യാപിച്ച ശേഷം ജനറല്‍ സിക്രട്ടറി കെ.ജി റഷീദിന്റെ നന്ദി പ്രകാശനത്തോടെ രണ്ടാമത്തെ സെഷന്‍ സമാപിച്ചു.

----------

മൂന്നാമത്തെ സെഷനില്‍...

സ്ക്രട്ടറിയേറ്റ് താമസിയാതെ വിളിച്ച് ചേര്‍‌ക്കാനും വലിയ ഇടവേളകളില്ലാതെ എക്‌സിക്യൂട്ടീവ് ചേരാനും ധാരണയായി.

ഭാവി പരിപാടികളെ കുറിച്ച് ഗൃഹപാഠം ചെയ്‌ത് കൃത്യവും വ്യക്തവുമായ അജണ്ടകളോടെയായിരിക്കണം അടുത്ത പ്രവര്‍‌ത്തക സമിതി എന്നും നിര്‍‌ദേശിക്കപ്പെട്ടു.

വാര്‍‌ഷിക വരിസംഖ്യ ഖത്തര്‍ രിയാല്‍ 120 എന്ന് നിജപ്പെടുത്തി.വാര്‍‌ഷികമായൊ അര്‍‌ധ വാര്‍‌ഷികമായൊ അം‌ഗങ്ങളുടെ സൗകര്യമനുസരിച്ച് വിഹിതം നല്‍‌കാമെന്നും തീരുമാനിച്ചു.

റമദാനില്‍ വര്‍‌ഷം തോറും നടത്തിവരുന്ന സഹായ വിതരണം കാര്യക്ഷമമായി നടത്താന്‍ ഒരു ടീമിനെ ചുമതലപ്പെടുത്തി.ഖത്തര്‍ രിയാല്‍ 100 എന്ന കണക്കില്‍ സമാഹരിക്കാനും തീരുമാനിച്ചു.

അസോസിയേഷന്റെ ഏറെ ശ്ലാഘിക്കപ്പെട്ട മാസാന്തമുള്ള സാന്ത്വന സേവനം സമയാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യാനും,സമാഹരണത്തിലും വിതരണത്തിലും പുലര്‍‌ത്തേണ്ട സൂക്ഷ്‌മതയും സമിതിയില്‍ പ്രത്യേകം ഓര്‍‌മപ്പെടുത്തപ്പെട്ടു. 

പതിവ് ശൈലികളും പ്രവര്‍‌ത്തന രീതിയും വര്‍‌ത്തമാന കാലത്തിനൊത്ത് പരിഷ്‌ക്കരിക്കപ്പെടണം എന്ന് ചര്‍‌ച്ചയില്‍ ധാരണയായി.മഹല്ല് പരിധിയിലുള്ള എല്ലാവരെയും ഈ സം‌ഘത്തോടൊപ്പം കൂടെ കൂട്ടുന്നതിന്റെ അനിവാര്യത അടിവരയിട്ട് കൊണ്ട് പ്രഥമ പ്രവര്‍‌ത്തക സമിതി സമാപിച്ചു.

പ്രഥമയോഗത്തിലെ തീരുമാനങ്ങള്‍ ഒറ്റനോട്ടത്തില്‍

===================

📌വാര്‍‌ഷിക വരിസംഖ്യ ഖത്തര്‍ രിയാല്‍ 120 എന്ന് നിജപ്പെടുത്തി.

📌ഔദ്യോഗികമായ അറിയിപ്പുകള്‍/കത്തുകള്‍/സന്ദേശങ്ങള്‍ സമയാസമയങ്ങളില്‍ ഉണ്ടാകും

📌നാട്ടില്‍ ഇഫ്‌താര്‍ സം‌ഗമം നടത്താന്‍ തീരുമാനിച്ചു.

📌അം‌ഗങ്ങളുടെ ഡാറ്റ ത്വരിതപ്പെടുത്തും

📌മഹല്ലിന്‌ വാഗ്ദാനം ചെയ്‌ത വിഹിതം യഥാവിധി സമാഹരിക്കാന്‍ സിക്രട്ടറിയെ നിയോഗിച്ചു

📌റമദാനില്‍ വര്‍‌ഷം തോറും നടത്തിവരുന്ന സഹായ വിതരണം കാര്യക്ഷമമായി നടത്താന്‍ ഒരു ടീമിനെ ചുമതലപ്പെടുത്തി.

📌മാസാന്തമുള്ള സാന്ത്വന സേവനം സമയാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യാനും,സമാഹരണത്തിലും വിതരണത്തിലും പുലര്‍‌ത്തേണ്ട സൂക്ഷ്‌മതയും സമിതിയില്‍ പ്രത്യേകം ഓര്‍‌മപ്പെടുത്തപ്പെട്ടു. 

📌മഹല്ല് പരിധിയിലുള്ള എല്ലാവരെയും ഈ സം‌ഘത്തോടൊപ്പം കൂടെ കൂട്ടുന്നതിന്റെ അനിവാര്യത അടിവരയിട്ട്

📌ക്രിയാതമകമായ മറ്റു തീരുമാനങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ താമസിയാതെ യോഗം വിളിക്കാനും ധാരണയായി

==========


Friday, 31 January 2025

ജനറല്‍ ബോഡി

ഖ്യുമാറ്റ് പുതിയ നേതൃത്വം നിലവില്‍ വന്നു...

--------------------

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ 2025 -26 കാലയളവിലേക്കുള്ള നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു.ഷറഫു ഹമീദ്  പ്രസിഡണ്ട് പദവിയിലേക്ക് തുടര്‍‌ച്ചയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു .ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.ജി റഷീദിനെ തന്നെയാണ്‌ ജനറല്‍ ബോഡി അം‌ഗീകരിച്ചത്.

വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട സം‌ഘമാണ്‌ വിശ്വാസികള്‍.അതിന്റെ ഗൗരവം ചോര്‍‌ന്നു പോകരുത്.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ ബോഡി ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് അസീസ് മഞ്ഞിയില്‍ പറഞ്ഞു.

ഉത്തമ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെട്ടവരൂടെ നിതാന്ത ജാഗ്രതയെ ഓര്‍‌മ്മപ്പെടുത്തിയുള്ളതായിരുന്നു അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ ഖുര്‍‌ആന്‍ ദര്‍‌സ്.

സമൂഹത്തോടുള്ള കടമയും കടപ്പാടും സാന്ത്വന സേവന സന്നദ്ധതയുടെ അനിവാര്യതയും അധ്യക്ഷന്‍ ഷറഫു ഹമീദ് അടിവരയിട്ടു.

കാലിക്കറ്റ് നോട്ട് ബുക്കില്‍ ജനുവരി 31 ന്‌ ചേര്‍‌ന്ന ജനറല്‍ ബോഡി അം‌ഗങ്ങളുടെ നിറസാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു.

ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്,ഫിനാന്‍‌സ് സിക്രട്ടറി ഹാരിസ് അബ്ബാസ്,സാന്ത്വനം സെക്രട്ടറി അനസ് ഉമര്‍ എന്നിവര്‍ അതത് വകുപ്പുകളുടെ റിപ്പോര്‍‌ട്ടുകള്‍ യഥാക്രമം അവതരിപ്പിച്ചു.റിപ്പോര്‍‌ട്ടുകള്‍ പാസ്സാക്കപ്പെട്ടതിനു ശേഷം പ്രവര്‍‌ത്തക സമിതി പിരിച്ചു വിട്ടതായി അധ്യക്ഷന്‍ അറിയിച്ചു.

മഹല്ല് നേതൃത്വം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ തേട്ടമാണ്‌.വര്‍‌ത്തമാന സാമൂഹ്യ രാഷ്‌ട്രീയ സാം‌സ്‌കാരിക പരിസരത്തെ ദൗര്‍‌ഭാഗ്യകരമായ പ്രവണതകള്‍ നിര്‍‌മാര്‍‌ജ്ജനം ചെയ്യാനാകും വിധം പുതിയ ചുവടുവെപ്പുകള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.വിവിധ സം‌ഘടനകള്‍ സംഘങ്ങള്‍ സം‌വിധാനങ്ങള്‍ സാം‌സ്‌ക്കാരിക രാഷ്‌ട്രീയ വിഭാഗങ്ങള്‍ എന്നിവക്ക് അതീതമായി കൃത്യവും വ്യക്തവുമായ മാര്‍‌ഗരേഖയുമായി ലക്ഷ്യ ബോധത്തോടെ പ്രവര്‍‌ത്തന സജ്ജമായി മഹല്ല് സം‌വിധാനം മാറേണ്ടതുണ്ടെന്ന അഭിപ്രായം പങ്കുവെച്ചു കൊണ്ടായിരുന്നു അധ്യക്ഷന്‍ ഷറഫു ഹമീദ് ഉപസം‌ഹരിച്ചത്.

 ഫൈസല്‍ കരീമിന്റെ നന്ദി പ്രകാശനത്തോടെ ആദ്യ സെഷന്‍ അവസാനിച്ചു.

രണ്ടാമത്തെ സെഷന്‍ തെരഞ്ഞെടുപ്പിന്‌ ഉത്തരവാദപ്പെടുത്തപ്പെട്ട ടീമിന്റെ നേതൃത്വത്തില്‍ നടന്നു.പ്രവര്‍‌ത്തന സജ്ജരായ വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം ആരിഫ് ഖാസ്സിം ഓര്‍‌മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വായിച്ച് വിശദീകരിച്ച ശേഷം വോട്ടിങ്ങിലേക്ക് പ്രവേശിച്ചു.ആരിഫ്‌ ഖാസ്സിമിനൊപ്പം റ‌ഈസ് സഗീര്‍,ഹം‌ദാന്‍ ഹം‌സ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.രഹസ്യ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പിന്‌ ശേഷം നിശ്ചിത എണ്ണം അം‌ഗങ്ങളെ പ്രവര്‍‌ത്തക സമിതിയിലേക്ക് ജനറല്‍ ബോഡിയില്‍ നിന്നും തെരഞ്ഞെടുത്തു.

നാട്ടിലെ സാമൂഹ്യ സേവന സാന്ത്വന രം‌ഗത്തെ നിറ സാന്നിധ്യങ്ങളായ  ആദരണീയരായ വ്യക്തിത്വങ്ങളെ അവരുടെ സമ്മതം ആരാഞ്ഞശേഷം സമിതിയില്‍ സ്ഥിരം ക്ഷണിതാക്കളാക്കാനുള്ള അധ്യക്ഷന്റെ അഭിപ്രായത്തെ സദസ്സ് അം‌ഗീകരിച്ചു.ഇനിയും അം‌ഗങ്ങള്‍ സമിതിയില്‍ ചേര്‍‌ക്കപ്പെടാനുള്ള സാഹചര്യത്തെയും ജനറല്‍ ബോഡി അം‌ഗീകരിച്ചു.

പ്രഥമ പ്രവര്‍‌ത്തക സമിതിയില്‍ വെച്ച് ഉപാധ്യക്ഷനെയും വിവിധ വകുപ്പുകള്‍‌ക്ക് അനുയോജ്യരായവരെയും നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് ടീം സദസ്സിനെ അറിയിച്ചു.

അനുബന്ധമായി ഒരു ആദരിക്കല്‍ ചടങ്ങിനും ജനറല്‍ബോഡി സാക്ഷിയായി.

പഠനം പൂര്‍‌ത്തിയായി ആതുര സേവന രം‌ഗത്തേക്കിറങ്ങുന്ന ഖ്യുമാറ്റിലെ യുവ അം‌ഗം ഡോ.ഫവാദ് യൂസുഫിനെ ജനറല്‍ ബോഡിയില്‍ ആദരിച്ചു.ഡോ.നസീര്‍ അബ്‌ദു റഹിമാനാണ്‌ ആദരസൂചകമായ ഉപഹാരം കൈമാറിയത്.ഖത്തര്‍ മഹല്ല് അസോസിയേഷന്റെ നേതൃനിരയില്‍ സജീവ പ്രവര്‍‌ത്തകനായ യൂസുഫ് ഹമീദിന്റെ മകനാണ്‌.ഡോ.ഫവാദ്.

ഉച്ച ഭക്ഷണത്തിനു ശേഷം ആരംഭിച്ച സം‌ഗമം വൈകീട്ട് 4 മണിക്ക് സമാപിച്ചു.

============

31.01.2025









Wednesday, 29 January 2025

പ്രവര്‍‌ത്തക സമിതി

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി റിപ്പോര്‍‌ട്ട്...

ദോഹ:പരസ്‌പരം സം‌വദിച്ചും സ്‌നേഹിച്ചും സൗഹൃദം പുതുക്കിയും കര്‍‌മവീഥിയില്‍ മുന്നോട്ടു പോകാനുള്ള സൗമനസ്സ്യം സഹൃദയര്‍‌ക്ക് ഉണ്ടാകണം.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അധ്യക്ഷന്‍ ഷറഫു ഹമീദ് പറഞ്ഞു.അസോസിയേഷന്റെ കഴിഞ്ഞ പ്രവര്‍‌ത്തക വര്‍‌ഷത്തെ ഒടുവിലത്തെ പ്രവര്‍‌ത്തക സമിതിയില്‍ സം‌സാരിക്കുകയായിരുന്നു പ്രസിഡണ്ട്.തിരുനെല്ലൂര്‍ മഹല്ലിന്റെ ഖത്തറിലെ കൂട്ടായ്‌മയുടെ കരുത്തും പകിട്ടും ഓരോ പ്രവര്‍‌ത്തകന്റെയും തിളക്കമാര്‍‌ന്ന പ്രതിജ്ഞാബദ്ധതയാണെന്നും അദ്ദേഹം വിശദീകരിച്ചു.

അസീസ് മഞ്ഞിയിലിന്റെ ഖുര്‍‌ആന്‍ ദര്‍സ്സോടെയായിരുന്നു യോഗം തുടങ്ങിയത്.യഥാര്‍‌ഥ വിശ്വാസി ഭൂമിയിലെ സകല മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും ആശാകേന്ദ്രമായിരിക്കും. അവന്‍ ഒരു തണല്‍ മരം പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കും .അതുവഴി കടന്നു പോകുന്ന മനുഷ്യര്‍ക്കും കാലികള്‍ക്കും തണലേകിക്കൊണ്ട്‌ ഇടത്താവളം പോലെ അഭയകേന്ദ്രം പോലെ.അതുവഴി പാറി പറന്നെത്തുന്ന സകല പറവകള്‍ അതിലെ കായ്‌കനികള്‍ ഭക്ഷിക്കാം.അതിന്റെ ചില്ലകളില്‍ കൂടുകൂട്ടും.പരിശുദ്ധ വചനത്തെ ആലങ്കാരികമായി ഉപമിച്ച വിശുദ്ധ വാക്യത്തിന്റെ പൊരുളുകള്‍ ഖുര്‍‌ആന്‍ പാഠത്തില്‍ വിശദീകരിച്ചു.

ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് തന്റെ ദീര്‍‌ഘകാല അസോസിയേഷന്‍ നേതൃത്തത്തിലെ കൈപ്പും മധുരവും പങ്കുവെച്ചു.ജനറല്‍ സെക്രട്ടറി ദ്വിവര്‍‌ഷ റിപ്പോര്‍‌ട്ടും വിവിധ വകുപ്പുകളുടെ ചുമതലയുള്ളവരായ അനസ്‌ ഉമര്‍ അനീസ് അബ്ബാസ് ഹാരിസ് അബ്ബാസ് തുടങ്ങിയവര്‍ തങ്ങളുടെ റിപ്പോര്‍‌ട്ടുകളുടെ സം‌ക്ഷിപ്‌ത വിവരങ്ങളും സദസ്സില്‍ അവതരിപ്പിച്ചു.

കഴിഞ്ഞ പ്രവര്‍‌ത്തന കാലയളവില്‍ അനഭലഷീണീയ പ്രവണതയായി തോന്നിയ കാര്യങ്ങള്‍ സദസ്സില്‍ വിശദീകരിക്കുകയും വിലയിരുത്തുകയും പരസ്‌പരം ബോധ്യപ്പെടുത്തുകയും ചെയ്‌തു.

പ്രസിഡണ്ടിന്റെ സ്‌നേഹ വിരുന്നിനു ശേഷം വീണ്ടും കൂടിയിരുന്ന്‌ വരാനിരിക്കുന്ന ജനറല്‍ബോഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ സമിതി അം‌ഗീകരിച്ചു.തെരഞ്ഞെടുപ്പ് ചുമതലയുള്ള ആരിഫ് ഖാസ്സിം വളരെ ഹ്രസ്വമായി പ്രസ്‌തുത വിഷയങ്ങള്‍ വിശദീകരിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സഹായികളായി മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടവരൂടെ അഭാവത്തില്‍ അവസരത്തിനൊത്ത് പ്രവര്‍‌ത്തിക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കാമെന്നും തീരുമാനിച്ചു.

അല്ലാഹുവിന്റെ പ്രതീ മാത്രം കാം‌ക്ഷിച്ച് നാടിനും നാട്ടുകാര്‍‌ക്കും വേണ്ടിയുള്ള പ്രവര്‍‌ത്തനത്തില്‍ ഉത്തരവദിത്ത ബോധത്തോടെ അതീവ ജാഗ്രതയോടെ മുന്നേറാന്‍ ആഹ്വാനം ചെയ്‌തു കൊണ്ട് അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ ഉദ്‌ബോധനവും പ്രാര്‍‌ഥനയും നടത്തി.

സെക്രട്ടറി ഫൈസല്‍ അബ്‌ദുല്‍ കരീമിന്റെ നന്ദി പ്രകാശനത്തോടെ,പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍‌ന്ന യോഗം അവസാനിച്ചു.

=============

28.01.2025

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍...

-----------

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍


പ്രസിഡന്റ്‌ ജനറല്‍ സെക്രട്ടറി എന്നീ രണ്ട് പദവികളിലേക്ക് രഹസ്യ ബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടക്കും.ഇതിന്ന്‌ ഉചിതമായ സം‌വിധാനങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ടെത്തും.

21 പേരടങ്ങിയ പ്രവര്‍‌ത്തക സമിതിക്ക്‌ വേണ്ടി മൊത്തം അംഗങ്ങളില്‍ നിന്ന്‌  സന്നദ്ധതയുള്ളവരേയും മഹല്ലിലെ അംഗങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പരിഗണിച്ചു കൊണ്ടായിരിക്കും പ്രവര്‍‌ത്തക സമിതിയെ തെരഞ്ഞെടുക്കുന്നത്.(പ്രസിഡണ്ട് സിക്രട്ടറി എന്നിവരടക്കം)

പ്രവര്‍‌ത്തിക്കാന്‍ സുമനസ്സുള്ള നല്ല വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

യോഗ്യരല്ലാത്തവര്‍ തെരഞ്ഞെടുക്കപ്പെടുക വഴി വന്നു ചേരുന്ന ദൗര്‍‌ഭാഗ്യകരമായ അവസ്ഥയെ കുറിച്ച് എല്ലാവരും ജാഗ്രതയുള്ളവരായിരിക്കണം.

ഓരോ അം‌ഗത്തിനും ഒന്നില്‍ കൂടുതല്‍ പേരെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കുകയില്ല.

തെരഞ്ഞെടുക്കപ്പെടുന്ന പദവിയിലേക്ക് ജനറല്‍ ബോഡിയില്‍ ഹാജറായവരില്‍ നിന്നും 50 ശതമാനമെങ്കിലും വോട്ട് ലഭിച്ച്രിക്കണം.

തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍‌ത്തക സമിതിയുടെ പ്രഥമ കൂടിയിരുത്തത്തില്‍ വെച്ച് ഉപാധ്യക്ഷനേയും ഫിനാന്‍‌സ് സെക്രട്ടറിയേയും അസി. സെക്രട്ടറിമാരെയും ഇതര വകുപ്പുകള്‍‌ക്ക് യോഗ്യരായവരെയും  നിയോഗിയ്‌ക്കും.

സമിതിയുടെ പ്രവര്‍‌ത്തന കാലാവധി 2 വര്‍ഷമായിരിക്കും.

ഏറ്റവും നല്ലരീതിയില്‍ പരസ്പരം സലാം പറഞ്ഞ്‌ പ്രാര്‍ഥനയോടെ പിരിയണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ നിക്ഷിപ്‌തമായിരിയ്‌ക്കും. 

============

===========













Tuesday, 28 January 2025

അണിചേരാന്‍ പ്രതിജ്ഞാബദ്ധരാകുക


അണിചേരാന്‍ പ്രതിജ്ഞാബദ്ധരാകുക ...

--------------------

പ്രവാസത്തോളം പഴക്കമുള്ള സം‌വിധാനമാണ്‌ പ്രവാസി തിരുനെല്ലൂര്‍ കൂട്ടായ്‌മ.പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് പടുത്തുയര്‍‌ത്തിയ പ്രവാസി സം‌ഘത്തിന്റെ ദീര്‍‌ഘകാല പ്രവര്‍‌ത്തനങ്ങളും ഘട്ടം ഘട്ടമായുണ്ടായ കുതിപ്പും കിതപ്പും വളര്‍‌ച്ചയും വികസനവും പ്രത്യക്ഷത്തിലുള്ള ഒരു തിരിഞ്ഞു നോട്ടത്തില്‍ ദര്‍‌ശിക്കാനായില്ലെങ്കിലും അവഗണിക്കാനാകാത്ത അടയാളപ്പെടുത്തലുകളാല്‍ ധന്യമാണ്‌.

നിസ്വാര്‍‌ഥരായ കാരണവന്മാര്‍ ദിശകാട്ടിയ വഴികളിലൂടെ കാലത്തിന്റെ തേട്ടത്തിനനുസരിച്ച രൂപഭാവങ്ങളിലൂടെ പരമാവധി സഞ്ചരിക്കാന്‍ പിന്‍തലമുറക്കാര്‍‌ക്ക് കഴിയും വിധം അക്ഷരാര്‍‌ഥത്തില്‍ ഒരു അസോസിയേഷനായി ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്‌ മാറാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍‌ഥ്യ ദായകമത്രെ.

വിശാല തിരുനെല്ലൂര്‍ മഹല്ല്‌ പരിധിയില്‍ നിന്നുള്ള നല്ലൊരു ശതമാനം പ്രവാസികള്‍ ഗള്‍‌ഫ് രാജ്യങ്ങളിലുണ്ട്.അതില്‍ സിം‌ഹ ഭാഗം ഖത്തറിലാണെന്നതും സുവിദിതമാണ്‌.പ്രസ്‌തുത പ്രവാസി സഹോദരങ്ങളിലെ യുവ നിരയിലുള്ളവരില്‍ അധികവും ഈ മനോഹരമായ കൊച്ചു രാജ്യത്ത് തന്നെയായിരിക്കണം.ഈ യുവ ശക്തിയെ സര്‍‌ഗാതമകമായും ക്രിയാതമകമായും ഒരുമിച്ചു നിര്‍‌ത്താനുള്ള അസോസിയേഷന്റെ വിവിധ തരത്തിലും തലത്തിലുമുള്ള എളിയ ശ്രമങ്ങളും ശ്ലാഘനീയമാണ്‌.ഈ സം‌വിധാനത്തില്‍ അണിചേരുക എന്നത് നമ്മുടെ ബാധ്യതയായി മനസ്സിലാക്കാന്‍ ഓരോ അം‌ഗവും പ്രതിജ്ഞാബദ്ധനാകണം എന്ന്‌ ആശിക്കുന്നു.

കുന്നോളം അലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കുന്നിക്കുരുവോളം ലക്ഷ്യബോധത്തോടെ അനുഷ്ഠിക്കുന്നതിലാണ് ഐശ്വര്യവും അനുഗ്രഹവും. ഇതാണ് സമ്പന്നമായ സംസ്‌കാരം ആരോഗ്യകരമായ പ്രവര്‍ത്തനവും. ഇതുതന്നെയാണ് വിശ്വാസിക്ക് നല്‍‌കപ്പെടുന്ന പാഠവും.

എല്ലാ അര്‍‌ഥത്തിലും നാടിനും നാട്ടുകാര്‍‌ക്കും ആശയും ആശ്രയവുമായി പ്രവര്‍‌ത്തന സജ്ജമായി സാന്ത്വന സേവന സംരം‌ഭങ്ങളുമായി നൂതനായ വഴികളിലൂടെ നേരിന്റെ നന്മയുടെ സുഗന്ധ വാഹിനികളായി പ്രസരിക്കാനും പ്രചരിക്കാനും നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

---------------

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍

മീഡിയ വിഭാഗം

Tuesday, 5 November 2024

ആത്മ സം‌തൃ‌പ്‌തിയോടെ

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സിറ്റിഎക്‌ചേഞ്ചില്‍ ചേര്‍‌ന്നു. 

വരാനിരിക്കുന്ന പ്രവര്‍‌ത്തക വര്‍‌ഷത്തിന്റെ പ്രാരം‌ഭവും പുതിയ സമിതിയുടെ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പും വിലയിരുത്തുകയും വിശദീകരിക്കുകയും എന്നതായിരുന്നു മുഖ്യ അജണ്ട.

പ്രവര്‍‌ത്തക വര്‍‌ഷത്തിന്റെ കാലാവധി തീരും‌മുമ്പ് ഒരു വിലയിരുത്തല്‍ നടത്തുമ്പോള്‍, പരിതികളിലും പരിമിതികളിലും നിന്നു കൊണ്ട് മഹല്ലിലെ വ്യത്യസ്‌തങ്ങളായ ആവശ്യങ്ങള്‍‌ക്ക് വിവിധ രീതിയില്‍ സഹകരിക്കാനും സമാഹരിക്കാനും പ്രവര്‍‌ത്തിക്കാനും ഖ്യുമാറ്റിന്‌ സാധിച്ചിട്ടുണ്ട്.അധ്യക്ഷന്‍ പറഞ്ഞു.സാമ്പത്തികമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇത്  കൃത്യമായി ബോധ്യമാകുമെന്നും അഭിപ്രായപ്പെട്ടു.

പരസ്‌പര സ്‌നേഹ സൗഹാര്‍‌ദ്ദങ്ങളിലൂടെ കാര്യക്ഷമമായി പ്രവര്‍‌ത്തിക്കാനാണ്‌ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഒപ്പം നേതൃത്വത്തിലുള്ളവരുമായി ആശയങ്ങള്‍ പങ്കുവെച്ചുള്ള പ്രയാണം തികച്ചും ആരോഗ്യകരമാണെന്നാണ്‌ വിശ്വാസം.ഇത്തരം കൂടിയാലോചനകള്‍ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ - സം‌സ്‌ക്കാരത്തിന്റെ ഭാഗവുമാണ്‌.

മനുഷ്യസഹജമായ ഏറ്റക്കുറച്ചിലുകള്‍ ഒരു പക്ഷെ ഉണ്ടായേക്കാമെങ്കിലും സജീവമായ പ്രവര്‍‌ത്തന നൈരന്തര്യത്തെ നിഷേധിക്കാനാകില്ലെന്നും സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

പ്രവാസകാലത്തോളം ചരിത്രമുള്ള ഈ പ്രവാസി കൂട്ടായ്‌മ ഉണര്‍‌ന്നും ഉയര്‍‌ന്നും വളര്‍‌ന്നും ചിലപ്പോഴെങ്കിലും തീരെ തളര്‍‌ന്ന അവസ്ഥകളിലൂടെയും കടന്നു പോയിട്ടുണ്ട്.പിന്നീട് ആസൂത്രിതമായ കെട്ടും മട്ടും സ്വീകരിച്ച് അസോസിയേഷന്‍ എന്ന പുതിയ മുഖത്തിലും ഭാവത്തിലും വളര്‍‌ന്ന്‌ ഘടനാപരമായും അല്ലാതെയും വികസിച്ചത് ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു എന്നത് തര്‍‌ക്കമറ്റകാര്യമത്രെ.

പ്രസ്‌തുത നവീകരണ ഘട്ടങ്ങളിലും അതിന്റെ സഞ്ചാര ഭൂമികയില്‍ നിം‌നോനതകള്‍ ഒട്ടേറെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ഒരു ദശകത്തിലധികമായി വിശേഷാല്‍ പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഇല്ലാതെ ഈ മഹല്ല്‌ പ്രവാസി സം‌വിധാനം സജീവമായി നീങ്ങുന്നു എന്നത് അഭിമാനകരമാണെന്ന് വിലയിരുത്തപ്പെട്ടു.വിശിഷ്യാ മഹാമാരിയുടെ നാളുകളില്‍ പല സം‌ഘടനകളും തീരെ നിര്‍‌ജീവമായ കാലത്തും ഖ്യുമാറ്റ് കൂടുതല്‍ ഉണര്‍‌വോടെ സാഹചര്യത്തിന്റെ തേട്ടത്തിനനുസരിച്ച് പ്രവര്‍‌ത്തന സജ്ജമായിരുന്നു.

ഗുണകാം‌ക്ഷയോടെയുള്ള തിരുത്തലുകളും ഓര്‍‌മപ്പെടുത്തലുകളും സ്വാഗതാര്‍‌ഹമാണ്‌.നിരീക്ഷണങ്ങളും നിരൂപണങ്ങളും ഒരു സം‌ഘടിത സ്വഭാവത്തിലുള്ള കൂട്ടായ്‌മകളുടെ കുറ്റമറ്റ പ്രകിയക്ക് ഉപകരിക്കും.എന്നാല്‍ അനാരോഗ്യകരമായ പ്രവണതകളും കണ്ണടച്ച വിലയിരുത്തലുകളിലും ഒരു വക പ്രയോജനവും ലഭിക്കുകയില്ല.

സാന്ത്വനം,മഹല്ല് പരിപാലനം തുടങ്ങിയ തുടര്‍ സമാഹരണ പ്രക്രിയയെ കുറിച്ചും അതിന്റെ അനിവാര്യതയെ കുറിച്ചും വകുപ്പ് സെക്രട്ടറിമാര്‍ ഹ്രസ്വ വിശദീകരണം അവതരിപ്പിച്ചു.പ്രവര്‍‌ത്തനത്തിന്റെ സുഖമമായ നടത്തിപ്പ് ഉദ്ദേശിച്ച് തുടക്കമിട്ട ഉപവിഭാഗങ്ങള്‍ പലതും ഇനിയും കൂടുതല്‍ ഊര്‍‌ജ്ജസ്വലമാകണം എന്നും നിരീക്ഷിക്കപ്പെട്ടു.

അധ്യക്ഷന്റെ ആമുഖത്തിന്‌ ശേഷം മീഡിയ സെക്രട്ടറി തുടക്കമിട്ട ചര്‍‌ച്ചയില്‍ വൈസ്‌ പ്രസിഡണ്ട് ശൈതാജ് മൂക്കലെ,സെക്രട്ടറി കെ.ജി.റഷിദ് ,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അനീസ് അബ്ബാസ്,റ‌ഈസ് സഗീര്‍,അനസ്‌ ഉമര്‍,ജ‌അഫര്‍ ഉമര്‍,ഷമീര്‍ പി.എം,ആരിഫ് ഖാസിം,കെ.ജി.റഷാദ്  തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. 

2025 ജനുവരി അവസാനവാരം ജനറല്‍ ബോഡി ചേര്‍‌ന്ന് പുതിയ സമിതിയെ തെരഞ്ഞെടുക്കാം എന്ന ധാരണയിലെത്തി.തെരഞ്ഞെടുപ്പ് ചുമതല ആരിഫ് ഖാസിം,സലീം നാലകത്ത്,റ‌ഈസ് സഗീര്‍ എന്നിവരുടെ നേതൃത്വത്തിലാകാമെന്നും തീരുമാനിച്ചു. 

വൈകീട്ട് 7.45 ന്‌ പ്രാര്‍‌ഥനയോടെ തുടങ്ങിയ യോഗത്തില്‍,ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗതമാശം‌സിച്ചു.അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ പ്രാര്‍‌ഥനയോടെ 9.45 ന്‌  അവസാനിച്ചു.

============

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍

മീഡിയ





Wednesday, 30 October 2024

അഭിനന്ദനങ്ങള്‍ ....

തിരുനെല്ലൂരിലൂടെ കടന്നു പോകുന്ന തീരദേശപാത വലിയ പള്ളിപ്പരിസരത്ത് ഗതാഗതത്തിന്‌ വീര്‍‌പ്പ്മുട്ടുന്ന ദുരവസ്ഥ ക്രിയാത്മകമായി പരിഹരിച്ച സഹോദരന്‍ സുബൈര്‍ അബൂബക്കറിന്‌ പ്രാദേശിക സം‌ഘങ്ങളും സം‌ഘടനകളും അഭിനന്ദനങ്ങള്‍ അറിയിച്ചു.പ്രചോദനപരമായ ഇത്തരം ഉദ്യമങ്ങള്‍ ശ്‌ളാഘനീയമാണെന്ന് ഉദയം പഠനവേദി അറിയിച്ചു.

പ്രയാസരഹിതമായ ഗതാഗതത്തിന്‌  ഭൂമി വിട്ട് നല്‍‌കിയ സുബൈർ അബൂക്കറിനും കുടുംബത്തിനും ഹൃദയാഭിവാദ്യങ്ങൾ.

തീരദേശ പാത കടന്നു പോകുന്ന തിരുനെല്ലൂര്‍ ജമാഅത്ത് പള്ളിയുടെ തെക്ക് പടിഞ്ഞാറ് മൂലയിലൂടെ അനായാസേന വാഹനങ്ങള്‍‌ക്ക് തിരിഞ്ഞ്‌ പോകാന്‍ സ്ഥലം അനുവദിച്ച് മാതൃകയായ മതിലകത്ത് അബൂബക്കർ മാസ്റ്റർ മകൻ സുബൈർ അബൂബക്കറിനും കുടുംബാംഗങ്ങൾക്കും നന്മ തിരുനെല്ലൂർ സാംസ്‌കാരിക സമിതിയുടെ സ്നേഹാശംസകൾ.

നന്മയുടെ സഹകാരിയും സഹചാരിയും അതിലുപരി നന്മ തിരുനെല്ലൂര്‍ സാം‌സ്ക്കാരിക സമിതിയുടെ പ്രവര്‍‌ത്തക സമിതി അം‌ഗം കൂടെയാണ്‌ സുബൈര്‍ അബൂബക്കര്‍. 

അഭിനന്ദനങ്ങൾ ...

നന്മ തിരുനെല്ലൂർ സാംസ്‌കാരിക സമിതി

====================

മാതൃകാപരമായ പ്രവര്‍‌ത്തിന്‌ അഭിനന്ദനങ്ങള്‍ ...

സമൂഹ്യ സാം‌സ്‌ക്കാരിക സേവന വികസന രം‌ഗങ്ങളില്‍ അവസരോചിതമായി ഉണര്‍‌ന്നും ഉയര്‍‌ന്നും പ്രവര്‍‌ത്തിച്ചതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ തിരുനെല്ലൂര്‍ പ്രദേശത്ത് വിശിഷ്യാ മഹല്ലിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.പൊതുവെ അറിയപ്പെടുന്നവയും അല്ലാത്തവയും കൂട്ടത്തിലുണ്ട്.

പ്രദേശത്തെ വളരെ പ്രധാനപ്പെട്ട തീരദേശ പാതയുടെ ഗതാഗതം തിരുനെല്ലൂരിലെ ഒരു ആരാധനാലയത്തിന്റെ പരിസരത്ത് വീര്‍‌പ്പുമുട്ടുന്ന ദുരവസ്ഥയെ തീര്‍‌ത്തും ഇല്ലാതാക്കിയ സൗമനസ്യം അഭിമാനാര്‍‌ഹമാണ്‌.

സാഹചര്യത്തിന്റെ തേട്ടത്തെ ഉള്‍‌കൊള്ളാനാകുന്ന ഇത്തരം ഉദ്യമങ്ങള്‍ ഏറെ ശ്‌ളാഘനീയമാണ്‌.ഇതുപോലെയുള്ള പ്രചോദനപരമായ മാതൃകകള്‍ ഗുണകാം‌ക്ഷകള്‍ ഒരു പ്രദേശത്തിന്റെ സജീവതയെ വിളിച്ചറിയിക്കുന്ന പ്രക്രിയയാണ്‌ എന്നതില്‍ സന്ദേഹമില്ല.

കര്‍‌മശാസ്‌ത്രപരമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരാളിലൂടെ മഹല്ലുകാരുടെ മുഴുവന്‍ ഉത്തരവാദിത്തം നിര്‍‌വഹിക്കപ്പെട്ടിരിക്കുന്നു. 

ഈ വിശേഷാല്‍ സാഹചര്യത്തില്‍ സഹോദരന്‍ സുബൈര്‍ അബൂബക്കറിനെയും അവരുടെ കുടുംബാം‌ഗങ്ങളേയും പ്രത്യേകം പ്രശം‌സിക്കുകയും,സ്വീകാര്യമായ കര്‍‌മമായി സ്വീകരിക്കട്ടെ എന്ന്‌ പ്രാര്‍‌ഥിക്കുകയും ചെയ്യുന്നു.

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍..

===============

Saturday, 14 September 2024

മദ്രസ്സാ ഉദ്‌ഘാടനത്തിന്‌ ആശം‌സകള്‍

ദോഹ :  തിരുനെല്ലൂര്‍ മഹല്ലിലെ കിഴക്കേക്കരയിലെ നൂറുല്‍ ഹിദായ മദ്രസ്സാ പുനരുദ്ധാരണാനന്തരമുള്ള ഉദ്‌ഘാടനത്തിന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ആശം‌സകള്‍ നേര്‍‌ന്നു.....

ഈ ധന്യ നിമിഷങ്ങളില്‍ ഹരിതാഭമായ ഓര്‍‌മ്മകള്‍‌ക്ക്‌ എന്തൊരു സുഗന്ധം. കിഴെക്കെക്കര  മദ്രസയുടെ ഉത്ഭവം 70 കളിലായിരുന്നു .

ബഹുമാന്യനായ കണ്ടംപറമ്പിൽ അഹമ്മദ് സാഹിബ്  സൗജന്യമായി നൽകിയ സ്ഥലത്താണ് മദ്രസ നിർമാണം തുടങ്ങിയത്. അന്നത്തെ മഹല്ല്‌  പ്രസിഡന്റ് കിഴക്കേ പുരയിൽ പരീത്‌ സാഹിബ്‌,ജനറൽ സെക്രട്ടറി തയ്യപ്പിൽ സെയ്‌‌തു,ഖജാഞ്ചി പന്തപ്പിലാക്കൽ മുഹമ്മദ് ഇവരോടപ്പം പ്രവര്‍‌ത്തക സമിതിയിലെ ജോയിന്റ് സെക്രട്ടറിമാരായി തട്ടു പറമ്പില്‍ ഹനീഫ , പാലപ്പറമ്പിൽ  ഹംസ, കാട്ടേ പറമ്പില്‍ മുസ്‌‌തഫ , വൈസ് പ്രസിഡന്റായി കൂടത്ത് മുഹമ്മുണ്ണി ഹാജിയും ഉണ്ടായിരുന്നു. 

നാലര പതിറ്റാണ്ടുകള്‍‌ക്ക് ശേഷം കിഴക്കേകരയിലെ മദ്രസ പുനരുദ്ധരിച്ചതിന്റെ ശേഷമുള്ള ഉദ്‌ഘാടനത്തിന്‌ ആശം‌സകള്‍ നേരുന്നു.ഈ സം‌രം‌ഭത്തിന്‌ ഇടപെടുകയും  നേതൃത്വം നല്‍‌കുകയും യഥാവിധി പൂര്‍‌ത്തീകരിക്കുകയും ചെയ്‌ത മഹല്ല് നേതൃത്വത്തിനും പ്രവര്‍‌ത്തകര്‍‌ക്കും കൂടെ നിന്നവര്‍‌ക്കും സഹകരിച്ചവര്‍‌ക്കും വേണ്ടി പ്രാര്‍‌ഥിക്കുന്നു.

നാടിന്റെ മത സാമൂഹിക സാം‌സ്‌ക്കാരിക രം‌ഗങ്ങളില്‍ സേവന നിരതരായി വിടപറഞ്ഞവര്‍‌ക്കും ഇന്നും സജീവമായി നിലകൊള്ളുന്നവര്‍‌ക്കും ആയുരാരോഗ്യങ്ങള്‍ നേരുന്നു.

നമ്മുടെ കര്‍‌മ്മങ്ങള്‍ ഓരോന്നും സ്വീകര്യമായി ഈ ലോകത്ത് പ്രതിഫലനം സൃഷ്‌ടിക്കുന്നതും പരലോകത്ത് പ്രതിഫലാര്‍‌ഹവുമാകട്ടെ. എന്ന മനസ്സ് തൊട്ട പ്രാര്‍‌ഥനയോടെ...

ഈ സന്തോഷത്തില്‍ പങ്കുചേര്‍‌ന്നു കൊണ്ട് ....
ഹൃദയ പൂര്‍‌വം

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍

14.09.2024
--------------------

Tuesday, 7 May 2024

മഞ്ഞു തുള്ളികള്‍

അസീസ് മഞ്ഞിയിലിന്റെ കവിതാ സമാഹാരം മഞ്ഞു തുള്ളികള്‍ കവി സച്ചിതാനന്ദന്‍ പ്രകാശനം ചെയ്യും.2024 മെയ് 20 വൈകുന്നേരം 5 മണിക്ക് തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഡോ. സലീൽ ഹസൻ, പി.ടി. കുഞ്ഞാലി.സിദ്ദീഖ് വചനം,സക്കീര്‍ ഹുസൈൻ (തനിമ),സുലൈമാന്‍ അസ്‌ഹരി (തനിമ ചാവക്കാട്), അഡ്വ.ഖാലിദ് അറക്കല്‍, എ.വി.എം ഉണ്ണി, റഹ്‌മാന്‍ തിരുനെല്ലൂര്‍, സൈനുദ്ദീന്‍ ഖുറൈഷി, ഇർഫാന കല്ലയിൽ തുടങ്ങിയവര്‍ പങ്കെടുക്കും.വചനം പബ്ളിഷിംഗ് ഹൗസാണ് പ്രസാധകർ.

മഞ്ഞിയിലിൻ്റെ കാവ്യലോകം കൂടുതൽ ആസ്വാദ്യകരമാകുന്നത് അത് അനുഭവ തീക്ഷണതയിൽ ആവിഷ്കാരമായത് കൊണ്ടാണ്.കവിയുടെ സഹജമായ ജീവിത പരിസരവും സാമൂഹിക അന്തരീക്ഷവും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ അത് അരാഷ്ട്രീയമാവുക അസാധ്യം തന്നെയാവും.വായനയേയും എഴുത്തിനേയും അഗാധമായി പ്രണയിച്ച് അതിൽ അടവെച്ച് വിരിയിച്ച ഈ കവിതകൾക്കൊക്കെയും അത് കൊണ്ട് തന്നെ ഒരു പ്രത്യേക ചാരുതയുണ്ട്. പ്രസാദകര്‍ അഭിപ്രായപ്പെട്ടു.ഈ കൃതിയിലെ അറുപതോളം വരുന്ന കവിതകളും അത്യന്തം വായനക്ഷമമാണ്.

വചനം പബ്ളിഷിംഗ് ഡയറക്‌ടരക്‌ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ മുഖവചനത്തില്‍ കുറിച്ചു.

കവിതകള്‍‌ക്ക്  രേഖാചിത്രം വരച്ച് ആശയത്തെ കൂടുതൽ വെടിപ്പാക്കിയത് ചിത്രകാരൻ നൗഷാദ് വെള്ളലശ്ശേരിയാണ്‌.പ്രൗഢമായ അവതാരികയെഴുതി സമാഹാരത്തെ സമ്പന്നമാക്കിയത് നിരൂപകൻ പി.ടി. കുഞ്ഞാലി മാഷും,ലേ ഔട്ട് നിർവഹിച്ചത് എം. ഇല്യാസുമാണ്‌.

Monday, 8 April 2024

ഖ്യുമാറ്റ് ഇഫ്‌താര്‍ സം‌ഗമം

തിരുനെല്ലൂര്‍:-കെട്ടുറപ്പുള്ള സം‌ഘാടന മികവില്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌ത്വാര്‍ വിരുന്ന് ധന്യമായി.ഷറഫു ഹമീദ്, കെ.ജി റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഖ്യുമാറ്റ് ഏറെ ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങള്‍ കൊണ്ട് പ്രവര്‍‌ത്തനക്ഷമാണെന്ന് സദസ്സില്‍ ഓര്‍‌മ്മിപ്പിക്കപ്പെട്ടു.മഹല്ല്‌ പ്രസിഡണ്ട് ജനാബ് ഉമര്‍ കാട്ടില്‍,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധി ഷാഹിദ് ഹുസൈന്‍,മഹല്ല് ഖതീബ് അബ്‌‌ദുല്ല അഷ്‌റഫി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.

തിരുനെല്ലൂര്‍ മഹല്ലിലെ വിവിധ സം‌ഘങ്ങളും സം‌ഘടനാ പ്രതിനിധികളും അം‌ഗങ്ങളും പങ്കെടുത്ത സം‌ഗമം ഹൃദ്യമായ അനുഭവമായി അടയാളപ്പെടുത്തപ്പെട്ടു.യുവാക്കളുടെ നിറ സാന്നിധ്യം ഇഫ്‌‌ത്വാര്‍ സം‌ഗമത്തെ കൂടുതല്‍ മികവുള്ളതാക്കി.സ്വാദിഷ്‌ടമായ വിഭവങ്ങളുടെ രുചി പോലെ എല്ലാ അര്‍‌ഥത്തിലും കെട്ടിലും മട്ടിലും മികച്ചു നിന്ന സൗഹൃദ സദസ്സായിരുന്നു ഇഫ്‌ത്വാര്‍ സം‌ഗമം എന്നു വിലയിരുത്തപ്പെട്ടു.

------------
കേരള സമൂഹത്തില്‍ ഗള്‍‌ഫ് പ്രവാസം ത്വരിതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരുന്ന 60 കളില്‍ തന്നെ ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ ഒരു സം‌ഘവും സം‌ഘടനയുമായി പ്രവര്‍‌ത്തിച്ചു പോന്നിരുന്നു.ഇടക്കാലത്ത് വെച്ച് നിശ്ചലാവസ്ഥയിലായിരുന്ന പ്രസ്‌തുത സം‌ഘം 2006 ലാണ്‌ പുനഃസം‌ഘടിപ്പിക്കപ്പെട്ടത്.

അറുപതുകളുടെ അവസാനത്തില്‍ നിസ്വാര്‍‌ഥരായ നാട്ടുകാര്‍ നട്ടു തലോടി വളര്‍‌ത്തിയ സം‌ഘം ഘട്ടം ഘട്ടമായി പുരോഗമിച്ചു.എഴുപതുകളിലും എമ്പതു കളിലും ക്രിയാത്മകമായ ഒട്ടേറെ പ്രവര്‍‌ത്തനങ്ങള്‍‌ക്ക് നേതൃത്വം നല്‍കപ്പെട്ടിരുന്നു.തുടര്‍‌ന്നും സാമൂഹ്യ സേവന രം‌ഗത്തെ സജീവമാക്കിയ ആദരണിയരായവര്‍ നേതൃ പദം അലങ്കരിച്ചിട്ടുണ്ട്‌.2006 മുതല്‍ പുതിയ കെട്ടിലും മട്ടിലും ഈ കൂട്ടായ്‌മ വളരാന്‍ തുടങ്ങി.2015 - 2016 പ്രവര്‍‌ത്തക വര്‍‌ഷം മുതല്‍ ഏറെക്കുറെ പുതിയ തലമുറയിലേക്ക് സാരഥ്യം കൈമാറ്റം ചെയ്യപ്പെട്ടു.

മഹാമാരിയുടെ നിശ്ചലാവസ്ഥയില്‍ പോലും ഖ്യുമാറ്റ് പരിമിതികള്‍‌ക്കുള്ളില്‍ നിന്നും സജീവമായിരുന്നു.നാട്ടിലെ സാന്ത്വന സന്നദ്ധ സേവന ആതുര സേവന രം‌ഗത്ത് ഖ്യുമാറ്റ് ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കി.തെരഞ്ഞെടുക്കപ്പെട്ട കുടും‌ബം‌ഗങ്ങള്‍‌ക്കുള്ള മാസാന്ത സഹായം,രോഗികള്‍‌ക്കുള്ള അടിയന്തിര സഹായം,വിവാഹം മറ്റു പ്രാരാബ്‌ദങ്ങള്‍ തുടങ്ങിയവക്കുള്ള സഹായം,പ്രവാസി അം‌ഗങ്ങള്‍‌ക്ക് വേണ്ടിയുള്ള പ്രത്യേക സഹായം  തുടങ്ങി എല്ലാ രം‌ഗങ്ങളിലും അസോസിയേഷന്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ചതുര്‍‌വര്‍‌ഷത്തില്‍ മാത്രം ഭീമമായ തുക വിവിധ സഹായങ്ങള്‍‌ക്കായി അനുവദിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍‌ഥ്യത്തിലാണ്‌ ഈ സം‌ഘംവും നേതൃത്വവും.
------------
തിരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങള്‍‌ക്ക്‌ റമദാന്‍ അവസാനത്തില്‍ പ്രത്യേകമായി വിതരണം ചെയ്യാറുള്ള പെരുന്നാള്‍ വിഭവങ്ങളും മാം‌സവും അടങ്ങിയ കിറ്റ് വിതരണത്തിന്റെ ഉദ്‌‌ഘാടനം കാലത്ത് നടന്നു.തിരുനെല്ലൂര്‍ മഹല്ല് അങ്കണത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ മഹല്ല്‌ ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി,മഹല്ല്‌ പ്രസിഡണ്ട് ഉമര്‍ കാട്ടില്‍,ഖ്യുമാറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.മഹല്ലിലെ രണ്ട് കരകളിലെയും,മുള്ളന്തറ,മുല്ലശ്ശേരി കുന്നത്ത് എന്നിവിടങ്ങളിലേയും തിരഞ്ഞെടുക്കപ്പെട്ട  കുടും‌ബങ്ങളാണ്‌ ഇതിന്റെ ഗുണഭോക്താക്കള്‍.

Thursday, 21 March 2024

സൗഹൃദയാത്രയുടെ അവലോകനം

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.ദീര്‍‌ഘ കാലത്തെ ഇടവേളക്ക് ശേഷം സം‌ഘടിപ്പിച്ച സൗഹൃദ യാത്രയുടെ വിലയിരുത്തലും കണക്കുകള്‍ അവതരിപ്പിക്കുകയും എന്നതായിരുന്നു പ്രഥമ അജണ്ട.
 
പ്രവാസികളായി കഴിയുന്ന നാട്ടുകാരില്‍ കൂടുതല്‍ ഇഴയടുപ്പം സൃഷ്‌ടിക്കാനും അം‌ഗങ്ങളെ കൂടുതല്‍ ഊര്‍‌ജ്ജസ്വലരാക്കാനും സം‌ഗമം പ്രയോജനപ്പെട്ടതായി വിലയിരുത്തപ്പെട്ടു.കൃത്യവും വ്യക്തവുമായ അജണ്ടയോടെ ഏല്‍‌പിക്കപ്പെട്ട പ്രവര്‍‌ത്തികളില്‍ പുതിയ തലമുറയിലെ മിടുക്കന്മാരുടെ കഴിവും മികവും പ്രശം‌സനീയമായിരുന്നു എന്നും സദസ്സ് അഭിപ്രായപ്പെട്ടു.

ഇടവേളകളില്ലാത്ത വിധം സാമൂഹ്യ സേവന മനസ്സോടെയുള്ള ഖ്യുമാറ്റിന്റെ പ്രവര്‍‌ത്തന നൈരന്തര്യം ശാന്ത ഗം‌ഭീരമായി മുന്നോട്ടു പോകുന്നതില്‍ സമിതി അം‌ഗങ്ങളുടെ പ്രതിജ്ഞാബദ്ധത ശ്ലാഘിക്കപ്പെട്ടു.

സന്ദര്‍‌ശനാര്‍‌ഥം ദോഹയിലെത്തിയ ഖ്യുമാറ്റ് മുന്‍ എക്‌സിക്യൂട്ടീവ് താജുദ്ദീന്‍ എന്‍.വി വിശിഷ്‌ടാതിഥിയായി യോഗത്തില്‍ പങ്കെടുത്തു.അദ്ദേഹത്തിന്റെ ബഹുമാനാര്‍‌ഥം സാന്ത്വനം ചെയര്‍‌മാന്‍ യൂസുഫ് ഹമീദ് ഉപഹാരം കൈമാറി.

റമദാനില്‍ എല്ലാവര്‍‌ഷവും വിശാല മഹല്ലില്‍ നടത്തിവരുന്ന മാം‌സമടങ്ങിയ കിറ്റു വിതരണം,ഇഫ്‌താര്‍ സം‌ഗമം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് വിശദീകരിച്ചു.വിതരണവുമായി ബന്ധപ്പെട്ട ലിസ്റ്റുകള്‍ പുനഃക്രമീകരിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു.ഏപ്രില്‍ 9 ചൊവ്വാഴ്‌ച സം‌ഘടിപ്പിക്കുന്ന സം‌ഗമത്തില്‍ ഖ്യുമാറ്റിന്റെ ബഹുമുഖ പ്രവര്‍‌ത്തനങ്ങളുടെ സം‌ക്ഷിപ്‌ത ചിത്രം അവതരിപ്പിക്കാന്‍ മീഡിയ സെക്രട്ടറിയെ ഉത്തരവാദപ്പെടുത്തി.

സെക്രട്ടറിമാരായ അനസ് ഉമര്‍,ഫൈസല്‍ കാരീം,ഷബീര്‍ ആര്‍.എ എന്നിവര്‍‌ക്കൊപ്പം അനീസ് അബ്ബാസിനെയും സെക്രട്ടറിയായി പ്രമോട്ട് ചെയ്‌തതായി സദസ്സിന്റെ അനുവാദത്തോടെ അധ്യക്ഷന്‍ അറിയിച്ചു.

ഖത്തറില്‍ ഇഫ്‌താര്‍ സം‌ഗമം സം‌ഘടിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് പ്രസിഡണ്ട് ഷൈദാജ് മൂക്കലെയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു.റഈസ് സഗീര്‍,അനസ് ഉമര്‍,അനീസ് അബ്ബാസ്,ജാസിം ഹനീഫ എന്നിവര്‍ പ്രത്യേക സമിതിയിലെ അം‌ഗങ്ങളായിരിയ്‌ക്കും.
 
പ്രവാസ ഭൂമികയില്‍ വാര്‍ത്തെടുക്കപ്പെടുന്ന പുതിയ തലമുറ നാളത്തെ വാഗ്ദാനങ്ങളാണ്‌.ഈ സങ്കല്‍‌പത്തെ അക്ഷരാര്‍‌ഥത്തില്‍ സഫലമാക്കുക എന്നത് ഖ്യുമാറ്റ് സ്വീകരിച്ചിരിക്കുന്ന നയനിലപാടിന്റെ പ്രസക്തമായ ഭാഗമാണെന്ന ഓര്‍‌മ്മപ്പെടുത്തലോടെ യോഗം സമാപിച്ചു.


പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍‌ന്ന യോഗത്തില്‍ സ്വാദിഷ്‌ടമായ സുഹൂറും ഒരുക്കിയിരുന്നു.
===============







Saturday, 2 March 2024

സൗരഭ്യം പരത്തിയ സൗഹൃദ യാത്ര

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച സൗഹൃദ സം‌ഗമം നിസ്വാര്‍‌ഥ സേവന സഹൃദയ സഞ്ചാരം കൊണ്ട് സര്‍‌ഗാത്മകത കൈവരിച്ചതിന്റെ ഹാവ ഭാവങ്ങളില്‍ പൂത്തുലഞ്ഞ  പൊന്‍ വസന്തം തീര്‍‌ത്തുവെന്നു പ്രിയപ്പെട്ടവര്‍ രേഖപ്പെടുത്തി.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതി അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടിലെന്റെ ആസ്വാദന കുറിപ്പ്.

സൗരഭ്യം പരത്തിയ സൗഹൃദ യാത്ര

🔸🔸🔸🔸🔸🔸🔸🔸

ഇന്നലെ ഞാനും പോയി ശഹാനിയ ഗ്രാമാന്തരീക്ഷത്തിലെ “പാടത്തെ പീടിക”യിൽ. ഒരു ചായ കുടിക്കാം, പരിചയമുള്ളവരുമായി അൽപ്പം സല്ലപിക്കാം എന്നുമാണ് കരുതിയത്. പക്ഷേ, അവിടെയെത്തിയപ്പോൾ, അവിടത്തെ വിശേഷങ്ങളും,കളിവിനോദങ്ങളും, ഗൗരവതലത്തിലുള്ള ചർച്ചകളും, ഭാവി പ്രർത്തനത്തിലേക്കുള്ള പ്ലാനിങ്ങുകളും, ആദരിക്കൽ ചടങ്ങുകളും, പുസ്തക പ്രകാശനവും, സമ്മാനദാനങ്ങളും, സ്പെഷ്യൽ ഗിഫ്റ്റ് ഓഫറുകളും, ഇതുവരെ പാടിയിട്ടില്ലാത്തവർ പോലും മൈക്ക് കിട്ടിയപ്പോൾ സ്വയംമറന്ന് പാടിപ്പോയതും, യുവാക്കളുടെ അതിപ്രസരവും, സർവ്വോപരി തട്ടുകടയിലെ രസച്ചരട് പൊട്ടിപ്പോകുന്ന ഭക്ഷണക്കൂമ്പാരവും എല്ലാം കൂടിയായപ്പോൾ മണിക്കൂറുകൾ കഴിഞ്ഞു പാതിരാത്രി വരെ നീണ്ടു പോയതറിഞ്ഞില്ല. ജുമുഅ നമസ്കാരം കഴിഞ്ഞു 12.30 ന് പുറപ്പെട്ട് രാവേറെ കഴിഞ്ഞു 12 മണിയോടടുത്തിരുന്നു തിരിച്ചു വീട്ടിലെത്താൻ.

നാട്ടിൽ നിന്നും അതിഥിയായെത്തിയ അസോസിയേഷന്‍ മുൻ സാരഥി കാട്ടിൽ അബുക്കയുടെ സാന്നിദ്ധ്യം വളരെ ആവേശമുയർത്തി. ഖുർആൻ ദർസോടെ ആരംഭിച്ച "സൗഹൃദ യാത്ര" പരിപാടി സെക്രട്ടറി കെജി റഷീദിന്റെ ആമുഖവും പ്രസിഡണ്ട് ഷറഫു ഹമീദിന്റെ ആശയ ഗാംഭീര്യത്തോടെയുള്ള പ്രസംഗത്തിനും ശേഷം അബുക്കയുടെ ഉള്ളുണർത്തുന്ന ഉപദേശ നിർദ്ദേശങ്ങൾ യുവാക്കളുടെ വൻസാന്നിദ്ധ്യമുള്ള സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. തിരുനെല്ലൂരിൻറെ അനുഗൃഹീത കഥാകാരൻ റഹ്‌മാൻ തിരുനെല്ലൂരിൻറെ ഏറ്റവും പുതിയ കൃതിയായ "പുരാഗന്ധം" ഖത്തറിലെ പ്രകാശനം, നിറഞ്ഞ സദസ്സിൽ ഹർഷാരവത്തോടെ നടന്നു.ആദ്യസെഷൻ പൂർത്തിയായി.

അസ്വർ നമസ്കാരശേഷം തുടങ്ങിയ കായിക - വിനോദ പരിപാടികൾ ആവേശത്തിരമാലകളുയർത്തി. വിജ്ഞാനവും അതോടൊപ്പം വിനോദവും അനുഭവിപ്പിക്കുന്ന ക്വിസ് പരിപാടിയായിരുന്നു ആദ്യത്തേത്. തുടർന്ന് മെസേജ് പാസിംഗ്, ഷൂട്ട് ഔട്ട്, ഫുട്ബാൾ, കമ്പവലി തുടങ്ങിയവയും. കമ്പവലിയിൽ ഏറെ വാശിയേറിയ മത്സരമാണ് നടന്നത്. കായിക വിനോദങ്ങൾക്ക് ശേഷം മജ്‌ലിസിൽ വീണ്ടും ഒത്തുകൂടി അംഗങ്ങൾ യാത്രാ പരിപാടിയെ വിലയിരുത്തുകയും വിശകലനം ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പരസ്പരം അറിയാനും അടുക്കാനും തലമുറകളെ തമ്മിൽ കണ്ണിചേർക്കാനും ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നു,എന്ന് അധികപേരും അഭിപ്രായപ്പെട്ടു.

എത്ര പറഞ്ഞാലും മതിവരാത്ത വിശേഷങ്ങളാണ് "പാടത്തെപീടിക തട്ട് കട"യെ കുറിച്ച് പറയാനുള്ളത്. ഉച്ചഭക്ഷണത്തിന് സ്വാദേറിയ മട്ടൻ ബിരിയാണി കൊണ്ട് പോയിരുന്നെങ്കിലും, അത് വേണ്ടപോലെ വിളമ്പിക്കൊടുക്കുന്നത് മുതൽ, നാടൻ പലഹാരങ്ങളായ ബജയും, മുട്ടബജയും, പൊട്ടാറ്റോ ബജയും, മുളക് ബജയും മറ്റും എന്തിനേറെ, നമ്മുടെ ഇഷ്ടവിഭവമായ കൊള്ളിഷ്ട്ടു വരെ വിവിധ രുചിഭേദങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയ ഒരുപിടി കലാകാരന്മാരുടെ കർമ്മനിരതമായ മണിക്കൂറുകൾ. യാതൊരു പ്രതിഫലേച്ഛയും കൂടാതെ എല്ലാവരെയും മതിവരും വരെ സംതൃപ്‌തമാക്കിയ അവരുടെ കർമ്മാവേശം നന്ദിപ്രകടനങ്ങൾക്കും അപ്പുറമാണ്.സർവ്വശക്തൻ തന്നെ അവർക്ക് പ്രതിഫലം നൽകട്ടെ.പേരുകൾ മനഃപൂർവ്വം കുറിക്കുന്നില്ല. 

വെയിൽ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോഴേക്കും അരിച്ചിറങ്ങിത്തുടങ്ങിയ തണുപ്പിനെ ശമിപ്പിക്കാൻ ആവിപറക്കുന്ന ചുടുചായ തട്ടുകടയിൽ തയാറായിരുന്നു. തട്ടുകടക്ക് അലങ്കാരമായി വിവിധ നാടൻ മിട്ടായി ഭരണികളും അച്ചാർ മാലകളും കൂടിയായപ്പോൾ പാടത്തെ പീടികയിൽ തന്നെ എത്തിയോ എന്ന് തോന്നിപ്പോകും. ആവർത്തിച്ചു കൊണ്ടിരിക്കുന്ന ദൈനംദിനചര്യകളിൽ വിരസമായ മനസ്സും ശരീരവും ഒരു പുതുജീവൻ വീണ്ടെടുത്ത പ്രതീതി. കണ്ടുമറന്നവരും, കാണാൻ കൊതിക്കുന്നവരും, കാണാമറയത്തിരിക്കുന്നവരും,ഇനിയും കണ്ടിട്ടില്ലാത്തവരുമായ  സുഹൃത്തുക്കളെയും അയൽവാസികളെയും നേരിൽ കണ്ടപ്പോഴുള്ള നിർവൃതിയുടെ പ്രതിഫലനം എല്ലാ മുഖങ്ങളിലും പ്രകാശിച്ചിരുന്നു.

മന്‍‌സൂര്‍ അബൂബക്കര്‍,യൂസുഫ് പി ഹമീദ്,അബ്‌ദുല്‍ ഖാദര്‍ പി.വി,റാഫി ഖാസിം എന്നിവരുടെ നേതൃത്വത്തില്‍ നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകൾക്ക് വലിയ ട്രോഫികൾ സമ്മാനമായി നൽകി. വിവിധ സമ്മാനങ്ങൾ വേറെയും.പ്രസിഡണ്ടിന്റെ ഗിഫ്റ്റ് ഓഫറുകൾ അതും വേണ്ടുവോളമുണ്ട്.

എന്നുമെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി ഓർമ്മകളുമായാണ് ശഹാനിയ പാർക്കിനോട് യാത്ര പറഞ്ഞിറങ്ങിയത്.

ഇനിയും ഇടയ്ക്കിടെ ഇത്തരം യാത്രകൾ സംഘടിപ്പിക്കണമെന്നും അത് മനസ്സിനും ശരീരത്തിനും നവോന്മേഷം പകരുമെന്നും എല്ലാവരും ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നത് കേൾക്കാമായിരുന്നു ഒരു മഹല്ലിലെ യുവാക്കളടങ്ങുന്ന 70 ഓളം പേരെ ഒരു കുടക്കീഴിൽ സംഘടിപ്പിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഇതിൻറെ വിജയത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത സഹോദരങ്ങൾക്ക് അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ, സദുദ്ദേശത്തോടെ സംഘടിപ്പിക്കുന്ന സദുദ്യമങ്ങൾ അല്ലാഹു സ്വീകരിക്കുകയും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീൻ!

 അബ്‌ദുല്‍ ഖാദർ പുതിയവീട്ടിൽ







Thursday, 22 February 2024

മുഹമ്മദന്‍‌സ് കായിക മാമാങ്കം

തിരുനെല്ലൂര്‍:മുഹമ്മദന്‍‌സ് ആര്‍‌ട്‌‌സ് & സ്‌പോര്‍‌ട്‌സ്‌ ക്ലബ്ബ്‌ തിരുനെല്ലൂരിന്റെ അമ്പതാം വാര്‍‌ഷികത്തോടനുബന്ധിച്ച് കായിക മത്സരങ്ങള്‍‌ക്കുള്ള ഒരുക്കത്തിലാണ്‌ തിരുനെല്ലൂര്‍ പാടത്തെ കളി മൈതാനം.

2024 ഫെബ്രുവരി 25 വൈകുന്നേരം പ്രാരം‌ഭം കുറിക്കുന്ന കായിക മത്സരങ്ങളുടെ ഉദ്‌ഘാടനം ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുന്ദരന്‍ സി നിര്‍‌വഹിക്കും.പ്രസിഡന്റ്‌ ഹനീഫ എന്‍.എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ സൈനുദ്ദീന്‍ ഖുറൈഷി സ്വാഗതമാശം‌സിക്കും.

ഷരീഫ് ചിറക്കല്‍,റഹ്‌മാന്‍ തിരുനെല്ലൂര്‍,ഉമ്മര്‍ കാട്ടില്‍,ഇസ്‌മായില്‍ ബാവ,ഉസ്‌മാന്‍ മഞ്ഞിയില്‍,സൈയ്‌തു മുഹമ്മദ് ചാങ്കര,ഹുസ്സൈന്‍ ഹാജി,കബീര്‍ ആര്‍.വി,താജുദ്ദീന്‍ എന്‍.വി,വാസിം അക്രം,മുസ്‌തഫ എം.എ എന്നിവര്‍ വേദിയെ ധന്യമാക്കും. 

സെവന്‍‌സ് ഫുട്‌ബോള്‍,ക്രിക്കറ്റ് മത്സരങ്ങളിലാണ്‌ ടീമുകള്‍ മാറ്റുരക്കപ്പെടുക.പ്രദേശത്തെ പ്രഗത്‌ഭ ടീമുകള്‍ പങ്കെടുക്കുന്ന മത്സര മാമാങ്കത്തെ വരവേല്‍‌ക്കുന്ന ലഹരിയിലാണ്‌ നാടും വിശിഷ്യാ കളിപ്രേമികളും.

ഫ്രണ്ട്‌‌സ് അസോസിയേഷന്‍ തിരുനെല്ലൂര്‍,അല്‍ തുറൈഫി ഖത്തര്‍,മുഹമ്മദന്‍‌സ് ഖത്തര്‍ യഥാക്രമം വിന്നേഴ്‌സ് ട്രോഫി,ക്യാഷ്‌ അവാര്‍‌ഡ്, റണ്ണേഴ്‌‌സ് ട്രോഫിയും ക്യാഷ്‌ അവാര്‍‌ഡും സമ്മാനിക്കുന്ന മുഹമ്മദന്‍‌സിന്റെ പ്രായോജകരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബ്ലു മൂണ്‍ സ്‌പോര്‍‌ട്ടിങ് എഫ്.സി തളിക്കുളം,സിറ്റി എക്‌സ്‌ചേഞ്ച് റിക്രിയേഷന്‍ ക്ലബ്ബ് ഖത്തര്‍,സിദ്ധാന്‍ ബോയ്‌സ് കരുവന്തല,മാസ്സ് പാടൂര്‍,ഗ്രാമവേദി അഞ്ചങ്ങാടി,സോക്കര്‍ സിറ്റി തൃശൂര്‍,സ്‌പാര്‍‌‌ക്‌സ് പറപ്പൂര്‍,മുഹമ്മദന്‍‌സ് തിരുനെല്ലൂര്‍ എന്നീ ടീമുകളാണ്‌ കാല്‍‌പന്തുത്സവത്തില്‍ പോരിനിറങ്ങുന്നത്

ഹനീഫ എന്‍.എ,മുസ്‌തഫ എം.എ,യാക്കൂബ് എം.കെ,സാരഥി ഫ്യൂവല്‍,മന്‍‌സൂര്‍ അബൂബക്കര്‍,ആസിഫ് ആര്‍.വി,മന്‍‌സൂര്‍ ആര്‍.എം,ഇര്‍‌ഫാന്‍ ഇസ്‌മായില്‍, നാനാന ബസാര്‍ പുവ്വത്തൂര്‍,പാച്ചു,വിനു ഗ്രോസറി തിരുനെല്ലൂര്‍, അജ്‌മല്‍, ഹാരിസ് ഹം‌സ, നജീബ്, റാഫി&നിസാര്‍, ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയവരാണ്‌ കാല്‍‌പന്തിന്റെ പ്രായോജകര്‍.

സ്‌കൈപ് മെഡിക്കല്‍ സെന്റര്‍ പുവ്വത്തൂര്‍,ഹനീഫ എം.കെ,സിറാജ് മൂക്കലെ,ഷൈജു തിരുനെല്ലൂര്‍ തുടങ്ങിയവര്‍ മുഹമ്മദന്‍‌സ് കളിയുത്സവത്തില്‍ സഹകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ബസ്റ്റ് പ്ലേയര്‍,ബസ്റ്റ് ഡിഫന്റര്‍,ബസ്റ്റ് ഗോള്‍ കീപര്‍,ബസ്റ്റ് ടീം എന്നീ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍‌ക്കുള്ള ട്രോഫികളുടെ പ്രായോജകര്‍ യഥാ ക്രമം അസീസ് പുത്തന്‍ പുരയില്‍,ഉമ്മര്‍ കാട്ടില്‍,സായന്‍ കാറ്ററിങ്,റഹ്‌മാന്‍ തിരുനെല്ലൂര്‍ തുടങ്ങിയവരാണ്‌.

-----------

ബ്ലാക് ഒലീവ്,ബല്‍‌ഗാര്‍‌ഡ്,ബര്‍‌ഗര്‍ സോണ്‍,ബിബിസി ബില്‍‌ഡേഴ്‌സ് &ഡവലപ്പേഴ്‌സ്,ബിസ്‌മി എന്നീ സ്ഥാപനങ്ങളും,മനാഫ് സുലൈമാന്‍ ദോഹ ഖത്തര്‍,ഖമറുദ്ധീന്‍ എറണാങ്കുളം,അസീസ് മഞ്ഞിയില്‍ തുടങ്ങിയ സഹൃദയരും മുഹമ്മദന്‍‌സ് അമ്പതാം വാര്‍‌ഷിക പരിപാടികളില്‍ സഹകരിക്കുന്നുണ്ട്.



Saturday, 17 February 2024

കായിക തിരുനെല്ലൂരിലെ മുഹമ്മദന്‍‌സ്

മുഹമ്മദന്‍സിന്റെ അമ്പതാം പിറന്നാള്‍ നിറവില്‍ ഒരു തിരിഞ്ഞു നോട്ടം.എഴുപതുകളുടെ ആദ്യത്തിലായിരുന്നു മുഹമ്മദന്‍‌സ്  കായിക സം‌സ്‌കാരത്തിന്റെ വ്യവസ്ഥാപിതമായ രൂപീകരണം. കാല്‍‌പന്തുകളിയില്‍ പ്രദേശത്തെ പ്രസിദ്ധമായ ടീമായിരുന്നു മുഹമ്മദന്‍സ്‌ തിരുനെല്ലൂര്‍. ജില്ലാതലത്തില്‍ അറിയപ്പെട്ടിരുന്ന കാല്‍ പന്തു മാന്ത്രികരില്‍ തിരുനെല്ലൂര്‍‌ക്കാരന്‍ അബ്‌ദുല്‍ അസീസ് പുത്തന്‍ പുരയുടെ പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

കളിയിലും കഥയിലും ഒരു പോലെ ഒരേസമയം കളത്തിലിറങ്ങിയ റഹ്‌മാന്‍ തിരുനെല്ലൂരും മുഹമ്മദന്‍സിന്റെ ആദ്യകാല സാരഥികളിലൊരാളായിരുന്നു. പ്രാദേശിക ജില്ലാതല കളികളില്‍ തിളങ്ങിയ പ്രതിഭകളില്‍ പ്രവാസകാലത്ത്‌ വിടപറഞ്ഞ കൂടത്തെ അബ്‌ദുല്‍ മജീദിന്റെ പേരും പ്രസിദ്ധമാണ്‌.പ്രാദേശിക ജില്ലാതല മത്സരക്കപ്പുകളും പതക്കങ്ങളും മുഹമ്മദന്‍സിന്റെ ചരിത്രത്തെ തിളക്കം കൂട്ടുന്നുണ്ട്‌.നാട്ടിലെ യുവ പ്രതിഭകള്‍ കൂട്ടത്തോടെ എന്ന പോലെ പ്രവാസലോകത്തേയ്‌ക്ക്‌ പറന്നതിന്റെ തിക്തഫലങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമങ്കിലും മുഹമ്മദന്‍‌സ്‌ ഇന്നും പ്രൗഡിയോടെ നില നില്‍‌ക്കുന്നുണ്ട്‌. എഴുതപതുകളുടെ രണ്ടാം പകുതിയില്‍ മുഹമ്മദന്‍സ്‌ കൈവരിച്ച നേട്ടങ്ങള്‍ താജുദ്ധീന്‍ എന്‍.വിയും എമ്പതുകളുടെ ആദ്യ പാദം മുതലുള്ള കഥകള്‍ അഷ്‌റഫ്‌ സെ്‌തു മുഹമ്മദും ക്ലബ്ബിന്റെ നിഷ്‌കളങ്കമായ പ്രവര്‍ത്തന നൈരന്തര്യം സൈനുദ്ധീന്‍ ഖുറൈഷിയും പങ്കു വെച്ചു.

മുഹമ്മദന്‍‌സിന്റെ പ്രതാഭകാലം പറയാനൊരുങ്ങി താജുദ്ധീന്‍ എന്‍.വിയുടെ വാചാലത അണപൊട്ടിയൊഴുകി.എഴുപതുകളിലും എമ്പതുകളിലും ക്ലബ്ബ്‌ കൈവരിച്ച പേരും പ്രശസ്‌തിയും വാനോളം വാഴ്‌ത്തിക്കൊണ്ടായിരുന്നു ഈ കാല്‍ പന്ത് ജ്വരക്കാരന്റെ വിവരണം.വീറും വാശിയും കത്തിച്ചു പിടിച്ച്‌ കപ്പും പതക്കങ്ങളും വാരിക്കോരി കൊണ്ടു വന്ന സുവര്‍‌ണ്ണകാലം ഒന്നൊന്നായി വിശദീകരിക്കപ്പെട്ടു.പഞ്ചവടിയിലും,തിരുവത്രയിലും,പുവ്വത്തൂരിലും, ചേറ്റുവയിലും ഒക്കെ മുഹമ്മദന്‍സിന്‌ നല്ല ആരാധക വൃന്ദം തന്നെയുണ്ടായിരുന്നു.അക്കാലത്ത്‌ ചില മത്സരങ്ങളില്‍ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമറിയിച്ചു കൊണ്ടായിരുന്നു കളിക്കളങ്ങളെ ആവേശം കൊള്ളിച്ചിരുന്നത്.അതു പോലെത്തന്നെ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമില്ലാതിരിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടന്നതിനും എഴുപതുകള്‍ സാക്ഷിയാണ്‌.ചേറ്റുവയില്‍ സം‌ഘടിപ്പിക്കപ്പെട്ട ടൂര്‍‌ണമന്റില്‍ കളിയുറപ്പിക്കാന്‍ ചില നാട്ടു പ്രമാണിമാരുടെ മധ്യസ്ഥ ശ്രമം പോലും വേണ്ടി വന്നിട്ടുണ്ട്‌.ഒടുവില്‍ മധുര പ്രതികാരമായി ട്രോഫിയും നേടി ജേതാക്കളായാണ്‌ തിരിച്ചത്.തിരുനെല്ലൂര്‍ കടവില്‍ വള്ളമടുക്കുന്നതും കാത്ത്‌ ജനാവലിതന്നെ കാത്ത്‌ നില്‍‌പുണ്ടായിരുന്നതും എന്‍.വി ഓര്‍ത്തെടുത്തു.

മാന്ത്രികമായി പന്തുരുട്ടിപ്പായുന്ന അസീസ്‌ പുത്തന്‍ പുര,പ്രാപിടിയനെപ്പോലെ പറന്നടുക്കുന്ന മൊയ്‌തുണ്ണി ചാങ്കര,സര്‍ഗാത്മകമായി കളം രചിക്കുന്ന റഹ്‌മാന്‍ തിരുനെല്ലൂര്‍,ഗോള്‍ വലയത്തിലെ അക്ഷരാര്‍ഥ കാവല്‍ ഭടന്മാരായ ഹസ്സന്‍ ചിറക്കലും ഷംസുദ്ധീന്‍ തറയിലും ശക്തമായ പ്രതിരോധത്തിന്റെ ആള്‍ രൂപമായിരുന്ന മജീദ്‌ കൂടത്ത്‌,സൂര്യ സുരോഷ്‌ ബാബു,ഹരിഹരന്‍,സോമന്‍ കടവത്ത്‌,ഒന്നിനൊന്നു മികച്ച കുമാരനും,പോള്‍ കൊമ്പനും ഒക്കെ മുഹമ്മദന്‍സിന്റെ തൊപ്പിയില്‍ തുവലുകള്‍ തുന്നിയവരാണ്‌.

അക്കാലത്ത്‌ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന ലീഡര്‍‌മാര്‍ എന്നതിലുപരി അനുസരണ ശീലരായ അണികളായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ഭം‌ഗി.

കേവലം തിരുനെല്ലൂര്‍ കളിക്കൂട്ടം മുഹമ്മദന്‍സായി വളരുകയും പരിപാലനവും,പരിപോഷണവും യഥോചിതം നല്‍‌കപ്പെടാനാവാതിരുന്ന കാലം  പ്രവര്‍ത്തനം തിര്‍ത്തും നിര്‍‌ജീവമായിപ്പോയി.1986 ല്‍ പെരിങ്ങാട്‌ കിഴക്കേകരയില്‍ സഹൃദയ സം‌ഘമാണ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ എന്ന പേരില്‍ സജീവമായി പ്രവര്‍‌ത്തന നിരതമായത്‌.അതിന്റെ മുന്നില്‍ നടന്നത്‌ സൈനുദ്ധീന്‍ ഖുറൈഷിയായിരുന്നു.അഷറഫ്‌ സെയ്‌തു മുഹമ്മദ്‌,ഷം‌സുദ്ധീന്‍ തെക്കെയില്‍,ഉവൈസ്‌ മഞ്ഞിയില്‍,അബ്‌ദുല്‍ കബീര്‍ വി.എം,ഹമീദ് സെയ്‌തു മുഹമ്മദ്‌,സലീം കൂടത്ത്‌,ഹാരിസ്‌ കൂടത്ത്‌,റഫീഖ്‌ ഹം‌സ,ഖമറു തെക്കെയില്‍ തുടങ്ങിയവരും സഹകാരികളായി കൂടെ ഉണ്ടായിരുന്നു.ആര്‍‌ട്ട്‌സ്‌ സെന്ററിന്റെ ആദ്യ പ്രസിഡണ്ട്‌ എ.കെ ഹുസൈനും സെക്രട്ടറി ഷംസുദ്ധീന്‍ കെ.കെ യുമായിരുന്നു.

സെന്ററിന്റെ പ്രാരംഭ ദിശയില്‍ സഹൃദയരായ നാട്ടുകാരുടെ സഹകരണത്തോടെ നടത്തപ്പെട്ട സം‌ഭാവന സമാഹരണം വലിയ വിജയമായിരുന്നു.കിഴക്കേകരയിലെ ആര്‍.ഒ.കെ വീടൊനോട്‌ ചേര്‍ന്നുള്ള സ്ഥലത്തെ കൊച്ചു കെട്ടിടത്തില്‍ ഒരു മുറി 50 രൂപ മാസ വാടകക്കായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്.അംഗങ്ങളില്‍ നിന്നുള്ള മാസാന്ത വരിസം‌ഖ്യയും കാരം‌സ്‌ കളിക്കാരില്‍ നിന്നും ഈടാക്കിയിരുന്ന വളരെ ലളിതമായ സംഭാവനയും ചേര്‍‌ത്തു വെച്ചു കൊണ്ടായിരുന്നു ദൈനം ദിന കാര്യങ്ങള്‍ നീങ്ങിയിരുന്നത്.പ്രവാസികളായ ചെറുപ്പക്കാര്‍ അവധിയില്‍ വരുമ്പോള്‍ കാര്യമായ ഒരു സം‌ഭാവന ഈടാക്കി പോന്നിരുന്നു.കൂടാതെ വിവാഹത്തിനായെത്തുന്ന ചെറുപ്പക്കാരെ ആര്‍‌ട്ട്‌സെന്റര്‍ കുട്ടികള്‍ കല്ല്യാണ നാളുകളില്‍ നന്നായി പരിചരിക്കുകയും പരിഗണിക്കുകയും  അവരെക്കൊണ്ട്‌ പ്രത്യുപകാരമായി സെന്ററിന്റെ നടത്തിപ്പിലേയ്‌ക്ക്‌ സഹകരിപ്പിക്കുകയും ചെയ്‌തു പോന്നിരുന്നു. മുഹമ്മദന്‍‌സിന്റെ പ്രാരം‌ഭ ഘട്ടത്തില്‍ ദിനേനയുള്ള വായനാ സൗകര്യങ്ങളുടെ പ്രായോജകന്‍ അസീസ്‌ മഞ്ഞിയില്‍ ആയിരുന്നു.

1987ല്‍ വിപുലമായ വാര്‍ഷിക പരിപാടിയും സം‌ഘടിപ്പിച്ചിരുന്നു.താജുദ്ധീന്‍ കുഞ്ഞാമു,അബ്‌ദുല്‍ റഹിമാന്‍ ഹം‌സ,കലാം കണ്ടം പറമ്പില്‍ തുടങ്ങിയ മുഹമ്മദന്‍‌സിന്റെ ഉത്തരവാദപ്പെട്ടവര്‍ ആര്‍‌ട്‌സ്‌ സെന്റര്‍ ഭാരവാഹികളുമായി നടത്തിയ സൗഹൃദ ചര്‍ച്ചയിലൂടെയാണ്‌, ഫലത്തില്‍ നിര്‍‌ജീവമായിരുന്നു മുഹമ്മദന്‍‌സും പ്രവര്‍‌ത്തന നിരതമായിരുന്ന ആര്‍‌ട്ട്‌സ്‌ സെന്ററും തമ്മിലുള്ള ലയനം നടന്നത്‌.പിന്നീട്‌ മുഹമ്മദന്‍‌സ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ & സ്പോര്‍‌ട്‌സ്‌  എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.ആത്മാര്‍‌പ്പണം ചെയ്‌ത നേതൃനിരയും അതിനിണങ്ങിയ അണികളും തുടങ്ങി വെച്ച ആര്‍ട്ട്‌സ്‌ സെന്റര്‍ ബാനറില്‍ മുഹമ്മദന്‍സ്‌ തിളക്കം മായാതെ നിന്നു എന്നതാണ്‌ പരമാര്‍ഥം.

ലയനം നടന്നതിനു ശേഷം കേരളത്തില്‍ അറിയപ്പെടുന്ന പല മത്സരങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്‌. കേരളോത്സവത്തില്‍ ജില്ലാ പ്രാദേശിക തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പഴയകാല സാരഥി കെ.എസ്‌ പങ്കുവെച്ചു.നഗ്ന പാദരായി കളിച്ചിരുന്നവര്‍ കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബൂട്ട്‌ ധരിച്ച്‌ കളിക്കാന്‍ പരിശീലിച്ചത്.പ്രഗത്ഭരായ താരങ്ങളെ കായിക തിരുനെല്ലൂരിന്‌ സം‌ഭാവന ചെയ്യാന്‍ ക്ലബ്ബിന്‌ സാധിച്ചിട്ടുണ്ട്‌.റഫി കുഞ്ഞാമു,ഹാരിസ്‌ കുഞ്ഞുമോന്‍,ഷരീഫ്‌ കുഞ്ഞാമു,ഷറഫു മൊയ്തുണ്ണീ,സാഫര്‍ പൂത്തോക്കില്‍,ഹിഷാം മഞ്ഞിയില്‍ തുടങ്ങിയവര്‍ നല്ല കായിക പ്രതിഭകളായി ശോഭിച്ചവരായിരുന്നെന്നും അഷ്‌റഫ്‌ വിശദീകരിച്ചു.കേരളോത്സവത്തില്‍ മുല്ലശ്ശേരി പഞ്ചായത്തിലെ ഓവറോള്‍ ചാമ്പ്യന്മാരായി ഉയരാന്‍ കഴിഞ്ഞതും മുഹമ്മദന്‍‌സ്‌ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം തന്നെ.വിവിധ മത്സരങ്ങളിലൂടെ പോയിന്റ്‌ നില ഉയര്‍‌ത്തുന്നതില്‍ മണ്‍മറഞ്ഞ പുതിയ പുരയില്‍ മുജീബിന്റെ പ്രകടനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്‌.ഇ.കെ റഫീഖ്‌ ഓട്ടത്തില്‍ മിന്നല്‍ പ്രകടനം നടത്തിയതും സ്‌മരണീയം.ജാവ്‌ലിന്‍,ഷോര്‍‌ട്ട്‌ പുട്ട്‌ എന്നിവയില്‍ ഫാരിസ്‌ മുഹമ്മദ്‌ മഞ്ഞിയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിത്തന്നിട്ടുണ്ട്‌.

പുതിയ പുരയില്‍ ഖമറുദ്ധീന്‍,ഇബ്രാഹീം വി.കെ,അബ്‌ദുല്‍ മജീദ്‌ അബ്‌ദുല്ല തുടങ്ങിയവര്‍ നമ്മുടെ നാടിന്റെ കായിക തിരുനെല്ലുരിനെ നെഞ്ചോട്‌ ചേര്‍ത്ത വ്യക്തിത്വങ്ങളാണ്‌.മുഹമ്മദന്‍സ്‌ സില്‍‌വവര്‍ ജൂബിലി സം‌ഘടിപ്പിക്കപ്പെട്ടതിന്റെ അണിയിലും അണിയറയിലും പ്രവര്‍‌ത്തിച്ചത് അബ്‌ദുല്‍ മജിദ്‌ അബ്‌ദുല്ലയായിരുന്നു.

1990 കള്‍ മുതല്‍ 2000 വരെ മികച്ച ഒരു ഫുട്‌ബോള്‍ ടീം മുഹമ്മദന്‍‌സിനുണ്ടായിരുന്നു.സൈനുദ്ധീന്‍ ഖുറൈഷി ,ഉവൈസ്‌ മഞ്ഞിയില്‍,കബിര്‍.വി.എം,റഫീഖ്‌ പി.കെ,ഖമറു തെക്കെയില്‍,സലീം വി.എച്‌,ഫാരിസ്‌ കൂടത്ത്‌,ഹിഷാം മഞ്ഞിയില്‍,സലാം പി.കെ,ഹാരിസ്‌ ആര്‍.കെ,താജു ഖാദര്‍,അബ്‌ദുല്‍ റഹിമാന്‍ ആര്‍.എച്,ഷൈദാജ്‌ മൂക്കലെ,സാഫര്‍ പൂത്തോക്കില്‍,അഷറഫ്‌ മൊയ്‌തു എന്നിവരായിരുന്നു കളിക്കാര്‍.ഹമീദ്‌ സെയ്‌തു മുഹമ്മദ്‌,ഷംസുദ്ധീന്‍ തറയില്‍ എഴുപതുകളില്‍ അരങ്ങിലും അണിയറയിലും  നിറഞ്ഞു നിന്നവരായിരുന്നു.

1990 കളിലാണ്‌ തിരുനെല്ലൂരില്‍ ക്രിക്കറ്റ് ടീം വളര്‍ന്നു വന്നത്‌.ഉവൈസ്‌ മഞ്ഞിയില്‍,കബീര്‍ ആര്‍.വി,ഷം‌സു തെക്കെയില്‍,ഫാരിസ്‌ കൂടത്ത്,സലീം കൂടത്ത്‌,സാബു ഖാദര്‍ മോന്‍,ഷാജു ഖാദര്‍ മോന്‍,ഹനീഫ അബു,ഹാരിസ്‌ ആര്‍.കെ,ഹിഷാം മഞ്ഞിയില്‍,ഷിഹാബ്‌ ആര്‍.കെ,ഇര്‍‌ഷാദ്‌ ഉമര്‍ ഒക്കെയായിരുന്നു കളിക്കാര്‍.

1992 മുതല്‍   കായിക തിരുനെല്ലൂരിന്റെ ഭൂപടത്തില്‍ ക്രിക്കറ്റ്‌ ബാറ്റുകള്‍ അടയാളപ്പെടുത്തലുകള്‍ നടത്തിത്തുടങ്ങി.

1995 മുതല്‍ 2000 വരെ  മുഹമ്മദന്‍‌സ്‌ ക്രിക്കറ്റ് കേപ്‌റ്റന്‍ പദവി ഷിഹാബ്‌ ആര്‍.കെയുടെ കൈകളില്‍ ഭദ്രമായിരുന്നു.ഇക്കാലയളവില്‍ ഒട്ടേറെ വിജയ ഗാഥകള്‍ മുഹമ്മദന്‍‌സിന്‌ രചിക്കാന്‍ കഴിഞ്ഞു. തന്റെ സമ പ്രായക്കാര്‍‌ക്കും ശേഷം വന്ന ജൂനിയര്‍‌കള്‍‌ക്കും ക്രിക്കറ്റ് ടീമില്‍ നേതൃത്വം നല്‍‌കാന്‍ ഷിഹാബിന്‌ അവസരം ഉണ്ടായി.രണ്ട്‌ തലമുറകളിലും തിരുനെല്ലൂര്‍ ക്രിക്കറ്റില്‍ ശോഭിച്ചവരുടെ പേരുകള്‍ കേപ്‌റ്റന്‍ പങ്കുവെച്ചത്‌ ഇവിടെ പകര്‍‌ത്താം.സാബു ഖാദര്‍ മോന്‍ ,ഷാജു ഖാദര്‍ മോന്‍,താരിസ്‌ കൂടത്ത്‌,ഷാരിസ്‌ കൂടത്ത്‌,മുജീബ്‌ റഹ്‌മാന്‍ കെ.എസ്‌,മുബാറക്‌ കെ.എസ്‌,നാസര്‍ മൊയ്‌തു,ഹിഷാം മഞ്ഞിയില്‍,ഷബീര്‍ മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷറഫു കെ.എസ്‌,മുജീബ്‌ കെ.എസ്‌,ഫൈസല്‍ കുഞ്ഞാമു,നൗഷാദ്‌  ഉമര്‍,ഷഫീഖ്‌ പൊന്നേങ്കടത്ത്‌,സ്വാലിഹ്‌ പൊന്നേങ്കടത്ത്‌,കരീംമോന്‍ നാലകത്ത്‌,ഫാഇദ്‌ നാലകത്ത്‌ ,ഫാഇസ്‌ നാലകത്ത്‌ , റമീസ്‌ മഞ്ഞിയില്‍, റഹീസ്‌ മഞ്ഞിയില്‍,ബാബു വടക്കന്‍,രാജു വടക്കന്‍,മുബാറക്‌ അബ്‌ദുല്ലക്കുട്ടി,ഫബി അബ്‌ദുല്ലക്കുട്ടി,ഷഫീഖ്‌ അബ്‌ദുല്ലക്കുട്ടി, ഷമീര്‍‌ അബ്‌ദുല്ലക്കുട്ടി, ഇര്‍‌ഷാദ്‌ ഇസ്‌മാഈല്‍, ഇര്‍‌ഫാന്‍ ഇസ്‌മാഈല്‍,തുടങ്ങിയവരാണ്‌ ക്രിക്കറ്റ്‌ തിരുനെല്ലൂരിന്റെ താരങ്ങള്‍.

ഒരിക്കല്‍ മുഹമ്മദന്‍‌സിന്റെ വാര്‍ഷിക പരിപാടിയിലേയ്‌ക്ക്‌ തൃശൂര്‍ ജില്ലാ സ്‌പോര്‍‌ട്ട്‌സ്‌ കൗണിസില്‍ പ്രസിഡണ്ടിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഒരു നിമിത്തമെന്നോണം ജില്ലാ പൊലീസ്‌ കോച്ചായിരുന്ന ചാത്തുണ്ണി സാറിനെ പരിചയപ്പെടുകയും അദ്ധേഹവും നമ്മുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു.ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കായിക വീര്യത്തെ ഏറെ താല്‍പര്യപൂര്‍‌വ്വം വീക്ഷിച്ചിരുന്ന ചാത്തുണ്ണി സാറിന്‌ തിരുനെല്ലൂരും ഏറെ ഇഷ്‌ടപ്പെട്ടു.ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ തൃശുരില്‍ നടന്നു കൊണ്ടിരുന്ന കോച്ചിങില്‍ മുഹമ്മദന്‍സിന്റെ 6 പേര്‍‌ക്ക്‌ അവസരം നല്‍‌കപ്പെട്ടിരുന്നു.ചാത്തുണ്ണി സാറിനൊപ്പം പിതാം‌ബരന്‍ സാറും കോച്ചിങില്‍ ഉണ്ടായിരുന്നു.രണ്ട്‌ പേരും കേരളത്തിന്റെ കോച്ചുകളായി സ്ഥലം മാറിപ്പോയി.തൃശൂരില്‍ വടക്കെ സ്റ്റാന്റിനടുത്തായിരുന്നു ക്യാമ്പ്‌.സാഫര്‍ പുത്തോക്കില്‍,ഷറഫു മൊയ്‌തുണ്ണി,ഹിഷാം മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷരീഫ്‌ എന്‍.വി,ഷൈദാജ്‌ മൂക്കലെ തുടങ്ങിയവര്‍ പ്രസ്‌തുത ക്യാമ്പില്‍ പങ്കെടുത്തിരുന്നു.പക്ഷെ തുടര്‍‌ച്ചയുണ്ടായില്ല.ആറം‌ഗ സം‌ഘത്തിലെ  3 പേരെ പ്രത്യേകം നോട്ടമിട്ടിരുന്നതായി പിന്നീട്‌ ചാത്തുണ്ണി സാര്‍ പങ്കുവെച്ചിരുന്നു.ഏതായാലും കേരളം അറിയപ്പെടുന്ന കളിക്കാരുടെ കൂട്ടത്തില്‍ തിരുനെല്ലൂര്‍‌ക്കാരും ഉണ്ടാകാനുള്ള സുവര്‍‌ണ്ണാവസരം പാഴായത്‌ ഖേദത്തോടെ കെ.എസ് പങ്കു വെച്ചു.

വ്യവസ്ഥാപിതത്വമുള്ള കലാ കായിക കേന്ദ്രം എന്ന നിലയില്‍ ഔദ്യോഗികമായി റജിസ്റ്റ്രര്‍ ചെയ്യപ്പെട്ടത്‌ ഹുസൈന്‍ എ.കെ യുടെ ശ്രമ ഫലമയിട്ടായിരുന്നു.അബ്‌ദുറഹിമാന്‍ ആര്‍.എച്,ഹനീഫ മൊയ്‌തു തുടങ്ങിയവരും ഇവ്വിഷയത്തില്‍ കാര്യമായി രം‌ഗത്തുണ്ടായിരുന്നു.തുടര്‍‌ന്ന്‌ യഥാ സമയം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടു പോന്നിരുന്നു.ഇടക്കാലത്ത്‌ വെച്ച്‌ നിശ്ചലമാകുകയും ചെയ്‌തു.

നല്ല അച്ചടക്കം പാലിച്ചിരുന്നു എന്നത്‌ എടുത്ത്‌ പറയേണ്ട കാര്യമാണ്‌.സമീപ പ്രദേശത്തെ ഗ്രാമീണ സം‌ഘങ്ങള്‍‌ക്കിടയില്‍ മുഹമ്മദന്‍‌സിനെ കുറിച്ച്‌ നല്ല മതിപ്പ്‌ നില നിര്‍ത്താനും സാധിച്ചിട്ടുണ്ട്‌.വാഹന സൗകര്യമൊക്കെ വളരെ പരിമിതമായിരുന്ന എമ്പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും കിഴക്കേകരയിലേക്കുള്ള ഗതാഗതം ഏറെ ദുഷ്‌കരമായിരുന്നു.ടാക്‌സികള്‍ വിളിച്ചാല്‍ കിഴക്കേകരയിലേക്കാണെന്നു പറഞ്ഞാല്‍ വിസമ്മതിച്ചിരുന്ന നാളുകളും ഉണ്ടായിട്ടുണ്ട്‌.അപ്പോഴെക്കെ ഗതാഗതയോഗ്യമാക്കാനുതകും വിധം പാകപ്പെടുത്തുന്നതിലും മണ്ണും കല്ലും അടിച്ച്‌ താല്‍‌കാലിക അറ്റകുറ്റപണികളിലും മുഹമ്മദന്‍‌സിന്റെ പഴയകാല പ്രവര്‍‌ത്തകര്‍ മാതൃക കാട്ടിയിട്ടുണ്ട്‌.അധികാരികളുടെ അവഗണന തുടര്‍ന്നപ്പോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണത്തിന്‌ ആഹ്വാനം ചെയ്‌തതിന്റെ ചരിത്രവും മുഹമ്മദന്‍സിനുണ്ട്‌.ആഹ്വാനം അക്ഷരാര്‍ഥത്തില്‍ ഫലിക്കും എന്നുറപ്പായപ്പോള്‍ ഇരു മുന്നണികളും ഒത്തു തീര്‍പ്പിനെത്തുകയും കിഴക്കേകര റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലായിരുന്നു ബഹിഷ്‌കരണം പിന്‍ വലിക്കപെട്ടത്‌.

സന്നദ്ധ സേവന രം‌ഗത്ത്‌ മുഹമ്മദന്‍‌സിന്റെ പ്രവര്‍‌ത്തനങ്ങള്‍ മാതൃകാ പരമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നു.രോഗികളെ സന്ദര്‍‌ശിക്കുക,പ്രയാസമുള്ളവരെ കഴിയും വിധം സഹായിക്കുക ഒക്കെയായിരുന്നു പ്രധാനം.രക്തദാനം അതില്‍ ഏറെ ശ്ലാഘിക്കപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു.മരണ വീടുകളില്‍ ആദ്യമാദ്യം മുഹമ്മദന്‍‌സ്‌ കുട്ടികളാണ്‌ എത്തുക.അതിനു ശേഷമായിരിക്കും നാട്ടുകാരൊക്കെ അറിയുന്നതു തന്നെ.പഴയ സാരഥി വിശദീകരിച്ചു.

2000 ന്‌ ശേഷം ഒരിടവേളയില്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തികച്ചും താറുമാറായ കാലത്താണെങ്കില്‍ പോലും നല്ലൊരു കാല്‍ പന്തുകളി ടീം തിരുനെല്ലുരിനുണ്ടായിരുന്നു.തൗഫീഖ്‌ താജുദ്ധീന്‍,ഷഹീര്‍ ഇസ്‌ഹാഖ്‌,ഫാരിസ്‌ മഞ്ഞിയില്‍,റമീസ്‌ മഞ്ഞിയില്‍,ആസിഫ്‌ ചിറക്കല്‍,മുസ്‌തഫ ചിറക്കല്‍,ഫൈസല്‍ ഫാറൂഖ്‌ തുടങ്ങിയ ഈ പ്രതിഭകള്‍ കാല്‍‌പന്തു കളിയിലെ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്‌ചവെച്ചവരാണ്‌.

നാട്ടിലെ സഹൃദയരായ വ്യക്തിത്വങ്ങള്‍ വിവിധ തലങ്ങളിലും രീതികളിലും മുഹമ്മദന്‍‌സുമായി സഹകരിച്ചത് സ്‌മരണീയമാണ്‌.2017 ല്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തട്ടിയുണര്‍ത്തപ്പെട്ടപ്പോഴും പ്രസ്‌തുത വ്യക്തിത്വങ്ങളുടെ സഹകരണം നിര്‍‌ലോഭം ഉണ്ടായിട്ടുണ്ട്‌.

നാട്ടിലെ കാല്‍‌പന്ത് കളികൂട്ടങ്ങളോടൊപ്പം അവരെക്കാള്‍ കളി ജ്വരം ബാധിച്ച കാരണവന്മാരെയും ഇത്തരുണത്തില്‍ സ്‌മരിക്കാതിരിക്കാന്‍ കഴിയില്ല.പരേതരായ രണ്ട് കുഞ്ഞാമുമാര്‍,കണ്ടത്തില്‍ മമ്മുക്ക, എല്ലാകാര്യങ്ങള്‍‌ക്കും നാടിനോടൊപ്പം എന്ന പോലെ ഓടി നടന്നിരുന്ന അധികാരി ഖാദര്‍ സാഹിബ് തുടങ്ങിയവരാണ്‌ ഓര്‍‌മ്മയിലെത്തിയ ഈ കളി ഭ്രമക്കാര്‍.

ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ മുഹമ്മദന്‍സ്‌ ഖത്തര്‍ എന്ന പേരില്‍ ഒരു കലാകായിക വിഭാഗത്തിന്‌ രൂപം കൊടുത്തിട്ടുണ്ട്‌.തിരുനെല്ലൂരിലെ നല്ലൊരു ശാതമാനം യുവാക്കളെ കര്‍മ്മ സജ്ജരാക്കാനുള്ള ക്രിയാത്മകമായ ഉദ്യമമായി ഈ ചുവടുവെപ്പ്‌ വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.ചുരുങ്ങിയ കാലം കൊണ്ട്‌ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു കായിക വിഭാഗമായി വളരാന്‍ മുഹമ്മദന്‍‌സ്‌ ഖത്തറിന്‌ സാധിച്ചിട്ടുണ്ട്‌.

താജുദ്ദീന്‍ എന്‍.വിയുടെ നേതൃത്വത്തില്‍ ഹനീഫ,മുസ്‌തഫ എം.എം,നിസാം നസീര്‍,സൈനുദ്ദീന്‍ ഖുറൈഷി,മുജീബ് കെ.എസ്,വാസിം അക്രം, അബ്ബാസ്,അന്‍‌ശദ്,കബീര്‍ ആര്‍.വി,ഇസ്‌മാഈല്‍ ബാവ,ഹുസ്സൈന്‍,യ‌അ്‌കൂബ് എന്നിവരാണ്‌ മുഹമ്മദന്‍‌‌സ് തിരുനെല്ലൂരിനെ നയിക്കുന്നത്. 

സലീം നാലകത്തിന്റെ നേതൃത്വത്തില്‍  ഷൈദാജ്‌ മൂക്കലെ (ടീം മാനേജര്‍ ) റഷീദ്‌ ഖുറൈഷി (ജനറല്‍ സെക്രട്ടറി)ഷറഫു സെ്‌യ്‌തു മുഹമ്മദ് (അസി.സെക്രട്ടറി),റഹ്‌മാന്‍ സഗീര്‍ (അസി.സെക്രട്ടറി‌) ഷഹീര്‍ അഹമ്മദ്‌ (ട്രഷറര്‍ ) ഹാരിസ്‌ അബ്ബാസ്‌(കോഡിനേറ്റര്‍) ഫാസില്‍ അഹമ്മദ്‌ (ടീം കോച്ച്‌) ഷിഹാബ്‌ കുഞ്ഞു മോന്‍ (ടീം ക്യാപ്‌റ്റന്‍) തൗഫീഖ്‌ താജുദ്ധീന്‍ (വൈസ്‌ ക്യാപ്‌റ്റന്‍)  എന്നിവരാണ്‌ മുഹമ്മദന്‍‌സ് ഖത്തറിന്റെ പ്രവര്‍‌ത്തക സമിതി.


തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയവരുടെ കലാ കായിക കൂട്ടായ്‌മയാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍.വിശാല തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിച്ച്‌ ഖത്തറില്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ സഹകാരികളും സഹചാരികളുമാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സജീവാം‌ഗങ്ങള്‍.

===========

സ്‌പോര്‍‌ട്ട്‌സ്‌ ഡസ്‌ക്‌

മഞ്ഞിയില്‍  

 

2021 നവം‌ബര്‍ 14 നാണ്‌ തിരുനെല്ലൂര്‍ സെന്ററിലേക്ക് മുഹമ്മദന്‍‌സിന്റെ ആസ്ഥാനം മാറ്റിപ്പണിതത്.